August 15, 2013

ഉപരോധസമരം വിജയമോ പരാജയമോ? - ഗുരുശിഷ്യസംവാദം



ശിഷ്യൻ:- സംശയം - ഗുരുവേ.
ഗുരു:- ആയിക്കൊള്ളട്ടെ.

ശിഷ്യൻ:- ഉപരോധസമരം വിജയമോ പരാജയമോ?
ഗുരു:- മുട്ടയാവാനാണു സാദ്ധ്യത. അതല്ലെങ്കിൽ കോഴി. ഏത് ആദ്യമുണ്ടായാലും നമുക്കൊരുപോലെ എന്ന തിരിച്ചറിവുള്ളവനാണു ജ്ഞാനി.

ശിഷ്യൻ:- മനസ്സിലായില്ല ഗുരുവേ. ചോദിച്ചതിന് ഉത്തരം കിട്ടിയില്ല.
ഗുരു:- ഇടതുവശത്തും വലതുവശത്തുമുള്ളവർ പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര വളരെ സജീവമായിരുന്നെന്ന്.

ശിഷ്യൻ:- അതു മനസ്സിലായി. സ്റ്റഡിക്ലാസിലൊന്നും കൃത്യമായി വന്നില്ലെങ്കിലും ശരി - സമരത്തിന്റെ വരവും പോക്കുമൊക്കെ കണ്ടാൽ ഈ അന്തർധാരയൊക്കെ ഏതു കൊച്ചുകുഞ്ഞിനും മനസ്സിലാകും. സമരത്തിന്റെ റിസൽട്ടുസംബന്ധിച്ച കാഴ്ചപ്പാടാണു ചോദിച്ചത്.
ഗുരു:- അത് ഓരോരുത്തരുടെയും 'ദൃഷ്ടികോണം' പോലെയിരിക്കും.

ശിഷ്യൻ:- പിന്നേം മനസ്സിലായില്ല.
ഗുരു:- ഒരു ടോപ് ഗിയർ വാണം കത്തിച്ച് ഒരു കൂട്ടർ മുകളിലേയ്ക്കു വിടുന്നു എന്നു കരുതുക.

ശിഷ്യൻ:- ടോപ് ഗീർവാണം എന്നാണോ ഉദ്ദേശിച്ചത്? മുഖ്യമന്ത്രിയെ രാജിവയ്പിച്ചേ അടങ്ങൂ എന്നൊരു പ്രഖ്യാപനം പോലെ വല്ലതും?
ഗുരു:- ഇഷ്ടം പോലെ അർത്ഥമെടുത്തോളുക. ഓരോ വാക്കിനും നമ്മൾ എന്താണ് അർത്ഥമെടുക്കുന്നത് എന്നതനുസരിച്ചിരിക്കും കാര്യങ്ങൾ.

ശിഷ്യൻ:- ആയിക്കോട്ടെ.
ഗുരു:- 'അയ്യേ അതു ചീറ്റിപ്പോയി' എന്നു പറഞ്ഞ് മറ്റേക്കൂട്ടർക്ക് ആഹ്ലാദിക്കാം. വിജയം അവകാശപ്പെടാം.

ശിഷ്യൻ:- പിന്നല്ലാതെ?
ഗുരു:- പക്ഷേ ഒന്നോർക്കണം. ചീറ്റലല്ലേ വാണത്തിന്റെ ധർമ്മം തന്നെ? അതു ചീറ്റിക്കൊണ്ടു മുകളിലേയ്ക്കു പോകാതെ പാതി കത്തി താഴേയ്ക്കു വീണാൽ അതല്ലേ പരാജയം? അതുകൊണ്ട് കത്തിച്ചുവിട്ടവർക്കും പറയാം - തങ്ങൾ എന്തുദ്ദേശിച്ചോ അതു നേടിയെന്ന്.

ശിഷ്യൻ:- അതും ശരിയാണല്ലോ!
ഗുരു:- ഇനിയിപ്പോൾ - അത് വെറുതേ ചീറ്റുക മാത്രമല്ല - ഏറ്റവും മുകളിൽചെന്ന് നല്ല ശബ്ദത്തിൽ ഒന്നു പൊട്ടുക കൂടി ചെയ്തെന്നിരിക്കട്ടെ.

ശിഷ്യൻ:- ആയിക്കോട്ടെ.
ഗുരു:- അപ്പോൾ, അതു വിട്ടവർക്കു പറയാം - തങ്ങൾ ദാ ലക്ഷ്യം കണ്ടിരിക്കുന്നുവെന്ന്.

ശിഷ്യൻ:- അതു ന്യായമല്ലേ?
ഗുരു:- പക്ഷേ - അയ്യേ സംഗതി 'പൊട്ടിപ്പോയി' എന്നു പറഞ്ഞ് മറ്റേ കൂട്ടർക്കു കളിയാക്കാം.

ശിഷ്യൻ:- ആകെ കൺക്ലൂഷനായല്ലോ ഗുരുവേ!
ഗുരു:- ചുരുക്കിപ്പറഞ്ഞാൽ - അവരവരുടെ ദൃഷ്ടിയിൽ നോക്കിയാൽ രണ്ടുകൂട്ടർക്കും വിജയം അവകാശപ്പെടാം. കണ്ടു നിന്നവന്മാർ മാത്രം പതിവുപോലെ മണ്ടന്മാർ.

ശിഷ്യൻ:- സമരത്തിന്റെ കാര്യമെടുത്താൽ?
ഗുരു:- സിമ്പിളല്ലേ? വിജയം ഇരുകൂട്ടർക്കും. തോറ്റതു ജനവും. പുറത്തിറങ്ങാൻ പറ്റാതെ ബന്ദികളാക്കപ്പെട്ടവരും പുറത്തിറങ്ങി തെറിവിളി കേട്ടവരുമായ തലസ്ഥാനവാസികൾ ഒന്നടങ്കം മണ്ടന്മാർ. എന്തോ സംഭവിക്കാൻ പോകുന്നെന്നു കരുതി ടി.വി.യ്ക്കു മുമ്പിൽ കുത്തിയിരുന്നു സമയം കളഞ്ഞ മറ്റുദേശക്കാരും മണ്ടന്മാർ.

ശിഷ്യൻ:- അവർ മാത്രമോ ഗുരുവേ?  പതിവുപോലെ സ്വന്തം വീട്ടിലെ കക്കുസിലിരുന്നു സുഖമായി ചെയ്യാമായിരുന്ന കൃത്യങ്ങൾ തലസ്ഥാനനഗരിയിൽ‌പ്പോയി സാധിച്ചിട്ടുവന്നു എന്നല്ലാതെ മറ്റൊന്നും പ്രത്യേകിച്ച് അവകാശപ്പെടാനില്ലാതെ ഇളിഭ്യരായി തിരിച്ചുവന്ന സമരഭടന്മാർ മണ്ടന്മാരാക്കപ്പെട്ടില്ല എന്നാണോ?
ഗുരു:- അത് അവർ സ്വയം തീരുമാനിക്കട്ടെ.

ശിഷ്യൻ:- എന്നാലും - ഒരു ലക്ഷം പേരുടെ മെനക്കേട്! കോടികളുടെ ചെലവും! കാസർകോട്ടുള്ളവർപ്പോലും കാണാപ്പാഠം പഠിച്ചുപോയ കന്റോണ്മെന്റ് ഗേറ്റ് മലർക്കെ തുറന്നാണു കിടന്നത്. മുഖ്യനാണെങ്കിൽ ഒരു പോറലു പോലുമില്ലാതെ പഴയപടി കസേരയിലും ഇരിക്കുന്നു. ഇതുവെറുതെ നാട്ടുകാരെ മെനക്കെടുത്തിക്കൊണ്ടുള്ള ഒരു ശക്തിപ്രകടനശ്രമം മാത്രമായിരുന്നില്ലേ? ഇതിനേക്കാളും ഭേദമല്ലേ കേവലം ഒരുത്തനെ മാത്രം കുന്തമുനയാക്കി ഒരു 'കൊടി'യുടെ പോലും ചെലവില്ലാതെ വേറേ ചിലയവന്മാർ ഈ വിഷയത്തിൽ സർക്കാറിനു പണികൊടുത്തുകൊണ്ടിരിക്കുന്നത്, ഗുരുവേ?
ഗുരു:- പകുതി പരിഹാസമായിട്ടും പകുതി പ്രശംസയായിട്ടും "പെർമനന്റു പ്രതിപക്ഷനേതാവ്" എന്ന വിളിപ്പേരു വീണിരിക്കുന്നൊരു പുള്ളിക്കാരനുണ്ടല്ലോ. കേ.ഹരീന്ദ്രൻ. അങ്ങേരെയാണോ ഉദ്ദേശിച്ചത്?

ശിഷ്യൻ:- തന്നെ, ഗുരുവേ.
ഗുരു:- അടി മർമ്മത്താണെങ്കിൽ ആൾ ഒന്നു മതി ശിഷ്യാ. നഞ്ചെന്തിനു നാനാഴി?

ശിഷ്യൻ:- പ്രഹസനസമരത്തിൽ നിന്നു പിൻവാങ്ങിയതിനു പിന്നിലുള്ള ഒത്തുകളികളുടെ വിശദാംശങ്ങളുമായി ആൾ ദാ ഹാജരുണ്ട്.
ഗുരു:- അപ്പിയിടീൽ ഇരുവശത്തും തുടരുമെന്നർത്ഥം. ആവട്ടെ. അല്ലാതെന്ത്? അവനവന്റെ വീട്ടിലിരുന്നു മാത്രം മതിയെന്നൊരു അഭ്യർത്ഥനയിലൊതുക്കാം തൽക്കാലം നമ്മുടെ പ്രതികരണം.

April 10, 2009

UDF-ലെ തീവ്രവാദികളെ LDF ചെറുക്കുമ്പോൾ

ആമുഖം (Skip this introduction)

‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു ചിരിച്ചുതള്ളുന്നത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.

ആദ്യഭാഗങ്ങൾ ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യയും മാർക്സിസ്റ്റുകളും
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ’യില്ലാതെ
ഗോധ്രാനന്തരകലാപവും മാർക്സിസ്റ്റുകളും

(മാർക്സിസ്റ്റുപാർട്ടിയുടെ ചില നയങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്ന മട്ടിലുള്ളവയായിരുന്നില്ലേ എന്നൊരു പരിശോധനയാണ് ഈ പോസ്റ്റുകളുടെയെല്ലാം പൊതുവിഷയം. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)

UDF-ലെ തീവ്രവാദികളെ LDF ചെറുക്കുമ്പോൾ

സത്യത്തിൽ, ഇടതുമുന്നണി പി.ഡി.പി.യുടേയും ഐ.എൻ.എല്ലിന്റേയും ജമാ അത്തെ ഇസ്ലാമിയുടെയുമെല്ലാം കൂടാരമായി മാറിയത് ഈ തെരഞ്ഞെടുപ്പിലെ പുതുമയൊന്നുമല്ല. ആ ബാന്ധവങ്ങൾ മുമ്പേയുള്ളവ തന്നെയാണ്. അവരെ കൂട്ടുപിടിക്കാൻ ശ്രമിച്ചിട്ടു സാധിക്കാതിരുന്ന വലതുമുന്നണി ഇപ്പോൾ “കൊതിക്കെറുവു” പറയുന്നതുകൊണ്ടും, പൊന്നാനിത്തർക്കം ഉടലെടുത്തതുകൊണ്ടും ഇതെല്ലാം ഇപ്പോൾ പരക്കെ ചർച്ചചെയ്യപ്പെടുന്നുവെന്നേയുള്ളൂ. എന്തായാലും, അതിന്റെ പേരിൽ എതിർക്കപ്പെടുമ്പോൾ, പിടിച്ചുനിൽക്കാനായി ഇടതർ തിരിച്ചുപറയുന്ന ആരോപണം ‘എൻ.ഡി.എഫ്. വലതുമുന്നണിയുടെ കൂടാരത്തിലാണല്ലോ’ എന്നതാണ്. സംഗതി സത്യമാണ്. പക്ഷേ, “തീവ്രനിലപാടുകാരായ സംഘടനകളെ ഇടതുവലതുമുന്നണികൾ വീതം വച്ചെടുത്തു” എന്ന പ്രയോഗം ശരിയാണെന്നു വ്യക്തമാകുന്നതല്ലാതെ എന്താണു പ്രയോജനം?

എൻ.ഡി.എഫ്‌ ബന്ധത്തിന്റെ പേരിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ മാർക്സിസ്റ്റുകൾക്ക് എന്തവകാശം?

രണ്ടുമണ്ഡലങ്ങളിലെ പിന്തുണവേണ്ടെന്നു പറയുമോ?

ആശയപരമായി എൻ.ഡി.എഫിനെ ചെറുക്കാൻ സി.പി.എം. എന്താണു ചെയ്യുന്നത്‌?

തങ്ങൾക്കറിയാവുന്ന മുഖ്യപ്രതികരണശൈലിയായ ‘വെട്ടുകൾ’ നടത്തുന്നതിലൂടെ കായികമായ പ്രതിരോധം ചിലയിടങ്ങളിൽ പരീക്ഷിക്കുന്നുണ്ടെന്നല്ലാതെ (സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാൽ മുറിക്കണമെന്ന ശൈലിയിൽ), ബൌദ്ധികതലത്തിലുള്ള ഒരു പ്രതിരോധം നടക്കുന്നതായിക്കാണുന്നില്ല. ശ്രമം ഉണ്ടാകാത്തതു മനപ്പൂർവ്വമാവാം. ഇനി അഥവാ ആഗ്രഹമുണ്ടെങ്കിൽത്തന്നെ അവരേക്കൊണ്ടതിനു സാ‍ധിക്കില്ല എന്നതാണവസ്ഥ. പ്രത്യയശാസ്ത്രനിലപാടുകൾ അവരെ അങ്ങനെയൊരു കുരുക്കിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

തീവ്രവാദം വളർത്തുന്ന - അപകടകരമായ - പ്രചാരണങ്ങൾ എൻ.ഡി.എഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോൾ ആശയപരമായി അതിനെ പ്രതിരോധിക്കാൻ സാധിക്കാത്ത വിധം വരിഞ്ഞുകെട്ടപ്പെട്ട നിലയിലാണ് സി.പി.എം. പലപ്പോഴും.

ഒറീസ – പോസ്റ്റർ പ്രചാരണം

കഴിഞ്ഞയിടെ, കേരളത്തിൽ പലയിടത്തും എൻ.ഡി.എഫ് പതിച്ചിരുന്ന ഒരു പോസ്റ്ററുണ്ട്. "ഇപ്പോളവർ ക്രിസ്ത്യാനികളെ തേടിയെത്തി. ഫാസിസത്തിനു മൗനം മറുമരുന്നല്ല" എന്നാണതിന്റെ ഉള്ളടക്കം.

ഒറീസയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു വ്യക്തം. ഈ നാട്ടിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെടരുത് എന്ന ചിന്തയുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർ പല്ലും നഖവും ഉപയോഗിച്ചു ചെറുക്കേണ്ട ഒരു പ്രചാരണമാണത്. ഹിന്ദുക്കളോട് അൽപമെങ്കിലും അനുഭാവമുള്ള ഏതൊരു സംഘടനയേയുമെന്നതുപോലെ സംഘപരിവാർ സംഘടനകളും ആസൂത്രിതമതപരിവർത്തന ശ്രമങ്ങളെ ചെറുത്തു നിൽക്കുന്നവരാണ്. മതപരിവർത്തനശ്രമങ്ങൾക്കു നിരന്തരം തടസ്സം നിന്നിരുന്നില്ല എങ്കിൽ, ഒറീസയിലെ സന്യാസിമാർ കൊല്ലപ്പെടുമായിരുന്നില്ല. ഇതെല്ലാം യാഥാർത്ഥ്യമാണ്. പക്ഷേ, കന്ധമാലിൽ നടന്നത് “ക്രിസ്ത്യാനികൾക്കെതിരെ സംഘപരിവാർ ആസൂത്രിതമായി” നടത്തിയ ആക്രമണമാണെന്നൊക്കെയുള്ള പ്രചാരണം നൂറുശതമാനവും തെറ്റാണ്. ശുദ്ധ അസംബന്ധമാണത്. എന്തെങ്കിലും ഗൂഢാലോചനയുടെയൊന്നും ഫലമായല്ല – മറിച്ച് വ്യക്തമായ ഒട്ടനവധി കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അവിടെ കലാപമുണ്ടായത്. അതിന്റെ ഇരകളായവർ ഏതെങ്കിലുമൊരു മതവിഭാഗത്തിൽപ്പെട്ടവർ മാത്രമല്ല താനും. കലാപത്തിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ക്രൈസ്തവരും സംഘപരിവാറുകാരുമൊക്കെയുണ്ടാകാമെങ്കിലും, മേൽപ്പറഞ്ഞപടിയുള്ള ഒരു വർഗ്ഗീകരണവും പ്രേരണാനിർണ്ണയവും തീർച്ചയായും ശരിയല്ല. കേരളത്തിലെ പ്രത്യേക രാഷ്ട്രീയസാഹചര്യത്തിൽ, തികച്ചും ഏകപക്ഷീയവും അയഥാർത്ഥവുമായ രീതിയിൽ കൊണ്ടുപിടിച്ചു പ്രചാരണമുണ്ടാകുമെന്നതു സത്യമാണെങ്കിലും, യാഥാർത്ഥ്യങ്ങൾ യാഥാർത്ഥ്യങ്ങളായിത്തന്നെ അവശേഷിക്കും. ചില വിശദാംശങ്ങൾ ഇവിടെയുണ്ട് :- ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും .

എൻ.ഡി.എഫിന്റെ മേൽ‌പ്പറഞ്ഞ പോസ്റ്ററുകൾ പതിവുപോലെ തന്നെ ഹിന്ദുസംഘടനാപ്രവർത്തകർക്കെതിരെ ആളുകളിൽ - പ്രത്യേകിച്ചു മുസ്ലീം യുവാക്കളിൽ - വിദ്വേഷം കുത്തിവയ്ക്കാനുദ്ദേശിച്ചുള്ളവ മാത്രമായിരുന്നു. യാഥാർത്ഥ്യങ്ങൾ മറച്ചു പിടിച്ചുകൊണ്ടുള്ള വിഷം ചീറ്റലല്ലാതെ മറ്റൊന്നുമായിരുന്നില്ല അത്. തെറ്റായ പ്രചാരണങ്ങൾ സംഘടിപ്പിച്ച് ഹിന്ദുസംഘടനാ പ്രവർത്തകർക്കെതിരെ വിദ്വേഷം വളർത്തുക എന്നതു തന്നെയാണ് ആ ‘മനുഷ്യാവകാശ‘ സംഘടനയുടെ മുഖ്യലക്ഷ്യമെന്നു തെളിയിക്കുന്ന പ്രചാരണം.

ഇത്തരം പ്രചാരണങ്ങളുണ്ടാകുമ്പോൾ, തെറ്റാണെന്നു ബോദ്ധ്യമുണ്ടെങ്കിൽത്തന്നെയും, ഒരു ചർച്ചയ്ക്കിടയിലോ മറ്റോ അതിനെ പ്രതിരോധിക്കാൻ ഇനി സി.പി.എമ്മിനാവുമോ? ഒരിക്കലുമില്ല. സി.പി.എം. തന്നെയാണ് ആദ്യകാലങ്ങളിൽ ഇത്തരം അസംബന്ധപ്രചാരണങ്ങൾ ഉയർത്തിക്കൊണ്ടു വന്നത് എന്നതു തന്നെ കാരണം. ഹിന്ദു സംഘടനകളെ തളർത്താനുദ്ദേശിച്ച് മാർക്സിസ്റ്റുകൾ ഉയർത്തിക്കൊണ്ടു വന്ന പല വാദങ്ങളും ഇപ്പോൾ തീവ്ര ഇസ്ലാമിസ്റ്റുകൾ അവരുടെ കയ്യിൽ നിന്നു തട്ടിയെടുത്ത് പ്രയോഗിക്കുന്ന കാഴ്ചയാണു കണ്ടുവരുന്നത്. അത് മാർക്സിസ്റ്റുകൾക്കു തന്നെ ഭീഷണിയായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. മാർക്സിസ്റ്റുകൾക്ക് ഇനി നോക്കി നിൽക്കാൻ മാത്രമേ സാധിക്കൂ.

പിന്നീട്, ‘ഫാസിസത്തിനു തീവ്രവാദമല്ല പ്രതിവിധി‘യെന്നൊക്കെ വിലപിച്ചുകൊണ്ട് സി.പി.എമ്മിന്റെ ചില ക്യാമ്പൈനും മറ്റും കണ്ടു. ഇനി പറഞ്ഞിട്ടെന്തു കാര്യം – വിതച്ചതിന്റെ ഫലം കൊയ്തല്ലേ പറ്റൂ? “ഫാസിസം” എന്നൊക്കെപ്പറഞ്ഞ് ഉമ്മാക്കി കാട്ടുകയും നിഴൽ‌യുദ്ധം നടത്തുകയും ചെയ്തപ്പോൾ ഓർക്കേണ്ടതായിരുന്നു – ഒരുനാൾ ആയുധം കൈവിട്ടുപോയേക്കാമെന്നും കാര്യമറിയാതെ പലരും എടുത്തുപയോഗിച്ചേക്കാമെന്നും.

അതിസം, ഇതിസം ആൻഡ് ഫാസിസം

‘ഫാസിസത്തിനു മൌനം മറുമരുന്നല്ല‘ എന്ന പ്രയോഗത്തെ തൊടാൻ പോലും സി.പി.എമ്മിനാവില്ല. സംഘപ്രസ്ഥാനങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കുള്ള സാധൂകരണം തന്നെയാണ് ആ വാചകത്തിന്റെ ലക്ഷ്യം. അത് സി.പി.എമ്മിനും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. നാട്ടിൽ സംഘർഷഭരിതമായ സാഹചര്യമുണ്ടായാലും വേണ്ടില്ല – ഹിന്ദുസംഘടനകൾ ആക്രമിക്കപ്പെട്ടാൽ അവർക്കു സന്തോഷമാണ്. തങ്ങളും ഫാസിസ്റ്റുവിരുദ്ധരാണെന്ന നിലപാടാവർത്തിച്ച് ആക്രമണങ്ങൾക്കു സഹായിക്കുകയേയുള്ളൂ അവർ. ‘തീവ്രവാദവിരുദ്ധത’യ്ക്ക് സി.പി.എമ്മിന്റെ കളരിയിൽ മാർക്കറ്റില്ല. അവിടെ ‘ഫാസിസ്റ്റുവിരുദ്ധത’യാണു ചെലവാകുക. കാര്യമറിയാതെ കൂടെക്കൂടാൻ ചില ശുദ്ധഹൃദയന്മാരായ ‘ഹിന്ദുസഖാ’ക്കന്മാരും.

‘ഫാസിസ്റ്റു വിരുദ്ധത’ എന്ന പ്രയോഗം തന്നെ സി.പി.എമ്മിന്റെ സൃഷ്ടിയാണ്. ഇപ്പോളാണത് തീവ്രവാദസംഘടനകളും മറ്റും ഏറ്റെടുത്തു തുടങ്ങിയത്. തികച്ചും വർഗ്ഗീയത കലർന്ന ചില പദങ്ങൾ മാർക്സിസ്റ്റുകൾ സൃഷ്ടിച്ചു വച്ചിട്ടുള്ളതു പലതും തീവ്ര ഇസ്ലാമിസ്റ്റുകൾക്കു വലരെ പ്രിയപ്പെട്ടവയാണ്. അത്തരം പ്രയോഗങ്ങൾക്ക് ഉദാഹരണങ്ങൾ അനവധിയാണ്.

ഇമ്പീരിയലിസ്റ്റു വിരുദ്ധം (ക്രൈസ്തവവിരുദ്ധം – അമേരിക്കാ വിരുദ്ധം)
സയണിസ്റ്റു വിരുദ്ധം (ജൂതവിരുദ്ധം – ഇസ്രായേൽ വിരുദ്ധം)
ഫാസിസ്റ്റുവിരുദ്ധം (ഹിന്ദു വിരുദ്ധം – ഇന്ത്യാവിരുദ്ധം)

ഈപ്പറഞ്ഞ സകല "വിരുദ്ധ"വും ഒന്നൊഴിയാതെ തീവ്രനിലപാടുകാരായ ഇസ്ലാമിസ്റ്റുകൾക്കു പ്രിയങ്കരമായവയാണ്. അവർ ഇച്ഛിച്ചതും മാർക്സിസ്റ്റുകൾ കൽപിച്ചതും പാൽ എന്ന അവസ്ഥ. ഇതൊക്കെ മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെയൊന്നും ആവശ്യമില്ല.

കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!

മുകളിൽ സൂചിപ്പിച്ച പോസ്റ്ററിൽ, 'ജമ്മുവിൽ നാം നോക്കി നിന്നു' എന്നൊക്കെയും പറയുന്നുണ്ട് – ഒരു അപരാധമെന്ന മട്ടിൽ! അമർനാഥ് പ്രശ്നമാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തം. നോക്കി നിൽക്കാതെ പ്രതികരിക്കാൻ തക്ക വണ്ണം എന്തു "ഫാസിസ"മാണു പോലും ജമ്മുവിൽ കണ്ടത്? അവിടുത്തെ തദ്ദേശീയരായ മുസ്ലീങ്ങളുടെ കാര്യമെടുത്താൽ, അവർ നോക്കി നിൽക്കുന്നതിനു പകരം ന്യായമായ ആവശ്യത്തിനായി സമരം ചെയ്ത ഹിന്ദുക്കൾക്കൊപ്പം അണി നിരക്കുകയാണുണ്ടായത്. ഇങ്ങുദൂരെ കേരളത്തിലുള്ള തീവ്രനിലപാടുകാർക്കു മാത്രമേ അതൊക്കെക്കണ്ട് അസഹിഷ്ണുതയുണ്ടായിട്ടുള്ളൂ.

ഈ കാര്യത്തിലുമതെ - ആശയപരമായി സി.പി.എമ്മിന് എൻ.ഡി.എഫുമായി ചേർന്നു നിൽക്കുകയല്ലാതെ മറ്റു നിർവാഹമൊന്നുമില്ല.

തികച്ചും അനാവശ്യവും അനുചിതവുമായ പക്ഷം പിടിക്കലാണ് അമർനാഥ് പ്രശ്നത്തിൽ സി.പി.എം. നടത്തിയത്. ക്ഷേത്രബോർഡിന് കുറച്ചു സ്ഥലം പാട്ടത്തിനു നൽകാനുള്ള തീരുമാനത്തെ തീവ്രവാദ-വിഘടനവാദരൂപമുള്ള സംഘടനകൾ മാത്രമാണ് എതിർത്തിരുന്നത്. അതിന് അവർ മുന്നോട്ടു വച്ച ന്യായീകരണങ്ങളാവട്ടെ തികച്ചും വർഗ്ഗീയവും നിരുത്സാഹപ്പെടുത്തേണ്ടവയുമായിരുന്നു. പക്ഷേ കണ്ണുമടച്ച് അവരുടെ അതേ നിലപാടെടുക്കുകയാണ് സി.പി.എം. ചെയ്തത്.

പിന്നീട്, ജമ്മുവിൽ വലിയ ബഹുജനമുന്നേറ്റമുണ്ടായപ്പോൾ അതെന്തോ വലിയ പാതകമാണെന്നും അതെല്ലാം സംഘപരിവാർ സൃഷ്ടിയാണെന്നുമൊക്കെ വാദിക്കുകയും അവിടുത്തെ സമരങ്ങളിലൊക്കെ എന്തൊക്കെയോ ഭീകരമായ സംഗതികൾ നടക്കുന്നെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുകയുമൊക്കെയാണു സി.പി.എം. ചെയ്തത്. അതേ സമയം തന്നെ, ജമ്മുവിലെ സമരങ്ങളുമായി ഒരു തരത്തിലും തുലനം ചെയ്യാൻ പറ്റാത്ത വിധം അക്രമങ്ങൾ നിറഞ്ഞതായിരുന്ന കശ്മീരിലെ സമരങ്ങളെ പരമാവധി നിസാരവൽക്കരിക്കുകയും ചെയ്തു. അവിടെയാണ് ആദ്യം തന്നെ അക്രമങ്ങളുണ്ടായത് എന്നതു പോയിട്ട് അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായെന്നു പോലും പറയാൻ മാർക്സിസ്റ്റുകൾ വല്ലാതെ മടിക്കുന്നതു വളരെ പ്രകടമായിരുന്നു.

എന്തു പ്രശ്നമുണ്ടായാലും ശരി - അതിന്റെ ന്യായാന്യായങ്ങൾ പരിഗണിക്കാതെ മുസ്ലീങ്ങളുടെ പക്ഷം പിടിക്കുക എന്നതല്ലാതെ മറ്റൊരു നയത്തിന്റെയും പേരിലല്ല സി.പി.എം. ഭൂമികൈമാറ്റത്തെ എതിർത്തത് എന്നു ചൂണ്ടിക്കാണിച്ച ഒരു പോസ്റ്റ് ഉണ്ടായിരുന്നു. അവിടെ, എന്തിനായിരുന്നു സി.പി.എം. അത്തരം നിലപാടെടുത്തത് എന്നു സമർത്ഥിക്കാനുള്ള ശ്രമത്തിനിടെ (ഇതുവരെ ആരും അതു കണ്ടെത്തിയിട്ടില്ല) ഇടതുപക്ഷാനുഭാവിയായ ഒരു ബ്ലോഗർക്ക് എൻ.ഡി.എഫ്. മുഖപത്രത്തിൽ നിന്നുള്ള വരികൾ കോപ്പി ചെയ്യേണ്ടി വരുന്ന ദുരവസ്ഥയും ഉണ്ടാകുന്നതായിക്കണ്ടു.

April 07, 2009

ഗോധ്രാനന്തരകലാപവും ഇടതുപക്ഷവും

ആമുഖം (Skip this introduction)

‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു ചിരിച്ചുതള്ളുന്നത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.

ആദ്യഭാഗങ്ങൾ ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യയും മാർക്സിസ്റ്റുകളും
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ’യില്ലാതെ

(മാർക്സിസ്റ്റുപാർട്ടിയുടെ ചില നയങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്ന മട്ടിലുള്ളവയായിരുന്നില്ലേ എന്നൊരു പരിശോധനയാണ് ഈ പോസ്റ്റുകളുടെയെല്ലാം പൊതുവിഷയം. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)

ഗോധ്രാനന്തരകലാപവും ഇടതുപക്ഷവും

ഗോധ്ര കൂട്ടക്കൊലയിലും തുടർന്നുള്ള കലാപത്തിലുമൊക്കെ ആരെല്ലാം എന്തെല്ലാം ചെയ്തുവെന്നൊക്കെ വിശദീകരിക്കുന്ന – കലാപസംബന്ധിയായ – ഒരു പോസ്റ്റല്ല ഇത്‌. കലാപസമയത്ത്‌ ഒരു കൂട്ടർ ഒന്നു ചെയ്തു – മറ്റൊരു കൂട്ടർ മറ്റൊന്നു ചെയ്തു – അതിനും മുമ്പ്‌ വേറൊരു കൂട്ടർ വേറൊന്നു ചെയ്തിരുന്നു - മുതലായ താരത‌മ്യങ്ങൾക്കും അവസാനമില്ലാത്ത തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും വേദിയാക്കാൻ തീരെ താല്പര്യവുമില്ല. മറിച്ച്‌, മുൻപോസ്റ്റുകളുടെ തുടർച്ചയെന്ന നിലയിൽ, കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകളാണിവിടെ പരിശോധിക്കുന്നത്‌. കലാപകാലത്തെ ദു:ഖകരമായ അവസ്ഥാവിശേഷം ഇടതുപക്ഷം കൈകാര്യം ചെയ്ത രീതിയിലെ അക്ഷന്തവ്യമായ ചില അപരാധങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ഉദ്യമം. രാജ്യത്തെ മറന്നുകൊണ്ട്‌, കുറച്ചു വോട്ടു കിട്ടാനായി എന്തും പറയുമെന്ന സ്വഭാവമുള്ളവർ തീർച്ചയായും തീവ്രവാദപ്രോത്സാഹനം തന്നെയാണു നടത്തുന്നത്‌ എന്നു വ്യക്തമാക്കുകയാണു ലക്ഷ്യം.

ഗോധ്രാനന്തരകലാപകാലത്തെ സംഭവങ്ങൾ ആപത്ക്കരമായ രീതിയിൽ മുതലെടുക്കാൻ ശ്രമിക്കുകയെന്നത് ഇടതുപക്ഷം ഇനിയും അവസാനിപ്പിച്ചിട്ടില്ലാത്ത തീക്കളിയാണ്. എന്തിനു വേണ്ടിയാണോ ശ്രമിക്കുന്നത് അത് - രാഷ്ട്രീയപരമായി അതു തങ്ങൾക്കുണ്ടാക്കേണ്ടുന്ന നേട്ടങ്ങൾ - സംഭവിക്കുന്നതേയില്ല എന്നും മറിച്ച് കോട്ടങ്ങളേ ഉണ്ടാക്കുന്നുള്ളൂ എന്നും തിരിച്ച‍റിയേണ്ട സമയം അതിക്രമിച്ചിട്ടു പോലും അവർ ഏകപക്ഷീയമായ പ്രചാരണങ്ങൾ തുടരുക തന്നെയാണ്.

അയോദ്ധ്യയിൽ നിന്നു മടങ്ങിയിരുന്നവർ ഉൾപ്പെടെ, ഇരുപത് കുട്ടികളും പതിനഞ്ചു സ്ത്രീകളുമടക്കം‌‌‌‌ അറുപതോളമാളുകളെ ട്രെയിനിലിട്ട് ആരൊക്കെയോ ചുട്ടുകൊന്നതും‌‌ അതേത്തുടർന്ന്‌ ഒരു പ്രദേശത്തെ ആളുകളിൽ വലിയൊരു ശതമാനവും കലുഷമനസ്ക്കരായിപ്പോയതും‌‌‌‌ തുടർന്നുള്ള സംഭവങ്ങളും‌‌‌‌ തീർച്ചയായും ദു:ഖകരവും അപലപനീയവും ആവർത്തിച്ചുകൂടാത്തതുമാണ്. അത്തരമൊരു പ്രസ്താവന എടുത്തു പറയേണ്ടതിന്റെ ആവശ്യകത പോലുമില്ലാത്തത്ര വ്യക്തമാണത്‌ - അതിലൊരു എതിരഭിപ്രായം ആരിൽ നിന്നും പ്രതീക്ഷിക്കേണ്ടതുമില്ല. പക്ഷേ, അതിനൊപ്പം ചേർത്തു പറയേണ്ട ചിലതുകൂടിയുള്ളത്‌, ഈ പോസ്റ്റുകളുടെ വിഷയവുമായി ചേർന്നു പോകുന്നുണ്ട്‌. അത്‌ ഇനിപ്പറയുന്നു:-

കലാപത്തെപ്പോലെ തന്നെ അപലപനീയമാണ് - അത് ബോധപൂർവ്വം ഒരു സമുദായത്തെ ഉപദ്രവിക്കാനായി മുൻകൂട്ടിത്തന്നെ തയ്യാറാക്കിയ പദ്ധതിയനുസരിച്ചുള്ള ആക്രമണമായിരുന്നു എന്നു ചിത്രീകരിക്കാൻ നടത്തിയ ശ്രമങ്ങളും. കലാപസമയത്തെ ചില കുറ്റകൃത്യങ്ങൾക്കു പിന്നിൽ, സംഘടിതകുറ്റകൃത്യങ്ങളിലെ സ്വാഭാവികതയായ ആസൂത്രണം അടങ്ങിയിരുന്നുവെന്നൊരാൾ പറഞ്ഞാൽ അതു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, അവയിൽ പ്രതിഷേധിക്കുകയും അവയെ പ്രതിരോധിക്കുകയും ചെയ്യുകയാണെന്ന വ്യാജേന അരങ്ങേറിയ പ്രചാരണങ്ങളുടെ യഥാർത്ഥ സ്വഭാവമെന്തായിരുന്നു? ഗോധ്രസംഭവത്തിനുമൊക്കെ വളരെമുമ്പേ തന്നെ കലാപത്തിന്റെയാകെ ആസൂത്രണം നടന്നിരുന്നു(!)വെന്നും, ട്രെയിൻ തീവയ്പ്‌ ഉൾപ്പെടെ അതിന്റെ ഭാഗമായിരുന്നു(!)വെന്നുമുള്ള വാദം – അപകടകരമായ പക്ഷപാതത്തിനു കുപ്രസിദ്ധമായ ‘ഹ്യൂമൻ(?) റൈറ്റ്സ് വാച്ച് ‘ ഒക്കെ മുമ്പോട്ടു വച്ച അസംബന്ധവാദം - കണ്ണുമടച്ച് ഏറ്റുപിടിക്കുകയാണ് ഇടതുപക്ഷത്തുള്ള പലരും ചെയ്തത്!! മുസ്ലീങ്ങളെ ഏതുവിധേനയും പീഢിപ്പിക്കാനായി ചിലർ ശ്രമിക്കുന്നുവെന്ന മുറവിളി കൂട്ടി അനുഭാവം പിടിച്ചു പറ്റാൻ ശ്രമിക്കുന്നതിനിടെ, ആരോപണങ്ങളുടെ കാര്യത്തിൽ ഏതറ്റം വരെ പോകാനും മടിക്കില്ലെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അത്‌.

മുസ്ലീം സമുദായാംഗങ്ങളേപ്പോലെ ശാന്തസ്വഭാവക്കാരും സൌമ്യശീലരും സാത്വികരും ഈ ലോകത്തു മറ്റാരാണുള്ളത് – അവരിലൊരാളെങ്കിലും ഒരിക്കലെങ്കിലും എന്തെങ്കിലും അക്രമം പ്രവർത്തിക്കുകയെന്നത് തികച്ചും അസംഭവ്യം – എന്നൊരു മട്ടിലാണ് മിക്കവാറും എല്ലാ ഇടതുപക്ഷപ്രതികരണങ്ങളും പൂറത്തു വരുന്നത്. ട്രെയിൻ ആക്രമിച്ച ജനക്കൂട്ടം മുസ്ലീം വേഷധാരികളായ സംഘപരിവാറുകാരാണെന്നു പോലും പറയാൻ മടിച്ചേക്കില്ല അവർ!

“തീവയ്പിനു പിന്നിൽ നടന്നത്‌ എന്തായിരുന്നാലും ശരി – അതു ചെയ്തത്‌ ഏതെങ്കിലും മുസ്ലീം അക്രമികൾ ആയിരുന്നാൽ‌പ്പോലും – അതിനു ശേഷം നടന്നതു ന്യായീകരിക്കപ്പെട്ടുകൂടാ“ – എന്ന മട്ടിലെങ്കിലും‌‌ ഒരിക്കലെങ്കിലും അഭിപ്രായപ്പെടാനെങ്കിലും ആരെങ്കിലും തയ്യാറായിരുന്നോ എന്നു ചിന്തിക്കണം. അതിനു പോലും വിമുഖതകാട്ടുകയല്ലേ ഉണ്ടായത്‌? അതിനു പകരം, തീവയ്പ്‌ ഉൾപ്പെടെ സകലതും കലാപകാരികൾ മുൻ‌കൂറായി ആസൂത്രണം ചെയ്തിരുന്നുവെന്നു നിർബന്ധബുദ്ധി പിടിക്കാനല്ലേ മുതിർന്നത്? എന്തിനായിരുന്നു അത്തരമൊരു ശാഠ്യമെന്നതും, ആ പ്രചാരണങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തായിരുന്നുവെന്നതും ചിന്തിച്ചുനോക്കേണ്ടതു തന്നെയാണ്.

കത്തിക്കരിഞ്ഞ ശരീരങ്ങൾ നിരന്നു കിടക്കുന്നതു നേരിട്ടു കണ്ടപ്പോളാണു ഭ്രാന്തുപിടിച്ചതെന്നു കലാപകാരികൾ നേരിട്ടു പറഞ്ഞാൽക്കൂടി അതു വിശ്വസനീയമല്ലെന്ന നിലപാടാണു പലർക്കും. അതേ വാചകങ്ങൾ ഉപയോഗിച്ചു തന്നെ വീണ്ടും "ഗൂഢാലോചന" എന്ന മുറവിളി ആവർത്തിക്കുകയാണ് ! അക്രമാസക്തരായ നൂറുകണക്കിനാളുകൾ (ജനക്കൂട്ടം?) ട്രെയിനു നേരേ ആക്രമണം അഴിച്ചുവിട്ടത് മറ്റേതോ ലോകത്ത് മറ്റേതോ കാലത്തു നടന്നതാണെന്ന മട്ടിൽ - അതിന് തീയുമായി എന്തെങ്കിലും ബന്ധമുണ്ടാവാൻ യാതൊരു വഴിയുമില്ലെന്ന മട്ടിലാണ് കടുംപിടുത്തങ്ങൾ. മുസ്ലീങ്ങൾക്കു പങ്കുണ്ടായേക്കാം എന്നെങ്ങാനും അറിയാതെ ഒരു സന്ദേഹം പോലും പ്രകടിപ്പിക്കാതിരിക്കാൻ ശ്രദ്ധാലുക്കളാണു പലരും. ശരിയല്ലേ എന്നു ചിന്തിച്ചു നോക്കുക.

കാരണം ലളിതമാണ്.

പേടിയാണ്.

തികഞ്ഞ പേടിയാണ് എല്ലാവർക്കും. പ്രത്യേകിച്ച്‌ ഇടതുപക്ഷത്തിന്.

ഒന്നെങ്കിൽ, അങ്ങനെ പറഞ്ഞാൽ കലാപത്തെ ന്യായീകരിക്കുകയാണെന്നെങ്ങാൻ വരുമോ എന്നായിരിക്കണം അവർ ഭയക്കുന്നത്‌. (താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്ന മട്ടിൽ - അനാവശ്യമായ പേടി. കലാപം അകാരണമല്ലെന്നു തുറന്നു പറയാനുള്ള ആർജ്ജവം കാട്ടിയാൽ അതു കലാപത്തെ ന്യായീകരിക്കലാവുന്നതെങ്ങനെയാണാവോ!). അതല്ലെങ്കിൽ, മുസ്ലീം സമൂഹത്തിലും കുറ്റവാളികളുണ്ട്‌ എന്നു സമ്മതിച്ചുകൊടുക്കേണ്ടി വന്നാൽ തങ്ങളുടെ “മതേതരത്വ”പ്രതിച്ഛായയ്ക്കു മങ്ങലേറ്റെങ്കിലോ എന്നവർ ഭയക്കുന്നുണ്ടാവണം.

എന്തായാലും, ഗോധ്രയിലെ ട്രെയിൻ തീവയ്പിനേത്തുടർന്നു മാത്രമാണ് കലാപം ഉണ്ടായത്. ഇതു ചരിത്രമാണ്. ഇനി പിറകോട്ടുപോയി ആർക്കും തീയതികൾ തിരുത്തുവാനാവില്ല. ഗോധ്രയില്ലെങ്കിൽ കലാപവുമുണ്ടാകുമായിരുന്നില്ല. പക്ഷേ, ചിലരതു സമ്മതിക്കില്ല. അവരിപ്പോഴും ശഠിക്കുന്നത്‌ കലാപം എന്തായാലും നടക്കുമായിരുന്നെന്നും, വെറുതെ ഒരു കാരണം ബോധിപ്പിക്കാനായി മനപ്പൂർവ്വം ട്രെയിൻ കത്തിച്ചു എന്നുമൊക്കെയാണ്. അത്തരമൊരു വാദം അവിശ്വസനീയമാണെന്നു പറഞ്ഞാൽ‌പ്പോലും അവർ സമ്മതിച്ചു തന്നേക്കില്ല. അവിശ്വസനീയതയുടെ കാരണങ്ങൾ വിശദീകരിച്ചുകൊടുത്താലും അവർ പിടിവാശി മാറ്റില്ല. അത്തരം കടും‌പിടുത്തങ്ങളൊക്കെ തികഞ്ഞ വരട്ടുവാദമാണെന്നു തന്നെ പറയേണ്ടി വരും. കലാപത്തെ അപലപിക്കുന്നതുപോലെ തന്നെ, ഇത്തരം കുത്സിതപ്രചാരണങ്ങളും അപലപിക്കപ്പെടണം.

ആളുകൾ വെന്തുമരിച്ച സ്ഥലത്തിനു ചുറ്റുമുള്ള അറുപതോളം സ്ഥലങ്ങളിലാണ് അക്രമങ്ങളുണ്ടായത്. എന്നാൽ, ആയിരത്തിലധികം വരുന്ന ചെ‍റുപട്ടണങ്ങളെയും മറ്റ് എണ്ണിയാലൊടുങ്ങാത്ത പ്രദേശങ്ങളേയും ഒന്നടങ്കം അധിക്ഷേപിച്ചുകൊണ്ട് ആ സംസ്ഥാനത്തു മൊത്തം പ്രശ്നമാണെന്നായിരുന്നു പ്രചാരണങ്ങൾ. ഗുജറാത്തിൽത്തന്നെ മറ്റിടങ്ങളിൽ - രാജ്യത്തിലേയ്ക്കു തന്നെ വച്ച്‌ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നായ സൗരാഷ്ട്രപോലുള്ള പ്രദേശങ്ങളിൽ - കലാപം യാതൊരു ചലനവുമുണ്ടാക്കിയില്ല. ഗുജറാത്തു ജനത കഴിവതും പെട്ടെന്ന് തിരിച്ചുവരാനും പരസ്പരം ആശ്വസിപ്പിക്കാനും ശ്രമിച്ചപ്പോൾ മറ്റുള്ളവർ അവരെയൊന്നടങ്കം കുറ്റപ്പെടുത്തിക്കൊണ്ട്‌ ക്രൂരമായ ആഘോഷം ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ.

തികച്ചും പ്രാദേശികമായിരുന്നു അവിടെ നടന്ന സംഭവങ്ങൾ. സംസ്ഥാനത്തുതന്നെ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിന്ന പ്രശ്നങ്ങൾ രാജ്യത്തെ ഇതരപ്രദേശങ്ങളിലേയ്ക്കു തീർച്ചയായും വ്യാപിച്ചിരുന്നില്ല. അവയെപ്പക്ഷേ സംസ്ഥാനത്തെ മാത്രമല്ല - രാജ്യത്താകമാനം ഒരു സമുദായത്തിനെതിരെയുള്ള “ഗൂഢാലോചന“(!)യുടെ ഭാഗമായി ചിത്രീകരിച്ചു. മാർക്സിസ്റ്റുരീതികൾ എത്രമാത്രം മനസിനെ ബാധിച്ചാലും ശരി - ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റായിരുന്നു അത്.

ആസാമിലോ മറ്റോ, പ്രധാനമായും പരിവർത്തിതക്രൈസ്തവരായ ബോഡോതീവ്രവാദികൾ ചേർന്ന് ഇതിലുമധികം മുസ്ലിങ്ങളെ കൊലചെയ്തിരുന്നുവെങ്കിലും ശരി - ആരെങ്കിലുമൊരാൾ അതിൽപ്പിടിച്ച് ആക്രോശം മുഴക്കുമായിരുന്നില്ലെന്നു തീർച്ചയാണ് (കഴിഞ്ഞയിടയ്ക്കു കൂടി അത്തരം ചില കൂട്ടക്കൊലകൾ നടന്നിരുന്നു. ഇടതുപക്ഷം ഹർത്താൽ നടത്തുന്നതുപോയിട്ട്‌ അതേപ്പറ്റി സംസാരിക്കുന്നതായിപ്പോലും കണ്ടില്ല.). ഗുജറാത്തായതിന്റെ മാത്രം പേരിൽ - സംഘപ്രസ്ഥാനങ്ങൾക്കെതിരെ മുസ്ലീം വികാരം ഉജ്ജ്വലിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു കമ്മ്യൂണിസ്റ്റുകൾക്ക്. അവരുടെ ഓരോ വാക്കുകൾക്കു പിന്നിലും ആ ഒരു ലക്ഷ്യം മാത്രമാണ് നിഴലിച്ചുകണ്ടത്‌. അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാ‍യി, ജനങ്ങൾ തമ്മിലുണ്ടായ അകൽച്ചയുടെ ആഴം കുറയ്ക്കാൻ ക്രിയാത്മകമായി എന്തെങ്കിലുമവർ ചെയ്തോ എന്നു ചോദിച്ചാൽ - “യാതൊന്നുമില്ലെന്നു മാത്രമല്ല – മറിച്ചു ചെയ്യുകയും ചെയ്തു” എന്നു തന്നെയാണു മറുപടി.

അറസ്റ്റു ചെയ്യപ്പെട്ടവരും പോലീസിന്റെ വെടിയേറ്റു മരിച്ചവരും അല്ലാത്തവരുമൊക്കെയായ അനവധി ഹിന്ദുക്കൾ - തെരുവിലിറങ്ങിയ ജനങ്ങളുടെ കൂട്ടത്തിൽ മുസ്ലീ‍ങ്ങളെ മാറ്റി നിർത്തി ഹിന്ദുക്കളുടെ എണ്ണം മാത്രമെടുത്താൽത്തന്നെ അതു ലക്ഷത്തിൽപ്പരമാണ് - അവരെയെല്ലാം ‘സംഘപരിവാ‍ർ’ എന്ന പേരിനു കീഴിൽ കൊണ്ടുചെന്നു പ്രതിഷ്ഠിക്കുന്നതു തികഞ്ഞ വിഡ്ഢിത്തമല്ലേ എന്ന ചോദ്യത്തെ കമ്മ്യൂണിസ്റ്റുകൾ എന്നും അവഗണിച്ചിട്ടേയുള്ളൂ. രാഷ്ട്രീയത്തിലെ അവരുടെ ഒന്നാം നമ്പർ ‘ശത്രു’ എന്നു തന്നെ പരസ്യമായി വിശേഷിപ്പിക്കാൻ മടികാണിക്കാതിരുന്ന ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ആദ്യനാളുകളിൽ, അവർക്ക് ‘ഹിഡൻ അജണ്ട’യുണ്ടെന്നൊക്കെയായിരുന്നു ഇടതുപക്ഷം വിലപിച്ചുനോക്കിയിരുന്നത്‌. അതു ഫലിക്കാതെ വരികയും ബി.ജെ.പി. വീണ്ടും അധികാരത്തിൽ വരികയുമൊക്കെച്ചെയ്ത്‌ നാലഞ്ചുവർഷമായി ഇടതുപക്ഷം നിരാശപ്പെട്ടു കഴിയുമ്പോളാണ് ഗോധ്രയെന്നൊരു അവസരം വീണ്ടു കിട്ടിയത്. തങ്ങളുടെ രാഷ്ട്രീയ “ശത്രു”ക്കളുടെ “അജണ്ട” മുസ്ലീങ്ങളെ ഉപദ്രവിക്കലാണെന്നൊക്കെയുള്ള പ്രചാരണങ്ങൾക്കു ന്യായീകരണം ചമയ്ക്കാനുള്ള അവസരമാണിതെന്നും അതു മുതലെടുക്കാതെ വിട്ടുകൂടാ എന്നുമുള്ള ആവേശത്തിനിടയിൽ സ്വബോധം നഷ്ടപ്പെട്ടവരേപ്പോലെയായിരുന്നു കമ്മ്യൂണിസ്റ്റുകൾ. കലാപം സംബന്ധിച്ച് മറച്ചുപിടിക്കപ്പെട്ട യാഥാർത്ഥ്യങ്ങളും വളച്ചൊടിക്കപ്പെട്ട വസ്തുതകളും എണ്ണിയാലൊടുങ്ങാത്തവയാണ്. അതിരുവിട്ട പ്രചാരണങ്ങൾ അനുവദിച്ചുകൂടാ എന്നു പറഞ്ഞു പ്രതിരോധിക്കാൻ ശ്രമിച്ചവർ കലാപത്തെ ന്യായീകരിക്കുകയാണെന്ന അസംബന്ധവാദം ഉന്നയിക്കാനും മടിച്ചില്ല അവർ! അവരൊക്കെ ‘ഫാസിസ്റ്റു‘കളാണെന്നൊക്കെയുള്ള പതിവു നിരർത്ഥകപ്രയോഗങ്ങളും ആവോളം നടത്തിക്കണ്ടു.

കലാപത്തെ സംബന്ധിച്ചു സംസാരിക്കുന്നവർ ആരായാലും ശരി – അവർ ഒരിക്കലും മറന്നുകൂടാത്ത ചിലതൊക്കെയുണ്ട്‌. തീർച്ചയായും മുസ്ലീങ്ങളാണു കൂടുതൽ കൊല്ലപ്പെട്ടതും ദുരിതമനുഭവിച്ചതും. പക്ഷേ അതൊരിക്കലും ഏകപക്ഷീയമായ ഒന്നായിരുന്നില്ല. ആകെ കൊല്ലപ്പെട്ടവരിൽ കാൽഭാഗത്തോളം പേർ ഹിന്ദുക്കളായിരുന്നു. എന്നിട്ടും, ആ കലാപത്തേക്കാൾ അനേകം ഘടകങ്ങൾ കൊണ്ട് പല മടങ്ങു വലുതും തികച്ചും ഏകപക്ഷീയവുമായിരുന്ന സിഖുവിരുദ്ധകലാപത്തേപ്പോലും സമ്പൂർണ്ണമായി നിസാരവൽക്കരിച്ചുകൊണ്ട്, ഇന്ത്യ കണ്ട ഏറ്റവു വലിയ “വംശഹത്യ“ എന്ന പ്രയോഗമൊക്കെ നടത്തി‍യത് തികഞ്ഞ അസംബന്ധവും തീർച്ചയായും ദുരുദ്ദേശപരവുമായിരുന്നു. മുസ്ലീംവികാരം പരമാവധി ഉജ്ജ്വലിപ്പിച്ച്‌ – അവരുടെ മനസ്സിൽ വിദ്വേഷം കുത്തിനിറച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനാകുമോ എന്നു മാത്രമാണ് ഇടതുപക്ഷം (കോൺഗ്രസ്‌ ഉൾപ്പെടെ കൂസിസ്റ്റുകൾ ഒന്നടങ്കം) ചിന്തിച്ചുകണ്ടത്‌. അങ്ങനെയൊരു പീഢിതബോധം വളർത്തുന്നതിന്റെ ദൂഷ്യഫലങ്ങളേക്കു‍റിച്ച് അവർ തരിമ്പും ചിന്തിക്കുന്നതായിക്കാണാറില്ല. രാജ്യത്ത്‌ ഒരു സംഘർഷാവസ്ഥ ഉണ്ടായാലും തരക്കേടില്ല – തങ്ങൾക്കു നേട്ടമുണ്ടാക്കാൻ പറ്റുമോ എന്നു മാത്രമാണവരുടെ നോട്ടമെന്നു കരുതേണ്ടിവരും.

ഒട്ടും ഏകപക്ഷീയമല്ലാതിരുന്ന ഗോധ്ര സംഭവങ്ങൾ തീർച്ചയായും ഒരു ഹിന്ദു-മുസ്ലീം സംഘർഷമായിരുന്നു. അവ രാഷ്ട്രീയകൊലപാതകങ്ങളായിരുന്നില്ല. അതിനെല്ലാം പിറകിൽ ചരിത്രപരമായ അനവധികാരണങ്ങൾ ഉണ്ടുതാനും. ഏതെങ്കിലും ഒരു മതത്തിലോ ഒരു ജാതിയിലോ ഒരു രാഷ്ട്രീയകക്ഷിയിലോ സംഘടനയിലോ ഒന്നും പെട്ടവർ മാത്രം ഉൾപ്പെട്ട സംഭവങ്ങളല്ല അവിടെ നടന്നിട്ടുള്ളത്‌. ഹിന്ദുക്കളിൽത്തന്നെ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നവരുടെ അനിഷേദ്ധ്യമായ പങ്ക്‌ അംഗീകരിക്കുന്നവർ തന്നെ, കലാപത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ “അജണ്ട“യിലോ പ്രത്യയശാസ്ത്രഗ്രന്ഥങ്ങളിലോ കൊണ്ടു ചെന്നു പ്രതിഷ്ഠിക്കാൻ വ്യഗ്രതപ്പെടുന്നവരോടു തരിമ്പും യോജിച്ചെന്നു വരില്ല. അത്തരം കുപ്രചാരണങ്ങളുടെ പൊള്ളത്തരം തിരിച്ചറിയാനുള്ള വിവേചനശേഷി അവർക്കുണ്ട്‌ എന്നതു തന്നെ കാരണം. ലോകം മുഴുവൻ ആവർത്തിച്ചു നുണ പറഞ്ഞാലും ശരി – ആയിരക്കണക്കിനു പുറങ്ങൾ അച്ചടിക്കപ്പെട്ടാലും ശരി - നേരിട്ടറിയാവുന്ന സത്യങ്ങളെ ആരുടെയും മനസ്സിൽ നിന്നു മായ്ച്ചു കളയാൻ അതൊന്നും പര്യാപ്തവുമല്ല. മുസ്ലീങ്ങളെ ഉപദ്രവിക്കുക - ഉൻ‌മൂലനം ചെയ്യുക – മുതലായ ലക്ഷ്യങ്ങളുമായി ഒരുത്തനുമിവിടെ തക്കം പാർത്തിരിപ്പില്ല. അതിനു വേണ്ടി പദ്ധതി തയ്യാറാക്കപ്പെട്ടിട്ടുണ്ടെന്നൊക്കെയുള്ള മണ്ടത്തരങ്ങൾക്കു ബലം നൽകാവുന്ന യാതൊന്നും ഈ നാട്ടിൽ ഇന്നുവരെ സംഭവിച്ചിട്ടുമില്ല. ഇതൊരു യാഥാർത്ഥ്യമാണ്. അന്ധന്മാർക്കു തിരിച്ചറിയാൻ കഴിഞ്ഞേക്കില്ലാത്ത - അറിയാമെങ്കിലും സമ്മതിക്കാൻ മനസ്സുവന്നേക്കില്ലാത്ത യാഥാർത്ഥ്യം.

കലാപത്തിൽ ഇടതുപക്ഷം‌‌ ഉള്ളാലെ സന്തോഷിക്കുകയായിരുന്നു എന്നു പോലും തോന്നിപ്പോകും. അല്ല, അക്ഷരാർത്ഥത്തിൽ ആഘോഷിക്കുക തന്നെയായിരുന്നു അവർ. കലാപത്തിനു വഴിവച്ച വിവിധ ഘടകങ്ങളേക്കൂറിച്ചു സധൈര്യം സംസാരിക്കാൻ തയ്യാറാകുന്നതിനു പകരം അവയിൽ നിന്നെല്ലാം സമ്പൂർണ്ണമായി ഒളിച്ചോടിക്കൊണ്ട്, ഗോധ്രകൂട്ടക്കൊല ഉൾപ്പെടെ(!!!) സകലതും ബി.ജെ.പി. എന്നൊരു പാർട്ടി ആസൂത്രണം ചെയ്തതാണെന്നൊക്കെ വാദിക്കുകയും അവരെ എതിർക്കാനായി രാഷ്ട്രീയചേരിയുണ്ടാക്കാൻ തങ്ങളാണു മുന്നിലെന്നു കാണിക്കാൻ മത്സരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകൾ അങ്ങേയറ്റം പരിഹാസ്യവും നിന്ദ്യവുമാണ്. അതു തിരിച്ചറിയാൻ ആലോചനാശേഷിയുടെ അല്പമെങ്കിലും ഉള്ളിലുണ്ടായാൽ മതി. ബി.ജെ.പി.യെ എതിർക്കാൻ ഉത്സാഹിക്കുന്ന കമ്മ്യൂണിസ്റ്റുകൾ പിന്തുണയ്ക്കുന്നതാരെയാണ്? കോൺഗ്രസിനെ!!! ഗോധ്രാനന്തര കലാപത്തിൽ ഇരു വശത്തുനിന്നുമായി കൊല്ലപ്പെട്ടവരേക്കാൾ മൂന്നിരട്ടി ആളുകളെയാണ് – സിഖുകാർ മാത്രം കൊല്ലപ്പെട്ട കലാപത്തിൽ കോൺഗ്രസുകാർ കൊന്നുകളഞ്ഞത്! അതാണെങ്കിൽ ഒരു വർഗ്ഗീയസംഘർഷമൊന്നുമല്ലായിരുന്നു താനും. തനി രാഷ്ട്രീയകൊലപാതകങ്ങൾ! മരിച്ചത് ന്യൂനപക്ഷങ്ങളിൽ വച്ചു ന്യൂനപക്ഷമായ സിക്കുകാർ! കോൺഗ്രസിനെ ഒരു മടിയുമില്ലാതെ പിന്തുണയ്ക്കുകയാണ് ഇടതുപക്ഷം! ഒന്നോർത്താൽ, സിക്കുകാർക്ക്‌ പരമാവധി വന്നാൽ എത്ര വോട്ടു വരും?

ഇനി, ഗോധ്രാനന്തര കലാപത്തിൽ ഇരു വശത്തുനിന്നുമായി കൊല്ലപ്പെട്ടവരേക്കാൾ നാലിരട്ടിയാളുകൾ - ഹിന്ദുക്കൾ മാത്രം - ഒരൊറ്റദിവസം കൊണ്ടു മാത്രം - ഒരൊറ്റ നഗരത്തിൽമാത്രം (കൽക്കത്ത) - ഒരു പ്രകോപനവുമില്ലാതിരിക്കെ കൊല്ലപ്പെട്ടപ്പോൾ, കൊലയാളികൾ മുഴുവൻ മുസ്ലീംലീഗുകാരായിരുന്നു. “പ്രത്യക്ഷനടപടി” എന്നായിരുന്നു അവരതിനെ ഓമനപ്പേരിട്ടു വിളിച്ചത്‌. (കൃത്യം അന്നേ ദിവസം തന്നെയാണ് “പത്തണയ്ക്കു കത്തി വാങ്ങി കുത്തി നേടും പാകിസ്ഥാൻ “ എന്ന കുപ്രസിദ്ധമായ മുദ്രാവാക്യം കേരളത്തിൽ മുഴങ്ങിയത്‌.) ആ കൂട്ടക്കൊലകൾക്കു ശേഷം അധികവർഷങ്ങളൊന്നും കഴിയുന്നതിനു മുമ്പു തന്നെ - പേരിന്റെ കൂടെ ‘ഇന്ത്യൻ യൂണിയൻ‘ എന്നു കൂട്ടിച്ചേർത്തെന്നല്ലാതെ പ്രവർത്തകരിലോ നേതാക്കളിലോ മാറ്റമൊന്നുമില്ലാതിരുന്ന മുസ്ലീം ലീഗുമായി കൂട്ടുചേർന്ന്‌ മന്ത്രിസഭയുണ്ടാക്കുകയും അവർക്ക്‌ രാഷ്ട്രീയ രംഗത്തു മാന്യതയും അംഗീകാരവും നൽകാൻ ഉത്സാഹിക്കുകയും ചെയ്തതാര്? – അതും കമ്മ്യൂണിസ്റ്റുകൾ തന്നെ!

അപ്പോൾ കമ്മ്യൂണിസ്റ്റുകൾ എന്തിനെയാണു യഥാർത്ഥത്തിൽ എതിർക്കുന്നത്‌?

ആലോചിക്കാൻ തയ്യാറുള്ളവർ ഇതിൽ നിന്നൊക്കെ എന്താണു മനസ്സിലാക്കേണ്ടത്‌?

“കലാപവിരുദ്ധതയൊന്നുമല്ല – കാപട്യം – കറതീർന്ന കാപട്യവും കൂസിസവും – അതു മാത്രമാണ് കമ്മ്യൂണിസ്റ്റുകളെ നയിക്കുന്നത്‌ “ എന്നു തന്നെ. അല്ലാതെന്ത്‌?

ഒരു കലാപമുണ്ടാകുമ്പോൾ കലാപകാരികളുടെ കൂട്ടത്തിൽ ഒരു വശത്ത്‌ ഹിന്ദുക്കളുണ്ടെങ്കിൽ മാത്രമാണ് ഇടതുപക്ഷത്തിന്റെ ചോരതിളച്ചുകാണാറുള്ളത്‌. അപ്പോൾ മാത്രമാണ് അവരുടെ “രാഷ്ട്രീയബോധം(?)” ഉണർന്നു കാണാറുള്ളത്‌. അപ്പോൾ മാത്രമാണ് “പുരോഗമന“(?)സാഹിത്യകാരന്മാർ പടയണി തുള്ളിക്കാണാറുള്ളത്‌. അല്ലാത്തിടത്തോളം കാലം, കൂട്ടക്കൊലകൾ എത്ര ഭീകരമായിരുന്നാലും ശരി – മാറാടിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, ‘അതു നമ്മുടെ പിള്ളേർ ചുമ്മാ പ്രതികാരം ചെയ്തതാണെ’ന്നോ മറ്റോ പറഞ്ഞ്‌ നിസാരവൽക്കരിക്കുന്നതുപോലെയാണ് അനുഭവപ്പെടാറ്‌. അതല്ലെങ്കിൽ, മലബാറിലെ മാപ്പിളലഹളക്കാരെ മഹത്വവൽക്കരിച്ചതുപോലെ, അവർക്കു സ്മാരകം പണിയാനാണു ശ്രമിക്കാറ്‌. ലജ്ജ ലവലേശമില്ലാത്ത കമ്മ്യൂണിസ്റ്റുകൾ! ഇത്തരം കാപട്യങ്ങൾ തിരിച്ചറിയാനുള്ള കഴിവോ പ്രതികരിക്കാനുള്ള സാഹചര്യമോ ഇല്ലാതെ പ്രസ്ഥാനത്തിനുള്ളിൽ പെട്ടുപോയ കുറച്ചു പാവങ്ങളെ ഉപയോഗിച്ച്‌ സംഘടനാശേഷികാട്ടി മസിൽ പെരുക്കുന്നവർ!

മുസ്ലീങ്ങളെ “ഉൻമൂലനം” ചെയ്യുക എന്ന “അജണ്ട”(!) നടപ്പിലാക്കാനായി, അയോദ്ധ്യയില്‍ നിന്നും വന്നിരുന്ന യാത്രികരെ ചുട്ടുകൊന്നുകൊണ്ട്‌ കലാപം ആരംഭിക്കുകയായിരുന്നു എന്നു വാദിച്ചവരുണ്ട്‌. മാർക്സിസ്റ്റുകളുടെ കാര്യം തന്നെയാണു പറയുന്നത്‌. അവരോട്‌ ഈ രാജ്യം ഒരു കാലത്തും പൊ‍റുക്കുവാൻ പോകുന്നില്ല. (വംശീയമായ “ഉൻ‌മൂലനം“ എന്നത്‌ ഈ രാജ്യത്തു യഥാർത്ഥത്തിൽ നടന്നിട്ടുള്ള ഏകപ്രദേശമായ കശ്മീരിനേക്കുറിച്ചു ചോദിച്ചാൽ ഇടതുപക്ഷം വായ ഇറുക്കിപ്പൂട്ടിക്കളയും. അതു മറ്റൊരു വിഷയമാണ്. അതു വിടുകയാണ്. കമ്മ്യൂണിസ്റ്റുകളുടെ കാപട്യങ്ങളേക്കുറിച്ചു വിശദമായി പറയാൻ നിന്നാൽ കപ്പാസിറ്റി മറികടക്കും - ഗൂഗിളിന്റെ പോലും.)

കലാപം മനപ്പൂർവ്വം സൃഷ്ടിച്ചതാണത്രേ! അതു നടത്താനുള്ള കാരണം കാണിക്കാനായി മനപ്പൂർവ്വം ട്രെയിൻ കത്തിച്ചത്രേ! എന്നിട്ട് അതു ചൂണ്ടിക്കാട്ടി മുൻപദ്ധതി പ്രകാരം കലാപം നടത്തിയത്രേ! എന്നിട്ട് ആ വികാരം (???) ഉപയോഗിച്ചു തെരഞ്ഞെടുപ്പു ജയിച്ചുവത്രേ! ഇതൊക്കെ കേട്ടു നിൽക്കുന്നവരെല്ലാം പൊട്ടന്മാരാണെന്നോ പ്രതികരണശേഷിയില്ലാത്തവരാണെന്നോ ആരും ധരിച്ചുപോകരുത്‌. അപ്പോളെന്താ മുസ്ലീങ്ങളെ ഉപദ്രവിച്ചാൽ അതിനുള്ള “പ്രത്യുപകാര“(!)മെന്നോണം ഹിന്ദുക്കൾ വോട്ടുചെയ്യുമെന്നോ? എന്താണർത്ഥമാക്കിയത്‌? എത്ര ലജ്ജാകരവും കുറ്റകരവുമായ വാദമാണത്!!! ഇവിടുത്തെ ഹിന്ദുക്കളുടെ ജനാധിപത്യബോധത്തെ ഇത്രത്തോളം പരിഹസിച്ചുകൊണ്ടുള്ള പരാമർശങ്ങൾ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.. ഹിന്ദുക്കളെ പരിഹസിക്കുന്നതിന്റെ പേരിലല്ല – മുസ്ലീങ്ങളുടെ മനസ്സിൽ തെറ്റിദ്ധാരണയും പീഢിതബോധവും വളർത്തുന്നതിന്റെ പേരിലാണ് ഇത്‌ അങ്ങേയറ്റം കുറ്റകരമാകുന്നത്‌. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരെ രാജ്യദ്രോഹക്കുറ്റത്തിന് തുറുങ്കിലടയ്ക്കുകയാണുവേണ്ടത്‌.

2002-നു മുമ്പു തന്നെ രണ്ടു തവണയും അതിനുശേഷം ഒരുതവണയും ഗുജറാത്തിൽ ബി.ജെ.പി. വമ്പൻ തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിയിട്ടുണ്ടല്ലോ – അതൊക്കെ എങ്ങനെ നേടിയ വിജയങ്ങളാണെന്നു ചോദിച്ചാൽ ഇടതുപക്ഷം മറുപടി പറയില്ല. അവർക്കുതന്നെ അറിയാം അവരുടേത്‌ നിരർത്ഥകമായ വാദമാണെന്ന്‌. 2002-ൽത്തന്നെയും ഒരു അനുകൂല വികാരം ഉണ്ടായെങ്കിൽത്തന്നെ അതിനു കാരണമായത് കൊണ്ടുപിടിച്ച നെഗറ്റീവ് പ്രൊപ്പഗണ്ടയല്ലേ എന്നതിനും അവർക്കു മ‍റുപടിയില്ല. ഡിസംബറിൽ തെരഞ്ഞെടുപ്പുള്ളതിന് ഫെബ്രുവരിയിൽത്തന്നെ ട്രെയിൻ കത്തിക്കുമോ എന്ന ചോദ്യം ചോദിക്കേണ്ട ആവശ്യം തന്നെയില്ല. അത്രയ്ക്ക് അസംബന്ധമായിരുന്നു തെരഞ്ഞെടുപ്പു വിജയിക്കാൻ ട്രെയിൻ കത്തിച്ചു എന്ന പ്രചാരണം.

ഏതുപാർട്ടിയെ പിന്തുണയ്ക്കുന്നവരായാലും വേണ്ടില്ല – മനസാക്ഷിയുള്ള ഏതൊരാളും മനസ്സിലാക്കി വയ്ക്കേണ്ട ചിലതുണ്ട്‌. അധിനിവേശത്തിന്റെ ആദ്യദിനങ്ങൾ മുതൽ അനവധി കലാപങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ള നമ്മുടെ മണ്ണിൽ ദു:ഖകരമായ ഒരു കലാപം കൂടിയുണ്ടായി. വിഭജനകാലത്തും അതിനു മുമ്പുമായി ഒഴുകിയിട്ടുള്ള ചോരപ്പുഴകളെല്ലാം മറന്നാൽ - സിഖ്‌ വിരുദ്ധകലാപവും കഴിഞ്ഞാൽ - വലുതുമാണ്. അനവധിപേർ കലുഷമനസ്ക്കരായി. പലർക്കും പല പിഴവുകളും പറ്റിയിരിക്കാം. അതൊക്കെ സമ്മതിക്കണം. പക്ഷേ, ഒരു സമുദായത്തെ ഉപദ്രവിക്കാൻ മാത്രം ലക്ഷ്യമിട്ട്‌- അവരെ പ്രത്യേകം ലക്ഷ്യമിട്ടുകൊണ്ട്, ബോധപൂർവ്വം അവസരം സൃഷ്ടിച്ചുകൊണ്ട് ആക്രമണം നടത്തിയെന്നും, അങ്ങനെ ചെയ്താൽ അതിനൊരു പ്രതിഫലമെന്നോണം ജനം വോട്ടു ചെയ്യുമെന്നു(!!!)മൊക്കെയുള്ള ഒരു ഇമേജുണ്ടാക്കുന്നത് തെറ്റാണ്. അപകടകരമാണ്. ഉത്തരവാദിത്തബോധമുള്ള ഒരു പ്രസ്ഥാനത്തിനും ചേർന്നതല്ല അത്. ലോകത്ത് എല്ലാ മനുഷ്യരുമൊന്നും യാഥാർത്ഥ്യബോധവും ഇത്തരം പ്രചാരണങ്ങളുടെ പൊള്ളത്തരം സ്വയം തിരിച്ചറിയാനുള്ള വിവേചനശേഷിയുമൊന്നുമുള്ളവരാവണമെന്നില്ല. കൊണ്ടുപിടിച്ച പ്രചാരണമുണ്ടാകുമ്പോൾ, ഏതെങ്കിലും ഒരാളെങ്കിലും അതൊക്കെക്കേട്ടു ശരിയാണെന്നു വിശ്വസിച്ചുപോകാനിടയുണ്ട്. അങ്ങനെ സംഭവിക്കുന്നെങ്കിൽ, അതുമൂലം ഒരാളുടെയെങ്കിലും മനസ്സിൽ വിദ്വേഷം വളരുന്നെങ്കിൽ, വിഷപ്രചാരണം നടത്തിയവർ തന്നെയാണ് അതിന് ഉത്തരവാദികൾ.

നേരിട്ടു കാണാത്ത ഗോധ്രാനന്തരകലാപത്തേക്കുറിച്ചു വാതോരാതെ സംസാരിക്കുന്നവർ നേരിട്ടുകണ്ടനുഭവിച്ച മാറാടിന്റെ കാര്യമെത്തുമ്പോളേക്കും മൌനത്തിലാകുന്നത്‌ അവരുടെ രാഷ്ട്രീയമായ നിസഹായാവസ്ഥയെയാണു കാണിക്കുന്നത്‌. ഇടതുപക്ഷത്തിന് തന്റേടമോ ആത്മാർത്ഥതയുടെ അംശമെങ്കിലുമോ ഉണ്ടെങ്കിൽ, കലാപങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്താണു ചെയ്യാൻ കഴിയുക എന്നാണു പരിശോധിക്കേണ്ടത്‌. മുറിവുകളുണക്കാൻ ശ്രമിക്കുകയാണു വേണ്ടത്‌. പക്ഷേ, അവരതു ചെയ്യുമെന്നു പ്രതീക്ഷിച്ചുകൂടാ. അവരുടെ പ്രത്യയശാസ്ത്രചട്ടക്കൂട്‌ അതിനവരെ സമ്മതിക്കില്ല. അതുതന്നെയാണവരുടെ പ്രശ്നം. അവർക്ക് സത്യം പറയാനുള്ള അവകാശമില്ല. അവർ എന്തുപറയണമെന്നു പാർട്ടിയാണു തീരുമാനിക്കുന്നത്.

കമ്മ്യൂണിസ്റ്റുകാരന് സ്വന്തമായി ഒരു നിലപാടെടുക്കാൻ അവകാശമില്ലെന്നും അവർക്ക്‌ പാർട്ടി തീരുമാനം അനുസരിക്കാനേ കഴിയൂ എന്നും പാർട്ടിനേതൃത്വം തന്നെ വ്യക്തമാക്കുന്നതായി “നവകേരള“മാർച്ചിന്റെ സമാപനസമ്മേളനത്തിന്റെ റിപ്പോർട്ടുകളിലും കണ്ടു. നാടിന് അതൊരു അനുഗ്രഹമായി മാറിയേനെ - പാർട്ടിയുടെ തീരുമാനങ്ങൾ നാടിനു നല്ലതായിരുന്നെങ്കിൽ. പക്ഷേ നിർഭാഗ്യവശാൽ, പാർട്ടിയാകട്ടെ - ഹിന്ദുക്കൾക്കും മുസ്ലീ‍ങ്ങൾക്കുമിടയിൽ സൌഹൃദം വളർത്തുന്നതിന് - മതസൌഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിന് – എന്തെങ്കിലും സംഭാവന ചെയ്തു കളയാം എന്നൊന്നും ഇതുവരെ തീരുമാനിച്ചതായും കണ്ടിട്ടില്ല. എന്തെങ്കിലും തർക്കമോ മറ്റോ ഉണ്ടാകുമ്പോൾ അന്ധമായി മുസ്ലീം പക്ഷം പിടിക്കുക, പ്രശ്നപരിഹാരത്തിന് വിലങ്ങുതടിയാകുക, പ്രശ്നങ്ങൾ വളർത്തി വലുതാക്കുക - ഇതൊക്കെ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളൂ. ഭൌതികവാദത്തിന് ഊന്നൽ നൽകുന്നവരെന്ന നിലയ്ക്ക് സ്വാഭാവികമായും മതവിശ്വാസങ്ങൾക്കു പുറം തിരിഞ്ഞുനിൽക്കുന്നവരായിരിക്കും എന്ന അവസ്ഥയുള്ളതു മുതലെടുത്ത്‌, തങ്ങൾ “മതേതരത്വ”ത്തിന്റെ വലിയ വക്താക്കളാണെന്നൊക്കെ മേനി നടിക്കുന്നതും കാണാം. വർഗ്ഗീയസംഘർഷങ്ങൾ വളർത്തിവലുതാക്കി മുതലെടുപ്പു നടത്തുന്നതാണോ മതേതരത്വം എന്നു തിരിച്ചു ചോദിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്ന മട്ടിൽ.

കലാപങ്ങളുടെ കാര്യത്തിലെ കമ്മ്യൂണിസ്റ്റു കാപട്യങ്ങളേക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്നാൽ ഇപ്പോളൊന്നും തീരില്ല. അവർ തന്നെ സംഘടിപ്പിച്ചു നടപ്പാക്കിയ കലാപങ്ങൾ എല്ലാം തന്നെ മാറ്റിവച്ചാൽ‌പ്പോലും. ഒന്നു കൂടി മാത്രം പറഞ്ഞു നിർത്താം. മലബാർ കലാപമെന്നും സ്വാതന്ത്ര്യസമരമെന്നുമൊക്കെ വിളിച്ച്‌ മഹത്വവൽക്കരിക്കാൻ മാർക്സിസ്റ്റുകൾ എക്കാലവും പാടുപെടുന്ന മാപ്പിള ലഹളയേക്കുറിച്ച്‌ ഒരു പോസ്റ്റ്‌ ഈയിടെ വായിച്ചു. “ബ്രിട്ടീഷുകാരെ തോല്പിക്കാൻ“ വേണ്ടി മലയാളി ഹിന്ദുക്കളെ അരിഞ്ഞുതള്ളിയതു മതഭ്രാന്തിന്റെ പ്രകടനമല്ലാതെ മറ്റെന്തായിരുന്നുവെന്ന ചോദ്യം തന്നെയാണ് ആ പോസ്റ്റ്‌ മുന്നോട്ടു വച്ചത്‌. കഷ്ടകാലത്തിന്, അവിടെ ഗർഭിണികളെ കൊന്ന കാര്യവും പശുക്കളെ കൊന്നിട്ട്‌ ദേവാലയങ്ങളിൽ കൊണ്ടു തള്ളിയ കാര്യവുമടക്കം പ്രതിപാദിച്ചിട്ടുമുണ്ട്‌!! ‘വൈകി വന്ന വിവേകം‘ എന്നു വിശേഷിപ്പിക്കാവുന്ന അതിനു കൊടുത്തിരിക്കുന്ന തലക്കെട്ടു തന്നെ “വേറിട്ട വായന” എന്നാണ്. അവിടെ വന്ന ആദ്യത്തെ കമന്റു തന്നെ “ഇത്തവണ റിവേഴ്സ്‌ ഗിയറിലാണല്ലോ” എന്നാണ്! ലേഖകനെ അനുകുലിച്ചവർ തന്നെ “പുതിയ ചിന്ത”യ്ക്കു നന്ദി എന്നാണു പറഞ്ഞിരിക്കുന്നത്‌! അംഗീകരിക്കാൻ ഇനിയും മടിക്കുന്നവർ “ലേഖകനെന്താണു നട്ടെല്ലില്ലേ“ എന്നുമൊക്കെ അരിശം കൊണ്ടും കാണുന്നു. ഇതുവരെ കേട്ടിരുന്നതും അടിച്ചേല്പിച്ചിരുന്ന വിവരങ്ങളും മാറ്റിവച്ച്‌ സ്വയം ചിലതെല്ലാം വായിക്കുകയും പഠിക്കുകയും ചെയ്യാമെന്നു തീരുമാനിച്ചപ്പോൾ കണ്ടെത്തിയ കാര്യങ്ങളും തിരിച്ചറിവുകളുമൊക്കെ തുറന്നു പറയാൻ ഒരാൾ തയ്യാറായപ്പോൾ കിട്ടുന്ന മറുപടിയാണ്! ഇതൊക്കെത്തന്നെയാണിവിടുത്തെ പ്രശ്നം. കണ്ണു തുറന്നു നോക്കാൻ ആളുകൾ തയ്യാറാകുന്നില്ല. തയ്യാറാകുന്നവരെ ബാക്കിയുള്ള അന്ധന്മാർ എതിർക്കുന്നു. ഗുരു എന്ന ചിത്രത്തിൽ, അന്ധത മാറി കാഴ്ചലഭിക്കുന്നയാളെ ബാക്കിയുള്ള അന്ധന്മാർ കല്ലെറിയുന്ന രംഗമാണ് ഓർമ്മ വരുന്നത്‌.

ഇടതുപക്ഷപ്രവർത്തകരിലും എഴുത്തുകാരിലുമെല്ലാം പെട്ട കുറെയധികം പേർക്കെങ്കിലും ഇത്തരം കാര്യങ്ങളേക്കുറിച്ചെല്ലാം സ്വതന്ത്രമായും നിഷ്പക്ഷമായും ചിന്തിക്കാനുള്ള അവസരമുണ്ടാകുകയും, അവർക്ക്‌ യാഥാർത്ഥ്യങ്ങളേപ്പറ്റിയുള്ള തിരിച്ചറിവുകളുണ്ടാകുകയും, നുണപ്രചാരണങ്ങളിൽ പങ്കാളികളാകാൻ തങ്ങളൊരുക്കമല്ല എന്നവർ പ്രഖ്യാപിക്കുകയും ചെയ്താൽ, ഇവിടുത്തെ അപകടകരമായ വർഗ്ഗീയപ്രചാരണങ്ങളിൽ നല്ലൊരു ശതമാനവും സ്വിച്ചിട്ടതു പോലെ അവസാനിക്കും. രാജ്യത്തെ വർഗ്ഗീയസംഘർഷങ്ങളിലും തീവ്രവാദപ്രവർത്തനങ്ങളിലും അത്‌ ഗണ്യമായ കുറവുണ്ടാക്കും. തെറ്റിദ്ധരിപ്പിക്കപ്പെട്ട്‌ തീവ്രവാദവഴിയിലേക്കു നീങ്ങുന്ന യുവാക്കളിൽ ഭൂരിഭാഗവും രക്ഷപെടുകയും ചെയ്യും. ഇടതുപക്ഷത്തിനു സാന്നിദ്ധ്യമുള്ള കേരളത്തിൽ നിന്നാണ് ഇപ്പോൾ തീവ്രവാദികൾ തുടരെ അറസ്റ്റുചെയ്യപ്പെടുന്നത്‌ എന്ന യാഥാർത്ഥ്യം കാണാതിരിക്കേണ്ടതില്ല. അതിൽത്തന്നെ, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന കണ്ണുർ ജില്ലയിൽ നിന്നാണ് കശ്മീരിലേക്കു വരെ കയറ്റുമതി നടക്കുന്നത് എന്നതും യാദൃച്ഛികമൊന്നുമല്ല. അന്ധമായ ചില രാഷ്ട്രീയ നിലപാടുകളുടെ പേരിൽ അണികളിൽ പാർട്ടി അടിച്ചേൽ‌പ്പിക്കുന്ന പ്രചാരണജോലികൾ അടിമകളേപ്പോലെ ചെയ്തു തീർത്ത്‌ സ്വയം കുഴികുഴിക്കുകയാണോ - അതോ യുക്തിപൂർവ്വം ചിന്തിച്ച്‌ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുകയാണോ വേണ്ടത്‌ – എന്ന് അവർ തന്നെ തീരുമാനിക്കട്ടെ.

ഇക്കഴിഞ്ഞയിടെ മുംബൈയിൽ തീവ്രവാദി ആക്രമണമുണ്ടായതിന്റെ ആദ്യദിനങ്ങളിൽ, അവിടെപ്പോലും “ഹിന്ദുത്വപ്രസ്ഥാന”ങ്ങളെ കൂട്ടിക്കെട്ടാൻ ശ്രമിച്ചു പരിഹാസ്യരായ പത്രമായ “ദേശാഭിമാനി(?)“ മാത്രം സ്ഥിരം വായിക്കുകയും അതിൽക്കാണുന്നതൊക്കെ വേദവാക്യമെന്നതുപോലെ കൊണ്ടുനടക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട്‌ എനിക്കൊന്നേ പറയാനുള്ളൂ. ദേശീയത നെഞ്ചോടു ചേർത്തിരിക്കുന്ന പ്രസ്ഥാനങ്ങളെ എതിർത്തേ തീരൂ എന്നു നിങ്ങൾക്കു ശാഠ്യമാണെങ്കിൽ ആയിക്കൊള്ളുക. ചൈന ഇനിയൊരിക്കൽക്കൂടി നമ്മെ ആക്രമിച്ചാൽ അപ്പോളും അവർ നമ്മുടെ ജവാന്മാർക്കും ജനങ്ങൾക്കുമിടയിൽ ഒരു രണ്ടാം നിരയേപ്പോലെ സധൈര്യം നിലകൊണ്ട്‌ മാതൃഭൂമിക്കു വേണ്ടി മരിക്കാനും തയ്യാറായെന്നു വരും. അവരെ എതിർക്കണമെന്നത്‌ നിങ്ങളിൽ പ്രത്യയശാസ്ത്രം അടിച്ചേൽ‌പ്പിക്കുന്ന ഒരു തരം ബാദ്ധ്യത പോലെയാണെങ്കിൽ ആയിക്കൊള്ളുക. പക്ഷേ, ദേശീയവാദികളെ കണ്ണുമടച്ച്‌ എതിർക്കുന്നതിനൊപ്പം നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ദേശവിരുദ്ധരായ തീവ്രവാദികൾക്കും വിഘടനവാദികൾക്കും തികഞ്ഞ പ്രോത്സാഹനമായി മാറുന്നതു കൂടി മനസ്സിലാക്കാനുള്ള ബുദ്ധിപോലും ഇല്ലാത്തവരാണു മറ്റുള്ളവരെന്നു നിങ്ങൾ ധരിച്ചു പോകരുത്‌. മനപ്പൂർവ്വമാണ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ, ഈ ചെയ്തികൾ ആത്മഹത്യാപരമല്ലേ - ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമല്ലേ - എന്നും ചിന്തിക്കുന്നതു നന്നായിരിക്കും. വളരെ വൈകിയാണു വിവേകമുദിക്കുന്നതെങ്കിൽ, പിന്നെ ‘അഭിമാനം‘ കൊള്ളാനായി ‘ദേശം’ അവശേഷിച്ചുവെന്നു വരില്ല – എന്നു കൂടിയോർക്കുക.

വാൽക്കഷ്ണം:-
ഇതൊന്നും ഇപ്പോൾ കേൾക്കാൻ സമയമില്ലെന്നും പൊന്നാനിയിൽ പി.ഡി.പി.ക്കു വേണ്ടി പോസ്റ്ററൊട്ടിക്കുന്ന തിരക്കിലാണെന്നുമാണ് ഇതിനെല്ലാമുള്ള മറുപടിയെങ്കിൽ - സാരമില്ല മാർക്സിസ്റ്റുകാരേ – പണി നടക്കട്ടെ – എന്നാണു പറയാനുള്ളത്‌. പണിമുടക്കാൻ മാത്രമല്ല – വല്ലപ്പോഴും പണിയെടുക്കാനും തങ്ങൾക്കറിയാമെന്നു കാണിക്കുന്ന അപൂർവ്വാവസരങ്ങളിൽ ഒരു തടസ്സമാവുന്നില്ല. നടക്കട്ടെ. പണി നടക്കട്ടെ.

January 29, 2009

സഖാവ് സദ്ദാം - ഇറാന്റെ ‘ഇഠോ’ – ‘ലജ്ജ’യില്ലാതെ!

ആമുഖം (Skip this introduction)

‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു മുഖവിലയ്ക്കെടുക്കാത്തത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.

ആദ്യഭാഗങ്ങൾ ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ …
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യയും മാർക്സിസ്റ്റുകളും

(മാർക്സിസ്റ്റുപാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ - അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധനയാണ് ഈ പോസ്റ്റുകളുടെയെല്ലാം പൊതുവിഷയം. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)

ഇറാന്റെ ബോംബ്

മാർക്സിസ്റ്റുകൾ പൊതുവിൽ വളരേയേറെ വികാരം കൊണ്ടു കാണാറുള്ള ഒരു കാര്യമാണ് ഇറാന്റെ ആണവപരീക്ഷണം. ഇന്ത്യയുടെ അണവക്കരാറിനെ എതിർക്കുന്നതിന്റെ കാരണമായിപ്പോലും അവതരിപ്പിക്കപ്പെട്ടു അത്!!! മുമ്പൊരിക്കൽ, ഇറാനെ അനുകൂലിച്ചില്ലെങ്കിൽ യു.പി.എ.യ്ക്കുള്ള പിന്തുണ പിൻവലിക്കാൻ മടിക്കില്ലെന്നൊക്കെപ്പോലും ഭിഷണിയും മുഴക്കിയിരുന്നു!!!

ഇതിനു മുമ്പ് മാർക്സിസ്റ്റുകൾ ഏതെങ്കിലും ആണവപരീക്ഷണത്തെ അനുകൂലിച്ചിട്ടുണ്ടെങ്കിൽ അതു ചൈനയുടെ പരീക്ഷണത്തെ മാത്രമായിരുനു. 1964-ൽ. ഇന്ത്യയുമായുള്ള യുദ്ധത്തിനുശേഷം അവർ തുടങ്ങിയ പരീക്ഷണങ്ങൾ!

പിന്നീട് ഇന്ത്യയുടെ തന്നെ ആണവപരീക്ഷണം നടന്നപ്പോൾപ്പോലും ഇവിടുത്തെ കമ്മ്യൂണിസ്റ്റുകൾ എതിർക്കുകയാണുണ്ടായത്. നമ്മുടെ പരീക്ഷണങ്ങളുടെ ലക്ഷ്യത്തെ സംബന്ധിച്ച് തെറ്റിദ്ധാരണകൾ അവതരിപ്പിച്ചുകൊണ്ടുള്ള ആ എതിർപ്പുകൾ ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കാനായിരുന്നുവെന്ന് അന്നേ ആരോപിക്കപ്പെട്ടിരുന്നു. ഇപ്പോളത്തെ ഈ ഇറാൻ പ്രേമവും ഫലത്തിൽ ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കുന്ന ഒരു പരിപാടി തന്നെയായിട്ടാണു വിലയിരുത്തപ്പെടുന്നത്.

സ്വന്തം തലച്ചോർ ഉപയോഗിക്കാൻ മടിക്കുകയും നേതാക്കന്മാർ പറയുന്നതു വേദവാക്യമായി കരുതി മാനസികാടിമത്തം പുലർത്തുകയും ചെയ്യുന്ന പാവപ്പെട്ട അണികളെ പറ്റിക്കാനായി ഓരോ കൊള്ളരുതായ്മയ്ക്കും ഓരോ ന്യായീകരണം ചമയ്ക്കുന്ന പതിവു കണ്ടുവരുന്നുണ്ട്. പാവങ്ങൾക്കു മനസ്സിലാകാത്ത ഭാഷയിലായിരിക്കും ന്യായീകരണമെന്നതു കൊണ്ട് കുറെയെല്ലാം സംശയങ്ങളും ചോദ്യങ്ങളും ഒഴിവാകുകയും ചെയ്യും. ഇറാനെ അനുകൂലിക്കുന്നതു തങ്ങളുടെ “സാമ്രാജ്യത്വവിരുദ്ധത”യുടെ ഭാഗമാണെന്നാണ് അവകാശവാദം. ചങ്കുപൊട്ടി മുദ്രാവാക്യം വിളിക്കുന്ന ഒരുവനെ നയത്തിൽ അടുത്തേയ്ക്കു വിളിച്ച് ‘എന്താണു ചങ്ങാതീ സത്യത്തിൽ ഈ സാമ്രാജ്യത്വം’ എന്നോ, ‘ഇറാൻ ബോംബുണ്ടാക്കിയാലും ഇല്ലെങ്കിലും താങ്കൾക്കെന്താണു സുഹൃത്തേ സത്യത്തിൽ കാര്യം - തുറന്നുപറയുമോ’ എന്നോ മറ്റോ ഒരു തനി ബൂർഷ്വാസി ചോദ്യം ചോദിച്ചാൽ എന്തായിരിക്കും അവസ്ഥയെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

ഈപ്പറയുന്ന ‘സാമ്രാജ്യത്വവിരുദ്ധത’ എന്ന പേരിലൊക്കെ എന്തെങ്കിലും കഴമ്പുണ്ടായിരുന്നെങ്കിൽ ചൈനയുടെ സാമ്രാജ്യത്വമോഹങ്ങളേയും എതിർക്കേണ്ടതാണല്ലോ എന്നതാണൊരു പ്രധാന സംശയം. പ്രത്യേകിച്ചും അതു മാതൃരാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷിതത്വത്തിനും ഭീഷണികൂടിയായിരിക്കെ. പക്ഷേ മാർക്സിസ്റ്റുകൾ അതിനെ പിന്തുണയ്ക്കുന്നതായാണു കാണുന്നത്. അരുണാചൽപ്രദേശിലെന്നല്ല – അമ്പലപ്പുഴ വരെ കടന്നു വന്ന് ചൈനീസ് പട്ടാളം അവകാശവാദം ഉന്നയിച്ചാലും ശരി - അഭിവാദ്യങ്ങളർപ്പിക്കാൻ ചെന്നേക്കാമെന്നല്ലാതെ അവർ അനങ്ങുമെന്നു കരുതാൻ ബുദ്ധിമുട്ടാണ്. ചൈനയ്ക്കുവേണ്ടി ഏറ്റവും ഉറക്കെ മുദ്രാവാക്യം വിളിക്കാൻ ഞങ്ങൾക്കാണോ അതോ നിങ്ങൾക്കാണോ അവകാശം എന്നുമാത്രമായിരിക്കും ഒരുപക്ഷേ ആശങ്കയും തർക്കവും.

അതുപോലെ തന്നെ, ഇസ്ലാമിസ്റ്റുകൾക്കു താൽപര്യമുള്ള ഒരു രാജ്യമല്ല ഇറാന്റെ സ്ഥാനത്തെങ്കിൽ ഇടതുപക്ഷം ഇത്രയ്ക്കു ബലം പിടിക്കുമായിരുന്നോ എന്നും ചിന്തിക്കണം. എവിടെനോക്കിയാലും ക്രൈസ്തവരേക്കൊണ്ടു നിറഞ്ഞതും തുർക്കിയോടു വലിയ ആഭിമുഖ്യമൊന്നുമില്ലാത്തതുമായ ഒരു യൂറോപ്യൻ രാജ്യമോ മറ്റോ ആണവപരീക്ഷണം നടത്താൻ ശ്രമം നടത്തിനോക്കട്ടെ. പിന്തുണയുടെ കാര്യം അപ്പോളറിയാം. അല്ലെങ്കിൽത്തന്നെ, ഇവിടെ കേരളത്തിലെ സാധാരണക്കാരായ പട്ടിണിപ്പാവങ്ങളുടെ കാര്യമന്വേഷിക്കാൻ സമയമില്ലാതെ തമ്മിൽത്തല്ലുന്ന ഇക്കൂട്ടരെന്തിനാണ് ഇറാന്റെയും ഇസ്താംബൂളിന്റെയുമൊക്കെ കാര്യമെത്തുമ്പോൾ ചങ്കുപൊട്ടുവാൻ ഒറ്റക്കെട്ടായി നിൽക്കുന്നത്?

ഇതിപ്പോൾ - ഈപ്പറയുന്ന സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങൾ കൊണ്ടൊക്കെ അമേരിക്കാവിരുദ്ധത എന്നേ അർത്ഥമാക്കേണ്ടതുള്ളൂ എന്നു തീർച്ചയാണ്. അറബ് ലോകത്തിന് പലഭാഗത്തും അമേരിക്കയോട് എതിർപ്പുണ്ട്. അതിനു തീർച്ചയായും മതപരമായ മാനങ്ങളും ഉണ്ട് (ആണവക്കരാർ മുസ്ലീം വിരുദ്ധമാണെന്നു പോലും ഒരു മാർക്സിസ്റ്റു നേതാവു പറഞ്ഞുകളഞ്ഞു!!!.). അതേ വികാരം ഉള്ളിൽപ്പേറുന്ന ഇന്ത്യൻ ഇസ്ലാമിസ്റ്റുകളെ ഉദ്ദേശിച്ചു തന്നെയാവണം മാർക്സിസ്റ്റുകളുടെ ഈ ഇറാൻ പ്രേമം. അല്ലാതെന്ത്?

ജമാ-അത്തെ-ഇസ്ലാമി പോലുള്ള സംഘടനകൾ ഇടതന്മാരുടെ തോളിൽ കയ്യിട്ട് സാമ്രാജ്യത്വവിരുദ്ധമുഷ്ടി ചുരുട്ടിക്കാണാറുണ്ട്. എന്നാൽ, സാമ്രാജ്യത്വം എന്ന ആശയത്തോടൊന്നുമല്ല – മറിച്ച് തങ്ങൾ ക്രൈസ്തവസാമ്രാജ്യത്വം എന്നു കരുതുന്ന ഒരു ശക്തിസ്വരൂപത്തോടാണ് ഇസ്ലാമിസ്റ്റുകളുടെ എതിർപ്പ് എന്നതു പകൽ പോലെ വ്യക്തമാണ്. ലോകം നിലനിൽക്കേണ്ടത് ഇസ്ലാമിന്റെ കീഴിലാണെന്നും അതിന്റെ നെടുനായകത്വമാണ് ഉറപ്പുവരുത്തേണ്ടത് എന്നും വിശ്വസിക്കുന്നവർ അമേരിക്കയെ എതിർക്കുമെന്നതു സ്വാഭാവികമാണ്. സാമ്രാജ്യത്വം എന്നൊരു പേരിൽപ്പൊതിഞ്ഞെന്നു വച്ച് അതിന്റെ യഥാർത്ഥസ്വഭാവം ആളുകൾക്കു മനസ്സിലാകാതെയൊന്നുമിരിക്കുന്നില്ല. ഇടതുപക്ഷമോ ഇസ്ലാമിസ്റ്റുകളോ വിചാരിക്കുന്നത്ര ചിന്താശൂന്യരല്ല ഇവിടുത്തെ ജനങ്ങൾ.

എന്തായാലും, ഈയവസരത്തിൽ, മാർക്സിസ്റ്റുകളുടെ ഈ അന്ധമായ ഇറാൻ അനുകൂല നിലപാട് തീവ്ര ഇസ്ലാമിസ്റ്റുകൾക്കു തീർച്ചയായും ഒരു വലിയ പ്രോത്സാഹനം തന്നെയാണെന്നതിൽ സംശയമില്ല. ഇതൊന്നും മറ്റുള്ളവർക്കു മനസ്സിലാകുന്നില്ല എന്നാണു മാർക്സിസ്റ്റുകൾ ധരിക്കുന്നതെങ്കിൽ, അവർ മൂഢസ്വർഗ്ഗത്തിലാണ് എന്നു തന്നെ പറയേണ്ടിവരും.

സദ്ദാം വധം

സദ്ദാംവധത്തിനെതിരെ ലോകത്തു മറ്റൊരിടത്തും കാണാത്ത പ്രതിഷേധം കേരളത്തിൽക്കണ്ടു എന്നൊക്കെ അഭിമാനപൂർവ്വം പയുന്ന മാർക്സിസ്റ്റ് അനുഭാവികളുണ്ട്. പക്ഷേ അന്നു യഥാർത്ഥത്തിൽ കേരളത്തിൽക്കണ്ടത് അമേരിക്കയോടുള്ള പ്രതിഷേധമായിരുന്നോ അതോ ഒരു മുസ്ലീം ഭരണാധികാരിയെ തൂക്കിലേറ്റിയതിനെതിരെയുള്ള പ്രകടനങ്ങളായിരുന്നോ എന്നൊന്നു ചിന്തിക്കുന്നതു നന്നായിരിക്കും. അമേരിക്കയുടെ ധാർഷ്ട്യത്തെ എതിർക്കണമെന്നതു ശരി. പക്ഷേ അത് ഇത്തരം പ്രവണതകൾക്കുള്ള ന്യായീകരണമല്ല.

യഥാർത്ഥത്തിൽ, കമ്മ്യൂണിസ്റ്റുകൾക്കോ ഇസ്ലാമിസ്റ്റുകൾക്കോ യാതൊരനുഭാവവും ഉണ്ടാകേണ്ട പശ്ചാത്തലമുള്ളയാളല്ല സദ്ദാം എന്നതാണു വേറൊരു കൗതുകം. കമ്മ്യൂണിസ്റ്റുകൾക്ക് അനുഭാവമുണ്ടായിരിക്കേണ്ട ഇറക്കി ഇടതന്മാരെ കാലപുരിക്കയച്ച ചരിത്രമാണ് സദ്ദാമിന്റേത്. ഇസ്ലാമിസ്റ്റുകൾക്കു കൂടുതൽ ആഭിമുഖ്യമുള്ള ഇറാനോടാണെങ്കിൽ സദ്ദാം ചെയ്തുകൂട്ടിയതൊന്നും വിസ്തരിക്കേണ്ട ആവശ്യം തന്നെയില്ല. അതൊന്നും പക്ഷേ സദ്ദാം അനുകൂലപ്രകടനങ്ങൾക്കു പിന്നിൽ അമേരിക്കാവിരുദ്ധത എന്ന വികാരം മാത്രമാണ് എന്നതിന്റെ തെളിവല്ല. (തീവ്രനിലപാടുകാരായ മുസ്ലീങ്ങൾ വിരോധം വച്ചുപുലർത്തുന്ന രാജ്യമായ) ‘അമേരിക്ക അതാ ഒരു മുസ്ലീം നേതാവിനെ വധിക്കുന്നു’ എന്ന മട്ടിലൊരു വർഗീയ വികാരമുണ്ടാക്കുകയും തുടർന്ന് അക്കാര്യത്തിൽ തങ്ങളാണ് അനുഭാവം പ്രകടിപ്പിക്കുന്നത് എന്നു തെളിയിക്കുകയുമായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ, നാടു സ്തംഭിപ്പിച്ചുകൊണ്ടുള്ള അതിരുകടന്ന അനുഭാവപ്രകടനങ്ങൾ കൊണ്ട് ഇവിടുത്തെ സാധാരണ ജനതയ്ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമെന്നു കരുതാൻ വയ്യ. ഇവിടുത്തെ മുസ്ലീം ജനതയ്ക്ക് പ്രത്യേകിച്ചും യാതൊരു പ്രയോജനവുമില്ലെന്നും തീർച്ചയാണ്. വർഗ്ഗീയ വികാരം ഉജ്ജ്വലിപ്പിക്കപ്പെടുകയും, ഐക്യദാർഢ്യപ്രകടനം ഉണ്ടാകുകയും ചെയ്യുമ്പോൾ, മറ്റു ചിലർക്കാണ് അതുകൊണ്ടു പ്രയോജനം ലഭിക്കുക.

ഒരു ബ്ലോഗർ അക്കാലത്ത്‌ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു:- “മയിലമ്മ മരിച്ചുകിടക്കുമ്പോൾ സദ്ദം ഹുസൈന്റെ പതിനാറടിയന്തിരത്തിനു പോയിരിക്കുകയാണ് ഇവിടെച്ചിലർ” എന്ന മട്ടിൽ. മയിലമ്മയ്ക്ക് ആകെയുള്ളത് ഒരേയൊരു വോട്ടാണെന്നും, അവരുടെ മരണത്തോടെ അതുകൂടി ഇല്ലാതായി എന്നും അദ്ദേഹം ഓർത്തുകാണില്ല.

തസ്ലീമ – ‘ലജ്ജ’യില്ലാതെ

തസ്ലീമ നസ്രീനെ രായ്ക്കുരാമാനം രാജ്യം കടത്തിയതിനു പിന്നിൽ സി.പി.എമ്മിന്റെ ഭയം ഒന്നു മാത്രമാണെന്നു പകൽ പോലെ വ്യക്തമാണ്. ലജ്ജ എന്ന നോവലിൽ മതനിന്ദയൊന്നുമില്ലെന്നും ബംഗ്ലാദേശിലെ ന്യൂനപക്ഷഹിന്ദുക്കൾക്കേറ്റ പീഢനങ്ങളേപ്പറ്റിയോ മറ്റോ വിവരിച്ചതാണ് പലരേയും ചൊടിപ്പിച്ചതെന്നുമാണു കേൾവി. എന്തായാലും, ഹൈദ്രാബാദിൽ വച്ച് ചില “ജനപ്രതിനിധികൾ” ചേർന്ന് തസ്ലീമയെ ആക്രമിക്കുകയും പിന്നീട് കൽക്കത്തയിൽ ഒരു പ്രകടനം നടക്കുകയും ചെയ്തതോടെ മാർക്സിസ്റ്റുകൾ അക്ഷരാർത്ഥത്തിൽ വിരണ്ടു. മുസ്ലീങ്ങളോളം മാർക്സിസ്റ്റുകാർ ഭയക്കുകയും തൊഴുതു നിൽക്കുകയും ചെയ്യുന്ന വേറൊരു കൂട്ടരില്ല. കൽക്കത്തയിൽ ഒരൊറ്റ പ്രകടനം നടന്നതേയുള്ളൂ - സംസ്ഥാനത്തെ സി.പി.എം. സർക്കാർ ബംഗാളിൽ നിന്നും, അന്നു സി.പി.എം. താങ്ങി നിർത്തിയിരുന്ന കേന്ദ്രസർക്കാർ ഈ രാജ്യത്തുനിന്നും അവരെ തുരത്തിയോടിച്ചു. മുസ്ലീം വോട്ടുബാങ്കിനു ക്ഷതം വരുമെന്നുണ്ടെങ്കിൽ തസ്ലീ‍മയല്ല തമ്പുരാൻ വന്നാലും ഗതി ഇതൊക്കെത്തന്നെയായിരിക്കും.

ആർട്ടിക്കിൾ 370, ഏകീകൃത സിവിൽ കോഡ് മുതലായ വിഷയങ്ങൾ ഏതെടുത്താലും ശരി - സത്യത്തിൽ ഇടതുകക്ഷികൾക്ക് ബി.ജെ.പി.യുടെ അതേ നിലപാട് ഉണ്ടായിരിക്കേണ്ടതാണ്. പണ്ടൊക്കെ അവർ അതേ നിലപാടു തന്നെയായിരുന്നു പ്രകടിപ്പിച്ചിരുന്നതും. മുസ്ലീങ്ങൾക്ക് ഇഷ്ടക്കേടുണ്ടായാലോ എന്ന പേടി മൂലം അവരതൊക്കെ മാറ്റി വച്ചതാണ്. അയോദ്ധ്യാവിഷയത്തിലും അവരുടെ നിലപാടുകൾ നിർണ്ണയിക്കുന്നതിലെ ഒരു ഘടകം ഈ പേടി മാത്രമാണ്. ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെ ബാലിശമായ പല നടപടികളേയും കണ്ണുമടച്ച് അനുകൂലിച്ചതല്ലാതെ യുക്തിസഹമായ നടപടികളൊന്നും ഇടതർ എടുത്തുകണ്ടില്ല. പേടിയായിരുന്നു അവർക്ക്‌. തികഞ്ഞ പേടി.

പക്ഷേ, കൂസിസ്റ്റു പ്രസ്ഥാനങ്ങളുടെ പൊതുസ്വഭാവമായ ഈ ഭീരുത്വത്തിന്റെ പേരിൽ അവരെ ആക്ഷേപിക്കുന്നവരുണ്ടെങ്കിൽ ഒന്നോർക്കണം. അധികാരത്തിന്റെ അപ്പക്കഷണം കടിക്കണമെന്നുണ്ടെങ്കിൽ, ഒരുപക്ഷേ ഈ ഭീരുത്വം ഒരു അലങ്കാരമായി കൊണ്ടുനടക്കേണ്ടിവരുമെന്നാണെങ്കിലോ? ഉദരനിമിത്തം ബഹുകൃതവേഷം – പാവം മതേതരരാഷ്ട്രീയക്കാരെ ആക്ഷേപിക്കാതെ വിടുക.

January 25, 2009

ബഹുഭാരാത്വം – ബാബറി മന്ദിരം – ‘ബഹുജന’പ്രസ്ഥാനം – ദ കണക്ഷൻ

Click here to download the pdf version of this article.
-----

“അയോദ്ധ്യയും ഇടതുപക്ഷവും” എന്ന പേരിൽ മുമ്പേ എഴുതിവച്ചിരുന്ന പോസ്റ്റാണിത്.

ബഹുഭാരാത്വം തടഞ്ഞുകൊണ്ടുള്ള നിയമപരിഷ്കാരങ്ങൾ ശരീയത്തിനെതിരാണെങ്കിൽ എതിർക്കുമെന്നും മറ്റുമുള്ള ചില പ്രസ്താവനകളും അതിനെതിരെയുള്ള പ്രതികരണങ്ങളുമൊക്കെ വന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ, ഇതിൽ പരാമർശിച്ചിരുന്ന വിഷയങ്ങളുടെ കാലികപ്രസക്തി വർദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നു.

എൺപതുകളുടെ അവസാനത്തിൽ അയോദ്ധ്യപ്രക്ഷോഭം എന്തുകൊണ്ടാണ് സുപ്രധാനമായ വഴിത്തിരിവുകളിലൂടെ കടന്നുപോയത് - ശരീയത്ത് സംബന്ധിച്ച കടും‌‌പിടുത്തങ്ങളുമായി അതിനുള്ള ബന്ധമെന്ത്എന്തുകൊണ്ടാണ് ബി.ജെ.പി.യേപ്പോലെ ഒരു രാഷ്ട്രീയപ്രസ്ഥാനം അയോദ്ധ്യപ്രക്ഷോഭത്തിൽ ഇടപെടാൻ തീരുമാനിച്ചത് - ഇതേപ്പറ്റിയൊന്നും ഇപ്പോളത്തെ യുവാക്കളിൽ പലർക്കും കാര്യമായ പിടിപാടൊന്നുമില്ലെന്നു തോന്നുന്നു. അല്പം കൂടി മുതിർന്നവരാകട്ടെ – ആ കഥയൊക്കെ മറന്നും തുടങ്ങിയിട്ടുണ്ട്. ഒരുപക്ഷേ, ഇതൊരു ഓർമ്മപ്പെടുത്തലായേക്കും.

*-*-*-*-*-*-*-*
ആമുഖം (Skip this introduction)

‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു മുഖവിലയ്ക്കെടുക്കാത്തത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.

ആദ്യഭാഗങ്ങൾ ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ …
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
മാറാടും മാർക്സിസ്റ്റുകളും

(പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ - അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധനയാണ് ഈ പോസ്റ്റുകളുടെയെല്ലാം പൊതുവിഷയം. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)

അയോദ്ധ്യയും ഇടതുപക്ഷവും

അയോദ്ധ്യാവിഷയത്തിൽ ആദ്യകാലം മുതലേ തെറ്റുമാത്രമേ മാർക്സിസ്റ്റുകൾക്കു സംഭവിച്ചിട്ടുള്ളൂ എന്നു വേണം പറയാൻ. രാമജന്മഭൂമി വിട്ടുകിട്ടണമെന്നതു സംബന്ധിച്ച ആവശ്യവും അതിനോടനുബന്ധിച്ചുണ്ടായ ജനമുന്നേറ്റങ്ങളും മറ്റു സംഭവങ്ങളുമെല്ലാം സംഘപരിവാ‍റിന്റെ മാത്രം എന്തോ സ്വകാര്യസംഗതിയാണെന്ന മട്ടിലുള്ള ഒരു സമീപനമാണ് ഇടതുപക്ഷം അനുവർത്തിച്ചു കണ്ടത്. മനപൂർവ്വം എടുത്തതായാലും ശരി – അല്ലെങ്കിലും ശരി – അതു തികച്ചും തെറ്റായ നിരീക്ഷണമായിരുന്നു. സത്യത്തിൽ, സംഘകുടുംബം (പരിവാർ) പോയിട്ട് – സംഘം തന്നെ ഉണ്ടാകുന്നതിനും വളരെ വർഷങ്ങൾക്കു മുമ്പേ ഉള്ള ഒരു വിഷയമാണത്. പ്രശ്നങ്ങളുടെ മൊത്തം ചരിത്രം പറയണമെങ്കിൽ, കുറഞ്ഞത് അഞ്ഞൂറു വർഷത്തെയെങ്കിലും കാര്യം പറയേണ്ടി വരും എന്നതാണു യാഥാർത്ഥ്യം.

മുഗൾ ഭരണകാലത്തോ പിന്നീട് ബ്രിട്ടീഷ് ഭരണകാലത്തോ ഒരു യുദ്ധത്തിലൂടെപ്പോലും വീണ്ടെടുക്കാൻ കഴിയുമായിരുന്നില്ലാതിരുന്നിട്ടുകൂടി വിവിധ കാലഘട്ടങ്ങളിലായി അത്തരം ശ്രമങ്ങൾ നടന്നിട്ടുള്ള ഒരു പ്രദേശമാണു രാമജന്മഭൂമി. ആ പ്രദേശം വീണ്ടെടുക്കാനായി തദ്ദേശീയരായ ഹിന്ദുക്കൾ നടത്തിവന്ന ശ്രമങ്ങൾക്ക് പ്രകടമായ നൈരന്തര്യവുമുണ്ട്.

അത്തരമൊരു പ്രദേശത്തിന്റെ കാര്യത്തിൽ, സ്വാതന്ത്ര്യാനന്തരം ജനാധിപത്യമെത്തിയപ്പോൾ കൂടുതൽ ശക്തമായി ജനകീയസമരങ്ങളുടെ രൂപത്തിൽ ആവശ്യമുയരുമെന്നത് തികച്ചും സ്വാഭാവികമാണ്. വിദേശാധിപത്യം അവസാനിച്ചുവെന്നും – ഇനിയിപ്പോൾ തദ്ദേശീയരായ ജനങ്ങളുടെ ഭരണകൂടമാണെന്നും - അതിനാൽ ഇനിയിപ്പോൾ തങ്ങൾക്കു നീതിലഭിച്ചേക്കുമെന്നും ജനങ്ങൾ പ്രതീക്ഷിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യവർഷങ്ങളിൽത്തന്നെ ആ ആവശ്യം ശക്തമായി ഉന്നയിക്കപ്പെടുകയും ചെയ്തു. വേണ്ടത്ര പരിഗണിക്കപ്പെടാതെ പോകുന്നുവെന്നു കണ്ടപ്പോൾ ആവശ്യം ശക്തമാക്കിയതും വിഗ്രഹങ്ങൾ ബലമായി പ്രതിഷ്ഠിക്കപ്പെടുകയുമൊക്കെ ചെയ്തതും അക്കാലത്തു തന്നെയാണ്. 1949-ൽ. അന്നു മുതൽക്കു തന്നെ ഹിന്ദുക്കൾ ദൂരെനിന്നെങ്കിലും ആരാധന നടത്തുന്ന സാഹചര്യവുമുണ്ട്.

വിദേശിഭരണം അവസാനിക്കുകയും സ്വദേശിഭരണം ആരംഭിക്കുകയും ചെയ്ത ആ കാലഘട്ടവും അന്നത്തെ ഉണർവുമാണ് ആധുനിക കാലത്തെ അയോദ്ധ്യാപ്രക്ഷോഭത്തിലെ ആദ്യവഴിത്തിരിവെന്നു വേണം വിലയിരുത്താൻ. അല്ലാതെ, എൺപതുകളിലെയോ തൊണ്ണൂ‍റുകളിലെയോ ഒന്നും ഒരു സൃഷ്ടിയല്ല അയോദ്ധ്യപ്രക്ഷോഭം. എൺപതുകളുടെ അവസാനം ജനകീയപ്രക്ഷോഭങ്ങൾ പൂർവ്വാധികം ശക്തിപ്രാപിച്ചു എന്നതു മാത്രമാണു ശരി. അതിനാകട്ടെ, വ്യക്തമായ കാരണവുമുണ്ട്.

രാമജന്മഭൂമി ക്ഷേത്രപുനർനിർമ്മാണത്തിനായി വിട്ടുകിട്ടണമെന്ന ആവശ്യം ഒന്നെങ്കിൽ ഇപ്പോളും പഴയപടി പരാതികളും സമരങ്ങളുമൊക്കെയായി തുടരുകയോ അല്ലെങ്കിൽ ഇതിനകം പരിഹരിക്കപ്പെടുകയോ ഒക്കെ ചെയ്തേനെ. രാജ്യത്തെ ഇതരഭാഗങ്ങളിലുള്ള മുസ്ലീങ്ങളും മറ്റും അതേപ്പറ്റിയൊന്നും അറിയുക പോലും ചെയ്തേക്കുമായിരുന്നില്ല. പക്ഷേ, ആദ്യം സുപ്രസിദ്ധിയും പിന്നീടു കുപ്രസിദ്ധിയുമാർജ്ജിച്ച ‘ഷാഹ്ബാനു കേ’സിൽ കോൺഗ്രസ് ഗവണ്മെന്റ് ആത്മഹത്യാപരമായ നിലപാടെടുത്ത് തീവ്രനിലപാടുകാരായ ചില മുസ്ലീങ്ങൾക്കു വഴങ്ങിയതാണ് അയോദ്ധ്യാപ്രക്ഷോഭം പിന്നീടു മറ്റൊരു വഴിത്തിരിവിലെത്താൻ കാരണം. ഇപ്പോളും ഇടയ്ക്കിടയ്ക്കൊക്കെ അയോദ്ധ്യ എന്നൊക്കെപ്പറഞ്ഞ് ആക്രോശിച്ചുകാണാറുള്ള പലർക്കും ആ ചരിത്രമൊന്നും അറിയുക പോലുമില്ല എന്നതാണു യാഥാർത്ഥ്യം.


1985-ൽ നടന്ന ഷാഹ്ബാനു കേസിലെ സുപ്രീം കോടതി വിധി വിവാഹമുക്തയ്ക്കനുകൂലമായിരുന്നു. ഇഷ്ടാനുസരണം മൊഴിചൊല്ലുകയും ജീവനാംശപ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തിരുന്ന ഭർത്താക്കന്മാർക്കു പ്രതികൂലവുമായിരുന്നു. എന്നാൽ, മുസ്ലിം വ്യക്തി നിയമം ‘ദൈവിക’മാണെന്നും അതിൽ തൊട്ടുകൂടാ എന്നും പ്രഖ്യാപിച്ചുകൊണ്ട് ചിലർ ദേശീയതലത്തിൽ വലിയ പ്രക്ഷോഭമഴിച്ചുവിട്ടു (കേരളത്തിലും അതു വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. “രണ്ടും കെട്ടും - നാലും കെട്ടും - നമ്പൂരിശ്ശന്റെ (ഇ.എം.എസിന്റെ) ഓളേം കെട്ടും” തുടങ്ങിയ കുപ്രസിദ്ധമായ മുദ്രാവാക്യങ്ങൾ അക്കാലത്തുണ്ടായതാണ്). കഷ്ടകാലത്തിന് ജഡ്ജി ഒരു ഹിന്ദുവായിപ്പോയത് പ്രക്ഷോഭങ്ങൾക്ക് വല്ലാത്ത ഒരു വർഗ്ഗീയമാനവും നൽകി. ഭയന്നു പോയ കോൺഗ്രസ് സുപ്രീം കോടതി വിധിയെ മറികടക്കാൻ നിയമ നിർമ്മാണം നടത്തി!!! ആ സംഭവമാണ് യഥാർത്ഥത്തിൽ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തെ രണ്ടായി മുറിച്ചത്. അല്ലാതെ, ഏഴുവർഷങ്ങൾക്കു ശേഷം തർക്കമന്ദിരം തകർക്കപ്പെട്ട സംഭവമല്ല.

(1984-ൽ ഇന്ദിരാവധത്തിനു ശേഷം അപ്രതീക്ഷിതമായി രാജ്യഭാരമേൽക്കേണ്ടി വന്ന രാജീവ്‌ഗാന്ധിയുടെ പരിചയക്കുറവു പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിയാതെ പോയത്, ഇത്തരത്തിൽ തെറ്റായ അനവധി തീരുമാനങ്ങളെടുക്കുന്നതിനു കാരണമായിട്ടുണ്ട്. മറ്റൊന്നാണ് ശ്രീലങ്കയുടെ കാര്യത്തിൽ സംഭവിച്ച നയപരമായ പിശകുകൾ. അതു പിന്നീട് അദ്ദേഹത്തിന്റെ ജീവൻ തന്നെ നഷ്ടപ്പെടാനിടയാക്കി)

ഷാഹ്ബാനു കേസിൽ, തികച്ചും വർഗ്ഗീയവും പിന്തിരിപ്പനുമായ ഒരു ആവശ്യമുന്നയിച്ചുകൊണ്ട് ഭീഷണിയുടെ ശബ്ദത്തിൽ സമരം ചെയ്തുകൊണ്ട് രാജ്യത്തെ ഭരണകൂടത്തെത്തന്നെ അടിയറവു പറയിപ്പിക്കാൻ സാധിച്ചതിന്റെ പേരിൽ, മുസ്ലീങ്ങളിൽത്തന്നെ യാഥാസ്ഥിതികരും തീവ്രനിലപാടുകാരുമായ ഒരു വിഭാഗം ആളുകൾ അങ്ങേയറ്റം ആവേശഭരിതരായി. പണ്ട് ഇതേ മട്ടിലുള്ള വാദങ്ങൾ ഉന്നയിച്ച് രാഷ്ട്രത്തെത്തന്നെ പകുത്തു നൽകുന്ന സാഹചര്യം ഉണ്ടാക്കുവാനും സാധിച്ചിട്ടുണ്ട് എന്ന ചരിത്രപാഠങ്ങളും അവർക്ക് പ്രചോദനമായിരുന്നിരിക്കണം. ഷാഹ്ബാനു കേസിൽ സുപ്രീംകോടതിയേപ്പോലും മറികടക്കാൻ സാധിക്കുന്ന മട്ടിൽ ഭരണകൂടത്തെ കയ്യിലെടുത്ത് അമ്മാനമാടിയ തങ്ങളുടെ ആ നേട്ടത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് അവർ പിന്നീടു ‘ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി‘ രൂപവൽക്കരണവും മറ്റും നടത്തി.

ശരിയത്തെന്നു മാത്രമല്ല - മതപരമായ അംശം കലർന്ന എന്തിനേയും ഒന്നു തൊടാൻ പോലും അനുവദിക്കില്ല എന്ന അവസ്ഥ സൃഷ്ടിക്കാവുന്ന ഒരു അനുകൂലസാഹചര്യമായിരുന്നു അത്. അയോദ്ധ്യയിൽ ഹിന്ദുക്കൾ തങ്ങളുടെ ആവശ്യം തുടർന്നു കൊണ്ടേയിരിക്കുകയും പടിപടിയായി വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിന് അറുതിവരുത്തുക - ബാബറി മന്ദിരത്തിൽ സ്പർശിച്ചുകൊണ്ടുള്ള എന്തെങ്കിലും പ്രശ്നപരിഹാരം സാദ്ധ്യമല്ല എന്ന തീവ്രനിലപാട് എന്നെന്നേയ്ക്കുമായി അംഗീകരിപ്പിച്ചെടുക്കുക - ഇതൊക്കെയായിരുന്നു അടുത്ത ലക്ഷ്യം. 1986-ൽ ഹിന്ദുക്കൾക്ക് നിയന്ത്രിതമായ തോതിൽത്തന്നെ അല്പം കൂടി അടുത്തുനിന്ന് ആരാധന അനുവദിച്ചുകൊണ്ട് ഗേറ്റു തുറന്നു കൊടുക്കാൻ ഫൈസാബാദ് സെഷൻസ് കോടതി ഉത്തരവിട്ടതിനു ശേഷമാണ് “ആക്ഷൻ കമ്മിറ്റി” ഉണ്ടായത്. അക്കാലത്തു നടന്ന ശരി‌അത്ത് പ്രക്ഷോഭത്തിന്റെ വിജയമാണ് യഥാർത്ഥത്തിൽ ആക്ഷൻ കമ്മിറ്റി രൂപവൽക്കരണത്തിനു പിന്നിൽ ഊർജ്ജമായി വർത്തിച്ചതും.

എന്തായിരിക്കും കമ്മിറ്റിയുടെ “ആക്ഷൻ” എന്നൊരു ചിന്തയും, സുപ്രീംകോടതി വിധിയെപ്പോലും മറികടക്കാമെങ്കിൽ‌പ്പിന്നെ ഒരു സെഷൻസ് കോടതി എത്ര നിസാരം എന്നൊരു ചിന്ത അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകില്ലേ എന്നൊരു തോന്നലും മറ്റുള്ളവർക്കിടയിൽ ശക്തമായി. വർഷങ്ങളോളം നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിൽ ഭാഗികമായെങ്കിലും അനുവദിച്ചുകിട്ടിയ ആരാധനാസ്വാതന്ത്ര്യം അല്പമെങ്കിലും അനുഭവവേദ്യമാകുന്നതിനു മുമ്പു തന്നെ അതു വീണ്ടും വെല്ലുവിളിക്കപ്പെട്ടത് ഹിന്ദുക്കളിൽ എന്തെന്നില്ലാത്ത നിരാ‍ശ പടർത്തി. കോൺഗ്രസ് മുതലാ‍യ പ്രമുഖരാഷ്ട്രീയപ്പാർട്ടികളെല്ലാം മുസ്ലീങ്ങളുടെ എന്താവശ്യങ്ങൾക്കു മുന്നിലും കീഴടങ്ങുവാനും ഹിന്ദുക്കളെ അവഗണിക്കുവാനും മത്സരിക്കുകയായിരുന്നുവെന്ന സാഹചര്യം കൂടിയായപ്പോൾ അവർ സകലപ്രതീക്ഷകളും അസ്തമിച്ച ഒരു അവസ്ഥയിലെത്തിച്ചേർന്നു. അതോടെയാണ് സത്യത്തിൽ അയോദ്ധ്യാപ്രക്ഷോഭത്തിന്റെ ഗതി തന്നെ മാറിപ്പോയത്.

അതിനുമുമ്പൊക്കെയുള്ള ആദ്യഘട്ടങ്ങളിൽ, ഹിന്ദുക്കളുടെ ആവശ്യങ്ങളോട് അനുഭാവപൂർവ്വം പ്രതികരിക്കാൻ തയ്യാറായിരുന്ന മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളായ ബി.ജെ.പി.യുടെയും മറ്റും പ്രതീക്ഷ തർക്കം പരിഹരിക്കാൻ കോൺഗ്രസ് ഭരണകൂടത്തിനു കഴിയും എന്നു തന്നെയായിരുന്നു. അതിനായുള്ള പൂർണ്ണസഹകരണം നൽകുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു വന്നതുമാണ് അവർ. എന്നാൽ ഷാഹ്ബാനുകേസിൽ കോൺഗ്രസ് ഗവണ്മെന്റിന്റെ ചരിത്രപരമായ കീഴടങ്ങലിലൂടെ ആ പ്രതീക്ഷ തികച്ചും അസ്ഥാനത്താണെന്നു വ്യക്തമായി. അതോടെയാണ് ബി.ജെ.പി.യും മറ്റും പ്രശ്നത്തിൽ നേരിട്ട് ഇടപെടാനും രാഷ്ട്രീയമായി നേരിടാനും തീരുമാനിച്ചത്. ആ തീരുമാനം ശരിയുമായിരുന്നുവെന്നു പിന്നീടു തെളിഞ്ഞു. രാജീവ് ഗാന്ധിയും നരസിംഹറാവുവും – രണ്ടു പ്രധാനമന്ത്രിമാരും അക്കാലത്തു വഞ്ചനാപരമായ നിലപാട് എടുത്തിട്ടുണ്ട്.

കഴിഞ്ഞയിടെ – 2008ൽ - ഉമ്മൻചാണ്ടി മാതൃഭൂമിയിൽ എഴുതിയ ഒരു ലേഖനത്തിലും ഇങ്ങനെ പറഞ്ഞിരുന്നു. തകർന്ന നിലയിലാണെങ്കിലും ബാബറി മന്ദിരം അവിടെ നിലനിൽക്കുന്നത്‌ കോൺഗ്രസിന്റെ കഴിവുകൊണ്ടാണത്രേ!!!!! അപ്പോൾ, തർക്കം പരിഹരിക്കുന്നതു സംബന്ധിച്ച്‌ കോൺഗ്രസിന്റെ നിലപാട്‌ അന്നും ഇന്നും എന്തായിരുന്നുവെന്നാണ് അതു കാണിക്കുന്നത്‌. അദ്ദേഹം ആ പറഞ്ഞതു ശരിയാണെന്നു തന്നെ സമ്മതിക്കണം. ചന്ദ്രശേഖർ ഗവണ്മെന്റിന്റെ കാലത്ത്‌ കോൺഗ്രസ്‌ നടത്തിയ ഒരു നീക്കം അത്‌ ഉറപ്പിക്കുന്നതു തന്നെയായിരുന്നു.

ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കേ അദ്ദേഹം ധീരവും യുക്തവുമായ ചില നിലപാടുകളെടുത്ത്‌ പ്രശ്നപരിഹാരത്തിന് തൊട്ടടുത്തെത്തിയതായിരുന്നു. ആക്ഷൻ കമ്മിറ്റിയുടെയോ വി.ച്‌.പി.യുടെയോ ഒന്നും പ്രക്ഷോഭങ്ങൾ അതിരുകടക്കാൻ അനുവദിക്കാതിരുന്ന അദ്ദേഹം അവരെ തമ്മിൽ ചർച്ച ചെയ്യിക്കുന്നതിൽ വിജയിച്ചു. ഇടയ്ക്ക്‌ ആക്ഷൻ കമ്മിറ്റി ചർച്ചകളിൽ നിന്ന്‌ ഒഴിഞ്ഞുമാറുകയൊക്കെ ചെയ്തെങ്കിലും അദ്ദേഹം ശ്രമം തുടർന്നു വന്നു.

ഒടുവിൽ, അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഫലം കണ്ടതാണ്. ഇരുപക്ഷവും ചർച്ച ചെയ്ത്‌ പരസ്പരമുള്ള വിട്ടുവീഴ്ചകളും തീരുമാനങ്ങളുമെടുത്തു. തികച്ചും സൌഹാർദ്ദപരമായ സാഹചര്യം ഉണ്ടായി വന്നു. ഇരുപക്ഷത്തേയും നേതാക്കൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും അന്തിമതീരുമാനം എടുക്കുകയും ചെയ്യാമെന്ന ഉറപ്പിൽ, തികച്ചും ശുഭകരമായ ഒരു അവസ്ഥയിൽ ചർച്ച ചെയ്തു പിരിഞ്ഞതാണ്.

അങ്ങനെ, രണ്ടു ദിവസത്തിനകം പ്രശ്നപരിഹാരമുണ്ടാകുമെന്ന അവസ്ഥവന്ന്‌ രാജ്യം മുഴുവൻ ചന്ദ്രശേഖറിന് ആദരവും അഭിനന്ദനവും നന്ദിയും മനസ്സിൽ കരുതിയതാണ്. ബി.ജെ.പി.യൊക്കെ ചന്ദ്രശേഖറിന് സർവ്വപിന്തുണയും നൽകി. അപ്പോളതാ ഒരു അത്ഭുതനീക്കത്തിലൂടെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട്‌ കോൺഗ്രസ്‌ പാർട്ടി രായ്ക്കുരാമാനം ചന്ദ്രശേഖർ സർക്കാറിനുള്ള പിന്തുണ പിൻ‌വലിച്ചു കളഞ്ഞു!!!!!!! പിന്തുണ പിൻ‌വലിക്കുന്നതിനുള്ള കാരണമായിപ്പറഞ്ഞ കാര്യമായിരുന്നു ഏറ്റവും കൌതുകകരവും അതേ സമയം തന്നെ ഞെട്ടിപ്പിക്കുന്നതും. രാജീവ്‌ഗാന്ധിയുടെ വീടിനു സമീപം ഒരു പോലീസ്‌കാരൻ നിൽക്കുന്നതായി ആരോ കണ്ടുവത്രേ!!!! ആ പോലീസുകാരൻ സർക്കാർ ചാരനാണത്രേ!! പിന്തുണ ഇതാ പിൻ‌വലിക്കുന്നു!!!!

(അത്തരമൊരു നിർണ്ണായകഘട്ടത്തിൽ ഒരു തട്ടിക്കൂട്ടുന്യായം അവതരിപ്പിച്ചുകൊണ്ടു സർക്കാറിനെ മറിച്ചിടുവാൻ കോൺഗ്രസ് പാർട്ടി തീരുമാനിച്ചതെന്തുകൊണ്ടാണെന്നു വളരെ വ്യക്തമാണ്. അതിന്റെ പേരിൽ, ഈ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടും ഇനി പിറക്കാൻ പോകുന്ന തലമുറകളോടും മാപ്പു പറയേണ്ടവരാണവർ. അയോദ്ധ്യാപ്രശ്നം രമ്യമായി പരിഹരിക്കപ്പെടാൻ - ഹിന്ദുക്കളും മുസ്ലീ‍ങ്ങളും സൌഹൃദത്തിൽ തുടരുന്നതു കാണാൻ - കോൺഗ്രസ് ആഗ്രഹിച്ചിരുന്നില്ല എന്നു വ്യക്തമാണ്. അന്നും ഇന്നും അതു തന്നെയാണ് അവസ്ഥയെന്ന് ഉമ്മൻ‌ചാണ്ടിയുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഇതൊരു യാഥാർത്ഥ്യമാണ്. പതിറ്റാണ്ടുകൾ രണ്ടാകാൻ പോകുന്നു. പക്ഷേ സത്യം അങ്ങനെ തന്നെ അവശേഷിക്കുന്നു.)

ചരിത്രപരമായ ആ മറിച്ചിടലിനു ശേഷം വന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചടങ്ങുകളിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് തമിഴ്‌നാട്ടിൽ വച്ച് രാജീവ്‌ഗാന്ധി കൊല്ലപ്പെടുന്നത്. അതെല്ലാം വിടാം. ഇടതുപക്ഷത്തിന്റെ നിലപാടുകളാണ് ഇവിടുത്തെ വിഷയമെന്നതുകൊണ്ട് അതിലേക്കു വരേണ്ടതുണ്ട്. പറഞ്ഞുവരുമ്പോൾ കൂസിസ്റ്റുകളായ രണ്ടു യു.പി.എ.ക്കാരുടെയും സ്വഭാവം പലപ്പോഴും ഒന്നു തന്നെയാണെന്നു വ്യക്തമാകുമെങ്കിലും, ഇവിടെപ്പറഞ്ഞുകൊണ്ടിരിക്കുന്നത് ഇടതുപക്ഷത്തിന്റെ കാര്യമായതുകൊണ്ട് അതിലേക്ക് ഒതുക്കേണ്ടതുണ്ട്.

ശരി‌അത്ത് പ്രക്ഷോഭകാലത്ത് ഇർഫാൻ ഹബീബിനേപ്പോലുള്ള തീവ്രമാർക്സിസ്റ്റുകാരൊക്കെ മുസ്ലീം വ്യക്തി നിയമ ബോർഡിന്റെ നിലപാടുകൾക്കെതിരെ ശക്തമായി വാദിച്ചിരുന്നു. എന്നാൽ, പിന്നീട് മസ്‌ജിദ് ആക്ഷൻ കമ്മിറ്റിയുടെയൊക്കെ കാലമൊക്കെയായപ്പൊളേക്കും അവരെല്ലാം മലക്കം മറിഞ്ഞു. എല്ലായ്പോഴും അവർ വരുത്താറുള്ള അതേ പിഴവു തന്നെ അവിടെയും സംഭവിച്ചു. മറുവശത്ത് ഹിന്ദുക്കളെ കാണേണ്ടതിനു പകരം “സംഘപരിവാ”റിനെ കാണുകയും അവരെ എതിർക്കേണ്ടത് പാർട്ടിക്കാരെന്ന നിലയിൽ തങ്ങളുടെ ബാദ്ധ്യതയായിക്കണ്ട് അന്ധമായി മറുപക്ഷം പിടിക്കുകയും ചെയ്തു. എല്ലാവരും ചേർന്ന് തർക്കമന്ദിരം അതേപടി നിലനിർത്തേണ്ടത് ഒരു അഭിമാനപ്രശ്നമാക്കി വളർത്തുകയും അതിവൈകാരികത കലർത്തുകയുമൊക്കെച്ചെയ്തു. അങ്ങനെയൊക്കെ പ്രശ്നത്തെ വളർത്തി വലുതാക്കിയതിൽ ഇടതുപക്ഷത്തിനുള്ള പങ്ക് അനിഷേധ്യമാണ്.

അമ്പലം നിലനിന്നിരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തെളിവുകൾ സമർപ്പിക്കാൻ ഇരു പക്ഷത്തോടും ആവശ്യപ്പെട്ടപ്പോൾ, മുസ്ലീം ചരിത്രകാരന്മാരുടേതടക്കം ഗ്രന്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് പരമാവധി തെളിവുകൾ അവതരിപ്പിക്കാനാണ് ഹിന്ദുക്കളായ സമരക്കാർ ശ്രമിച്ചത്. എന്നാൽ, അതിനെ ഖണ്ഡിക്കുവാനായി, ഏതൊക്കെയോ ചില ചിത്രകഥകളിൽ നിന്നും മറ്റും ഉദ്ധരണികളെടുത്ത് "രാമൻ ജീവിച്ചിരുന്നില്ല" എന്ന വിചിത്രമായ മറുവാദം ഉന്നയിച്ചവരുടെയൊപ്പമാണ് ഇടതുപക്ഷം നിലകൊണ്ടത്! എന്തു വന്നാലും മന്ദിരത്തെ തൊടരുത് എന്നൊരു അന്ധമായ നിലപാടല്ലാതെ, എല്ലാവരുടെയും വികാരങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചുകൊണ്ടുള്ള യുക്തിസഹമായ നീക്കങ്ങൾ യാതൊന്നും അവർ നടത്തിക്കണ്ടില്ല. “രാമക്ഷേത്രം നിലനിന്നിരുന്നു”വെന്നതിന്റെ തെളിവുകൾ അവതരിപ്പിക്കപ്പെടുമ്പോൾ അതിനെ ഖണ്ഡിക്കുവാനായി “രാമൻ ജീവിച്ചിരുന്നില്ല” എന്നു വാദിക്കുന്നതിലെ മണ്ടത്തരത്തിന്റെ ആഴം ഇടതുപക്ഷം ഇനിയും മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല.

(പിന്നീട് രാമസേതു സംബന്ധിച്ച ആവശ്യങ്ങളേക്കുറിച്ചു പ്രതികരിക്കുമ്പോളും അതേ മണ്ടത്തരമാണ് അവർ കാണിച്ചത്. രാമസേതു തകർക്കാതെയുള്ള മറ്റ് അലൈന്മെന്റുകൾ പരിഗണിക്കണമെന്ന അപേക്ഷയുയരുമ്പോൾ, ജനങ്ങളുടെ വികാരങ്ങളെ പുച്ഛിച്ചുതള്ളുക മാത്രമല്ല – ശ്രീരാമനെ മദ്യപാനിയെന്നു വിളിക്കുകയും മറ്റ് അധിക്ഷേപങ്ങൾ ചൊരിയുകയും ചെയ്ത കരുണാനിധിയെ പരസ്യമായി പിന്തുണയ്ക്കാൻ ഉത്സാഹം കാട്ടുകയാണ് ഇടതുപക്ഷം ചെയ്തത്. ഹിന്ദുക്കളുടെ മതപരമായ വികാരങ്ങളേയും ന്യായവും നിർദ്ദോഷവുമായ ആവശ്യങ്ങളേയുമൊക്കെ ആക്ഷേപിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നതിൽ ഇടതുപക്ഷചിന്തകർ ഒരു പ്രത്യേക ആനന്ദം തന്നെ കണ്ടെത്തുന്നതായി തോന്നിയിട്ടുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങൾ മുതലെടുത്തുകൊണ്ടും “ബ്രാഹ്മണ്യം” എന്നൊരു വാക്കിനെ പൈശാചികവൽക്കരിച്ചും ഇടതുപക്ഷം ഹിന്ദുനിന്ദയ്ക്കു പറ്റിയ ഒരു പ്രത്യയശാസ്ത്രപശ്ചാത്തലം ഒരുക്കി വച്ചിട്ടുമുണ്ട്.)

എന്തെങ്കിലും ഒരു തർക്കമോ മറ്റു പ്രശ്നങ്ങളോ മറ്റോ ഉണ്ടാകുമ്പോൾ, മുസ്ലീങ്ങൾക്ക് എതിരായേക്കുമെന്നു പൊതുവെ തോന്നിപ്പിക്കുന്ന ഒരു തീരുമാനമെടുക്കാൻ പോയിട്ട് അത്തരമൊരു സൂചന നൽകാൻ പോലും തന്റേടമില്ലാത്തവരാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റുകളുമൊക്കെയടങ്ങുന്ന കൂസിസ്റ്റു പ്രസ്ഥാനങ്ങൾ. South Asia Analysis Group – ന്റെ അയോദ്ധ്യയേക്കുറിച്ചുള്ള ഒരു പേപ്പറിൽ നിന്നുള്ള ഒരു ഭാഗം ചുവടെ കൊടുത്തിരിക്കുന്നു.

In 1990 Prime Minister Chandrashekhar convened a meeting of the leaders of Babari Mosque Action Committee and the VHP. While the VHP leaders turned up for the meetings with documents in support of their claim, the BMAC unilaterally withdrew from the meeting. This gave an impression that BMAC was not confident to substantiate its claim with authentic evidence. Ironically the anti-temple political parties remained silent over this attitude of BMAC leaders, as they did not like to antagonise the Muslims.

ഇതിലെ അവസാനഭാഗം ശ്രദ്ധേയമാണ്. മുസ്ലീങ്ങൾ പിണങ്ങിയേക്കും എന്ന അവസ്ഥയുള്ളൊരു തീരുമാനമെടുക്കാൻ - ന്യായമാണെന്ന്‌ എത്രത്തോളം ഉറപ്പുള്ള കാര്യമാണെങ്കിലും ശരി - ഇന്നാട്ടിലെ കൂസിസ്റ്റുപ്രസ്ഥാനങ്ങൾക്കു തരിമ്പും തന്റേടമില്ല. ഈയൊരു കീഴടങ്ങൽ മനോഭാവം അവസാനിക്കാത്തിടത്തോളം കാലം ഇവിടുത്തെ പല പ്രശ്നങ്ങളും അവസാനിക്കുകയുമില്ല.

ഇത്തരത്തിലുള്ള കീഴടങ്ങലിനേക്കാളും അങ്ങേയറ്റം ആപത്ക്കരമായത്, തീവ്രനിലപാടുകാരായ മുസ്ലീങ്ങളുടെ മതവികാരങ്ങളെ ഉജ്ജ്വലിപ്പിച്ചതിനു ശേഷം അവർക്കൊപ്പം നിൽക്കുന്നതു തങ്ങളാണെന്നു വരുത്തിക്കൊണ്ടു വോട്ടുനേടാനുള്ള കൂസിസ്റ്റുകക്ഷികളുടെ പരിശ്രമമാണ്. “പള്ളി” പൊളിച്ചു - മുസ്ലീങ്ങൾക്കെതിരായ നീക്കമാണ് – മുസ്ലീങ്ങളെ പുറത്താക്കാനുള്ള(!) നീക്കമാണ് - എന്നൊക്കെയുള്ള മട്ടിൽ വമ്പിച്ച കുപ്രചാരണം നടത്തിയത് കൂടുതലും തീവ്രനിലപാടുകാരായ മുസ്ലീങ്ങളും ഇടതുപക്ഷവുമൊക്കെയാണ്. തികഞ്ഞ അസംബന്ധം മാത്രം കലർന്ന ആ വാദഗതികൾ കേൾക്കുമ്പോൾ, ഹിന്ദുക്കൾക്ക് അതിലെ കഥയില്ലായ്മ എളുപ്പം തിരിച്ചറിഞ്ഞു പൊട്ടിച്ചിരിക്കാൻ കഴിഞ്ഞേക്കും. കാര്യങ്ങളുടെ കിടപ്പു മനസ്സിലാക്കാനുള്ളത്ര തിരിച്ചറിവുള്ള മുസ്ലീങ്ങൾക്കും അതിലെ പൊള്ളത്തരം മനസ്സിലാകും. എന്നാൽ, ബാക്കിവരുന്ന മുസ്ലീങ്ങളിൽ കുറച്ചുപേരെങ്കിലും അത്തരം വാദഗതികളാൽ സ്വാധീനിക്കപ്പെട്ടുപോകും. അത് അപകടകരമാണ്. അത്തരം അപകടങ്ങളേക്കുറിച്ചല്ല – തങ്ങളുടെ വോട്ടുകൾ എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനേക്കുറിച്ചാണ് കൂസിസ്റ്റുകൾ എല്ലായ്പ്പോഴും ആശങ്കപ്പെട്ടുകാണാറ്.

വാസ്തവത്തിൽ, തർക്കമന്ദിരം തകരാൻ ഇടയായതിനു പിന്നിലെ അടിസ്ഥാനവികാരമെന്നതു പള്ളിക്കോ മുസ്ലീങ്ങൾക്കോ എതിരെ പോലുമായിരുന്നില്ലെന്നു മനസ്സിലാക്കാൻ എത്രയോ നിസാരമായ യുക്തിചിന്തയും ലളിതമായ രാഷ്ട്രീയബോധവും മതി. മുസ്ലീങ്ങളുടെ സകല ആവശ്യങ്ങൾക്കും മുന്നിൽ ന്യായാന്യായങ്ങൾ പരിഗണിക്കാതെ എല്ലായ്പ്പോഴും മുട്ടുകുത്തുകയും അതേസമയം തന്നെ ഹിന്ദുവികാരങ്ങൾ ഒന്നൊഴിയാതെ സകലതിനേയും സമ്പൂർണ്ണമായി അവഗണിക്കുകയും ചെയ്തുകൊണ്ടിരുന്ന അധികാരിവർഗ്ഗത്തോടു തന്നെയായിരുന്നു അമർഷമത്രയും. പകൽ പോലെ വ്യക്തമായിരുന്നു ആ വികാരം.
അത് അണപൊട്ടുമെന്നു തീർച്ചയായ ഒരു ഘട്ടമെത്തിയിട്ടുപോലും അതു പരിഹരിക്കാൻ കഴിയാതിരുന്ന ഭരണകൂടങ്ങൾ (സംസ്ഥാനഗവണ്മെന്റടക്കം) തീർച്ചയായും പ്രതിക്കൂട്ടിലുമാണ്.

വാസ്തവത്തിൽ, നാലുചുറ്റും അമ്പലങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു കിടന്ന – പതിറ്റാണ്ടുകളായി പ്രാർത്ഥനയ്ക്കൊന്നും ഉപയോഗിക്കാതിരുന്ന - ആ കെട്ടിടത്തെ, ആക്രമണകാരിയായ ഒരു വിദേശിയുടെ സ്മാരകമന്ദിരം എന്ന നിലയിലല്ലാതെ ഒരു ആരാധനാലയം എന്ന നിലയിലായിരുന്നില്ല തദ്ദേശവാസികളായ ഹിന്ദുക്കൾ കണ്ടിരുന്നത് എന്നതു വളരെ വ്യക്തമാണ്. എന്നിട്ടുപോലും അതിലെ പള്ളി എന്ന ഘടകത്തിന് ബഹുമാനം കൊടുക്കാനവർ തയ്യാറായി. അതുകൊണ്ടാണവർ അക്കാലത്ത് കാലുപിടിച്ചപേക്ഷിച്ചത് - തങ്ങൾക്ക് ഈ സ്ഥലം മാത്രമേ വിട്ടു തരേണ്ടൂ - കെട്ടിടമല്ല പ്രശ്നം - മറ്റൊരു സ്ഥലത്ത് ഇതിലും മികച്ച ഒരു പള്ളി തങ്ങൾ തന്നെ പണവും അദ്ധ്വാനവും മുടക്കി പണിതു തരാം - എന്ന്. പക്ഷേ കേട്ടില്ല.

ഇനിയിപ്പോൾ, മഥുരയുൾപ്പെടെ മറ്റുക്ഷേത്രങ്ങളിലും സമാനമായ ആവശ്യമുന്നയിച്ചേക്കുമോ എന്നു കരുതുകയും വേണ്ട – കൃഷ്ണജന്മസ്ഥാനവും തകർത്ത് പള്ളിയുണ്ടാക്കിയിരുന്നു എന്ന കാര്യമടക്കം മറ്റനേകം ക്ഷേത്രധ്വംസനങ്ങളും എന്നേയ്ക്കുമായി മറക്കാം എന്നെല്ലാം ഉറപ്പു തരാമെന്ന നിർദ്ദേശവും മുന്നോട്ടുവയ്ക്കപ്പെട്ടു. രാമജന്മസ്ഥലമെന്ന തുണ്ടുഭൂമി മാത്രം തിരിച്ചുലഭിക്കാനായി മറ്റെന്തുവിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നു ഹിന്ദുക്കൾ. പക്ഷേ കേട്ടില്ല. മരിച്ചാലും സമ്മതിക്കില്ലെന്ന ബലം പിടുത്തമായിരുന്നു ചിലർക്ക്. ആരെന്തു പറഞ്ഞാലും ശരി - അയോദ്ധ്യയിലെ തർക്കമന്ദിരം അനങ്ങാനേ പാടില്ലെന്ന ബലം പിടുത്തമായിരുന്നു. പിന്നീട് അമർനാഥ് പ്രശ്നത്തിൽക്കണ്ട മട്ടിൽ അനാവശ്യവും അപക്വവുമായ അതേ ബലം പിടുത്തം.

അത്തരം ബലംപിടുത്തങ്ങൾക്കൊടുവിൽ ആയിരത്തിത്തൊള്ളായിരത്തിത്തൊണൂറ്റിരണ്ടിൽ അയോദ്ധ്യയിൽ തകർന്നു വീണത് ഏതെങ്കിലുമൊരു ജനവിഭാഗത്തിന്റെ ആരാധനാകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒരു കെട്ടിടമല്ല. ആയിരം വർഷത്തെ അടിമത്തത്തിനു ശേഷം ഒടുവിൽ ജനാധിപത്യമെത്തിയിട്ടുപോലും തുടർച്ചയായി അധികാരിവർഗ്ഗത്തിന്റെ ആട്ടും തുപ്പും മാത്രം കേൾക്കാൻ വിധിക്കപ്പെടുകയും അതേസമയം തന്നെ ഭൂരിപക്ഷം എന്നു വിളിച്ച് ആക്ഷേപിക്കപ്പെടുകയും ചെയ്തിരുന്ന അശരണരായ ഒരു ജനതയുടെ ക്ഷമയുടെ നെല്ലിപ്പലകയാണ് യഥാർത്ഥത്തിൽ അന്നവിടെ തകർന്നുവീണത്. അതും, അവിടെ തടിച്ചുകൂടിയിരുന്ന ആയിരങ്ങളിൽ വളരെച്ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം പ്രവൃത്തി.

ഇനിയിപ്പോൾ അഥവാ അതൊരു ആരാധനാകേന്ദ്രമായിരുന്നു എന്നു പറഞ്ഞേതീരൂ എന്നു ശഠിക്കുന്നവരുണ്ടെങ്കിൽ, അവിടുത്തെ ക്ഷേത്രം വീണ്ടുമൊരിക്കൽക്കൂടി തകർക്കപ്പെട്ടുവെന്നാണവർ പറയേണ്ടത്. ഇത്തവണ മതഭ്രാന്തനായ ഒരു ഭരണാധികാരിയല്ല – മതപ്രീണനഭ്രാന്തന്മാർ നയിച്ച ഒരു കൂസിസ്റ്റുഭരണകൂടമാണ് അതിനിടയാക്കിയത് എന്നുകൂടി ചേർത്തു പറയുകയും വേണം. 1934-നു ശേഷം മുസ്ലീങ്ങൾ ആരാധനയ്ക്ക് ഉപയോഗിക്കാതിരുന്നതും 1949-നു ശേഷം ഹിന്ദുക്കൾ ആരാധന നടത്തി വന്നിരുന്നതുമായ ഒരു സ്ഥലമെന്ന നിലയ്ക്ക് അക്ഷരാർത്ഥത്തിൽ അതൊരു ക്ഷേത്രം തന്നെയായി മാറിക്കഴിഞ്ഞിരുന്നു. പ്രധാനമന്ത്രിയായിരിക്കെ വി.പി.സിംഗ് തന്നെ അത്തരത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ക്ഷമയാണോ ക്ഷേത്രമാണോ തകർന്നതെന്ന് ആളുകൾ യുക്തം പോലെ തീരുമാനിക്കട്ടെ. എന്തായാലും, മുസ്ലീങ്ങളെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ മനപ്പൂർവ്വം പദ്ധതിയിട്ടു ‘പള്ളി’ തകർത്തു എന്നൊക്കെ ആരെങ്കിലും ബോധപൂർവ്വം ഇപ്പോളും വാദിക്കുന്നെങ്കിൽ, അയാൾ ഒന്നെങ്കിൽ എന്തെങ്കിലുമൊരു മാനസികവൈകല്യമുള്ളയാളോ അല്ലെങ്കിൽ ഒരു കൂസിസ്റ്റോ അതുമല്ലെങ്കിൽ ഇതു രണ്ടും ചേർന്നയാളോ ആയിരിക്കുമെന്നു തീർച്ച. ഭാരതത്തിൽ മുസ്ലീങ്ങളുടെ ആരാധനാസ്വാതന്ത്ര്യം തടയാനോ പള്ളിപൊളിക്കാനോ ഒന്നും ആരും ശ്രമിക്കുന്നുമില്ല – അതിന്റെയൊന്നും പിന്നാലെ നടക്കാൻ ആർക്കും സമയവുമില്ല. അങ്ങനെയൊക്കെ ഉണ്ടെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും എന്തോ ഗുഢോദ്ദേശത്തോടെയാണ് അതു ചെയ്യുന്നത്.

മുസ്ലീങ്ങൾക്ക് ആരാധനാസ്വാതന്ത്ര്യം ലഭിക്കാത്ത ഏതെങ്കിലും പള്ളി ഉണ്ടെങ്കിൽ അതിന്റെ പിന്നിൽ ശക്തമായ എന്തെങ്കിലും കാരണവുമുണ്ടാകും. കേരളത്തിൽ ആകെ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാവുന്നത് മാറാട്ടെ പള്ളിയാണ്. അവിടെ എന്തുകൊണ്ടാണു കയറാനാവാത്തത് എന്നതിന്റെ ഉത്തരം ഇവിടുത്തെ നിയമവിദഗ്ദ്ധർ പറയട്ടെ. അതല്ലെങ്കിൽ, കൂട്ടക്കൊലയ്ക്കു ശേഷം അവിടുത്തെ തറയിലെ രക്തം മായ്ച്ചു കളയാൻ സഹായിച്ച ജനപ്രതിനിധി പറയട്ടെ. അതല്ല്ലെങ്കിൽ അദ്ദേഹത്തിന്റെ പാർട്ടിയായ മുസ്ലീം ലീഗു പറയട്ടെ – അതുമല്ലെങ്കിൽ, അദ്ദേഹത്തിനു മന്ത്രിസ്ഥാനം കൊടുത്ത കോൺഗ്രസോ അതിനു നാലുകൊല്ലം പിന്തുണ നൽകിയ കമ്മ്യൂണിസ്റ്റുകളോ പറയട്ടെ.

തർക്കമന്ദിരം തകർന്നുവീണതു പോലെയുള്ള സംഭവങ്ങളൊക്കെയുണ്ടാകുമ്പോൾ അവയെയെല്ലാം യാഥാർത്ഥ്യബോധത്തോടെ സമീപിച്ച് പക്വതയോടെ നേരിടുന്നതിനു പകരം ആ അവസരം മുതലെടുത്ത് വർഗീയവികാരം വീണ്ടുമിളക്കി രാഷ്ട്രീയമായി പരമാവധി നേട്ടമുണ്ടാക്കാൻ മാത്രമാണ് ഇടതുപക്ഷം തീർച്ചയായും ശ്രമിച്ചത്. മുസ്ലീങ്ങളെ പ്രീണിപ്പിക്കാനായി ഏതറ്റം വരെ പോകാനും മടിക്കാത്തവരായി മാറിക്കഴിഞ്ഞിരിക്കുന്നു അവർ. ‘രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു’വെന്നൊക്കെയുള്ള ആരോപണങ്ങളൊക്കെ അവർ ഒരു ആത്മവിമർശനത്തിനു വേണ്ടിയായിരുന്നു യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടിയിരുന്നത്. മുസ്ലീം വർഗ്ഗീയതയ്ക്കു വളം വയ്ക്കുക – തീവ്രനിലപാടുകാരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക – എന്നിട്ട് തങ്ങൾ വർഗ്ഗീയതയ്ക്കെതിരെ പോരാടുകയാണെന്നു വീമ്പിളക്കുക. ഇത്തരത്തിൽ പരിഹാസ്യവും വഞ്ചനാപരവുമായ നിലപാടുകളായിരുന്നു ഇന്നത്തേതുപോലെ തന്നെ അന്നും സി.പി.എമ്മിന്റെ നയങ്ങളിൽ പ്രതിഫലിച്ചുകൊണ്ടിരുന്നത്.

സ്വീകാര്യമായ മറ്റൊരിടത്ത് ഹിന്ദുക്കൾ തന്നെ ചേർന്ന് പുതിയ പള്ളി പണിതു നൽകാം എന്ന നിർദ്ദേശമൊക്കെ രാജ്യത്ത് അനവധി മുസ്ലീങ്ങൾക്ക് സ്വീകാര്യമായിരുന്നു. ആ നിർദ്ദേശവും, അവയുൾപ്പെടെ പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ പലതും അട്ടിമറിച്ചു കൊണ്ട് തർക്കമന്ദിരമെന്നാൽ മുസ്ലീങ്ങളുടെ ജീവവായുവിനു തുല്യമായ എന്തോ ഒന്നാണെന്നും അതിൽ തൊടാനേ പാടില്ല എന്നുമുള്ള ഒരു തരം വികാരം വളർത്തിയെടുത്തവർ ഇന്ത്യൻ മുസ്ലീങ്ങളോടും ഹിന്ദുക്കളോടും ഒരുപോലെ കൊടും ചതിയാണു ചെയ്തത്. ആ ചതിയന്മാരുടെ കൂടെയാണ് ഇടതുപക്ഷം നിലകൊണ്ടത്.

ഷാഹ്ബാനുകേസിലും, രാമജന്മഭൂമിപ്രശ്നത്തിലും അമർനാഥ്‌വിഷയത്തിലുമെല്ലാം – തീവ്രനിലപാടുകാരായ ചിലരുടെ വാദങ്ങൾക്കു കോൺഗ്രസ് ഭരണകൂടങ്ങൾ വളരെപ്പെട്ടെന്നു വഴങ്ങിയത് – എങ്ങനെയും നാലു വോട്ടു സംഘടിപ്പിക്കാനുള്ള തത്രപ്പാടിൽ ഇടതുപക്ഷം അന്ധമായ മുസ്ലീം പക്ഷപാതവും ഹിന്ദുവിരുദ്ധതയും മറയില്ലാതെ തുടരുന്നത് - ഇതൊക്കെയാണോ ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് – അതോ ആരെങ്കിലും മനപ്പൂർവ്വം മുസ്ലീങ്ങളെ ഉപദ്രവിക്കാനായി മാത്രം “സംഘടിപ്പിക്കുന്ന” പ്രശ്നങ്ങളാണോ ഇവിടെക്കാണുന്ന പലതും എന്ന് ആലോചനാശേഷിയുള്ളവർ ചിന്തിച്ചു തീരുമാനിക്കട്ടെ. മനുഷ്യർക്കു ദൈവം ബുദ്ധികൊടുത്തിരിക്കുന്നത് ചിന്തിക്കാനല്ലെങ്കിൽ‌പ്പിന്നെ എന്തിനാണ്?

തർക്കമന്ദിരത്തിന്റെ തകർച്ചയ്ക്കുശേഷമാണ് ഇന്ത്യയിൽ തീവ്രവാദം ഉണ്ടായത് എന്ന ചില ഇടതുപക്ഷചിന്തകരുടെ വാദവുമതെ - തികഞ്ഞ അസംബന്ധമാണ്. തീവ്രവാദികളെ ന്യായീകരിച്ചാൽ അവരുടെ പിന്തുണ ലഭിക്കുകയും ചെയ്യും - ഒപ്പം ഹിന്ദുസംഘടനകളെ ആക്ഷേപിക്കുകയുമാവാം എന്ന ഒരു തരം ഇരുതലപ്രയോഗത്തിനുള്ള ശ്രമം മാത്രമാണത്. സത്യത്തിൽ, ആപ്പറയുന്നതിന്റെ നേരേ തിരിച്ചാണു യാഥാർത്ഥ്യം. തീവ്രവും അനാവശ്യവുമായ വാദങ്ങളാണ് മന്ദിരം തകർക്കപ്പെടാൻ ഇടയാക്കിയത്. അതുപോലെ തന്നെ തീവ്രമായ വാദങ്ങൾ വളരെ മുമ്പേതന്നെ ഉണ്ടായിരുന്നു. അവയിൽ ചിലതാണ് ഈ രാജ്യം വിഭജിക്കപ്പെടാൻ വരെ ഇടയാക്കിയത്. ഇന്ത്യയുടെ മുന്നേറ്റങ്ങളുടെ നേട്ടങ്ങൾ ഒപ്പം നിന്നനുഭവിക്കേണ്ട ഒരു ജനത ഇപ്പോൾ തകർന്ന ഒരു രാജ്യത്തിന്റെ കഷ്ടതകളനുഭവിച്ചു കഴിയേണ്ട ഗതികേടുണ്ടാക്കിവച്ചതും.

ചന്ദ്രനിലേക്കു സ്വന്തം പതാകയെത്തിച്ച രാജ്യമെന്ന നിലയ്ക്ക് ലോകം ഭാരതത്തെ അഭിനന്ദിക്കുമ്പോൾ, ആഗോളഭീകരവാദത്തിന്റെ ഉറവിടമെന്ന വിളിപ്പേരുമായി പാകിസ്ഥാൻ ലോകജനതയ്ക്കു മുമ്പിൽ വിളറി നിൽക്കുകയാണ്. ഒരേ ജനത – ഒരേ രക്തം – ഒരേ ജീൻ - ഒരേ പാരമ്പര്യം. പക്ഷേ അറുപതു വർഷങ്ങൾക്കു ശേഷം അനുഭവം വ്യത്യസ്തം. എന്തിനായിരുന്നു ആ വിഭജനഭ്രാന്തെന്ന് ആലോചിക്കാൻ തയ്യാറുള്ളവർ ആരെങ്കിലും അതിർത്തിക്കപ്പുറം ഇപ്പോളും അവശേഷിക്കുന്നുണ്ടോ എന്ന് ആർക്കറിയാം!

അതു മറ്റൊരു വിഷയമാണ്. അതു വിടാം. ഇടതുപക്ഷത്തിന്റെ നിലപാടുകളാണല്ലോ ഇവിടുത്തെ വിഷയം. രാജ്യം രണ്ടായി വിഭജിച്ചില്ലെങ്കിൽ ചോരപ്പുഴയൊഴുക്കും എന്നു ഭീഷണിപ്പെടുത്തിയ തീവ്രവാദികൾക്കൊപ്പമാണോ - അതോ രണ്ടല്ല – അഞ്ചായിട്ടാണു - വിഭജിക്കേണ്ടതെന്നു പറഞ്ഞ തീവ്രവാദികൾക്കൊപ്പമാണോ ഇടതുപക്ഷം നിലകൊണ്ടത് എന്നതു മറ്റൊരു വിഷയമാണ്. അതേപ്പറ്റി പിന്നീടാവാം.

----------------------------
Click here to download the pdf version of this article.
----------------------------

തുടർന്നുള്ള ഭാഗങ്ങൾ:-

ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ’യില്ലാതെ!
ഗോധ്രാനന്തര കലാപം
ഒറീസ – പോസ്റ്റർ പ്രചാരണം
അതിസം, ഇതിസം ആൻഡ്‌ ഫാസിസം
കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!
ജീവന്റെ മതം - പൊന്നാനിയ്ക്കു വടക്കും തെക്കും?
മോഡിയുടെ പ്രസംഗം മോർഫുചെയ്തപ്പോൾ
കോയമ്പത്തൂർ - ‘വിചാരണകൂടാതെ’ വിധിപ്രഖ്യാപനമോ?

December 07, 2008

മാറാടു കൂട്ടക്കൊലയും മാർക്സിസ്റ്റുനിലപാടുകളും

ആമുഖം (Click here to skip this introduction)

‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു മുഖവിലയ്ക്കെടുക്കാത്തത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.

ആദ്യഭാഗങ്ങൾ ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ …
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’

(പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ - അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധനയാണിവയിൽ. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)

മാറാടും മാർക്സിസ്റ്റുകളും

മലയാളത്തിലെ അഭിനേതാക്കളിൽ, ഇടതുപക്ഷ ആഭിമുഖ്യം ഇപ്പോളും തുടരുന്ന ചിലർ അതു മറച്ചുവയ്ക്കാതെ തന്നെ ഇടയ്ക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടുകാണാറുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത്, മദനിയുടെ ഭാര്യ ഇടതുമുന്നണിയ്ക്കു വേണ്ടി പ്രചാരണം ആരംഭിച്ചപ്പോൾ, നടൻ മുരളിയും ഒപ്പമുണ്ടായിരുന്നുവെന്നാണ് ഓർമ്മ.

ഇതിന്റെ മറുവശത്ത്, ചില ഇടതുനേതാക്കൾ മികച്ച അഭിനേതാക്കൾ കൂടിയാണെന്നതും ശ്രദ്ധേയമാണ്. മാറാടു കൂട്ടക്കൊലക്കേസിൽ അന്വേഷണവും വിചാരണയും വിധിനിർണ്ണയവുമൊക്കെ കഴിഞ്ഞ് വിധി പ്രസ്താവിക്കാൻ ഒരുങ്ങുമ്പോളാണ് ആഭ്യന്തരമന്ത്രി ഒരു ആവശ്യം മുന്നോട്ടു വച്ചു കണ്ടത്.

മാറാടു കൂട്ടക്കൊലക്കേസ്‌ സി.ബി.ഐ. അന്വേഷിക്കണമത്രേ!

ചരിത്രപരമായ മലക്കം മറിച്ചിൽ!

ഇനിയിപ്പോൾ എന്നന്വേഷിച്ച് എന്തു കണ്ടു പിടിക്കണമെന്നാണോ എന്തോ?

ഒരു ഡി.വൈ.എഫ്.ഐ. നേതാവ് ആവശ്യപ്പെട്ടതാകട്ടെ “എൻ.ഡി.എഫിന്റെ വിദേശബന്ധം അന്വേഷിക്കണ”മെന്നായിരുന്നു!

:-)

ഒന്നാന്തരം പ്രഹസനവും അതിനൊത്ത അഭിനയവും എന്നല്ലാതെ മറ്റൊന്നും ഇതേക്കുറിച്ചൊന്നും പറയേണ്ടതില്ല.

പെട്ടെന്നിങ്ങനെയൊക്കെ ഓരോ വെളിപാടുണ്ടാകുന്നതു വരെ, എന്തായിരുന്നു എല്ലാവരുടേയും നിലപാടെന്നും, എന്താണിപ്പോൾ ഒരു നയം‌മാറ്റത്തിനു കാരണമെന്നും ചോദിക്കാതെ വയ്യ.

മാറാട്ടെ കൂട്ടക്കൊലയ്ക്കു പിന്നിലെ വലിയ ഗൂഢാലോചന – സംഘടനകളുടെ പങ്ക് – വിദേശബന്ധം – ഇവയേപ്പറ്റിയൊക്കെ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ വന്നിട്ട് കാലമൊരുപാടായതാണ്. പക്ഷേ, വിശദമായി അതൊക്കെയൊന്ന്‌ അന്വേഷിക്കണമെന്ന് ഇതുവരെയാർക്കും തോന്നിയതായിക്കണ്ടിരുന്നില്ല.

എൻ.ഡി.എഫിന്റെ വിദേശബന്ധമൊന്നുമല്ല – മറിച്ച്, കേരളത്തിലെ ചില ഹൈന്ദവമഠങ്ങൾക്കും ആത്മീയപ്രവർത്തകർക്കുമൊക്കെ വിദേശത്തുനിന്നും ധനസഹായം കിട്ടുന്നുവെന്നതായിരുന്നു ഇത്രയും കാലം ഒരു വലിയ പ്രശ്നമൊക്കെയായി മാർക്സിസ്റ്റുകളുടെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നത്. കമ്മ്യൂണിസ്റ്റുബന്ധമുള്ള ചില ക്രിമിനലുകൾ കുറച്ചുനാൾ കാവിയുടുത്തു നടന്നതിന്റെ പേരിൽ ആരാധ്യരായ ആത്മീയാചാര്യന്മാരെ പലരേയും താറടിക്കാനും ശാരീരികമായും മാനസികമായുമൊക്കെ ഉപദ്രവിക്കാനുമായിരുന്നു അവർ സമയം ചെലവഴിച്ചിരുന്നത്.

തീവ്രവാദസ്വഭാവം ആരോപിക്കപ്പെടുന്ന സംഘടനകളുടെ വിദേശബന്ധവും ധനസ്രോതസ്സുമൊക്കെ അന്വേഷിക്കണമെന്ന് ഇതുവരെ തോന്നാതിരുന്നതിന്റെ കാരണങ്ങൾ കണ്ടെത്തേണ്ടവ തന്നെയാണ്. മാറാടു കേസുകളിലെ പ്രതിപ്പട്ടികയിലെ സി.പി.എം. മുഖങ്ങളേപ്പറ്റി ആലോചിച്ചുകൊണ്ടുതന്നെ വേണം അത്തരമൊരു അന്വേഷണം ആരംഭിക്കാൻ. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടന്ന ആദ്യകലാപത്തിലെ പ്രതികളിൽ സി.പി.എമ്മുകാരുടെ എണ്ണം എഴുപത്തിയെട്ടാ(78)ണത്രേ. രണ്ടാമതു നടന്ന ഏകപക്ഷീയമായ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സി.പി.എമ്മുകാരായ പ്രതികളുടെ എണ്ണം നാൽപ്പത്തിമൂന്നും(43). ഒരു അന്വേഷണം വേണമെന്നൊക്കെ തോന്നാതിരുന്നതിനു പിന്നിൽ അതായിരിക്കുമോ കാരണമെന്നറിയില്ല.

എന്തായാലും, ഒരുകാര്യം ശ്രദ്ധേയമാണ്:-

ഇപ്പോളീ കണ്ട ആവേശം പുതുതാണ്.
അതിൽ ആത്മാർത്ഥതയില്ലെന്നു തീർച്ചയുമാണ്.

എൻ.ഡി.എഫിന്റെ മുഖപത്രം ഗൾഫിൽ പ്രചരിപ്പിക്കുന്നതിനു തടസ്സം നിന്നതായി അനുഭവപ്പെട്ട ഒരാൾ നാട്ടിൽ വന്നിട്ട് തിരിച്ചുപോകാനായി എയർപോർട്ടിലേക്കു പോകുമ്പോൾ, വഴിയിൽ വച്ച് ആക്രമിക്കപ്പെട്ടിരുന്നു. അതൊന്നും ഒരു പക്ഷേ മാർക്സിസ്റ്റുകൾ അറിഞ്ഞിരിക്കില്ല. അറിഞ്ഞെങ്കിൽത്തന്നെ ആകസ്മികമായിത്തോന്നിയിരിക്കണം. എന്തായാലും, അന്നൊന്നും ഈ വിദേശബന്ധത്തേപ്പറ്റി അനങ്ങിക്കണ്ടില്ല.

മാറാട്ട് കൂട്ടക്കൊലയ്ക്കു ശേഷം, അതിനു പിന്നിൽ പ്രവർത്തിച്ചവരെ സമ്പൂർണ്ണമായി തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നുവോ മാർക്സിസ്റ്റുകാർ പ്രതികരിച്ചത് എന്നൊന്ന് ഓർത്തു നോക്കുന്നതു നന്നായിരിക്കും. കോളിളക്കമുണ്ടാക്കിയ ആ സംഭവത്തിൽ, ചടങ്ങിനുള്ള പ്രസ്താവനകൾ നടത്തിയതല്ലാതെ, അടിത്തട്ടിൽ നോക്കിയാൽ അനങ്ങാപ്പാറ നയം തന്നെയായിരുന്നു. രഹസ്യമായി ആഘോഷിച്ചിട്ടു പോലുമുണ്ടാവും എന്നാരെങ്കിലും സംശയിച്ചാലും കുറ്റം പറഞ്ഞുകൂടാ.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റുമായ സ്ത്രീകൾ വളരെ ക്ഷോഭത്തോടെയും അതിവൈകാരികതയോടെയും പ്രതികരിച്ച ചില സന്ദർഭങ്ങളിൽ, അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ അതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും അവരെ അധിക്ഷേപിക്കുകയും മാത്രം ചെയ്തതും മറക്കാവതല്ല.

മാർക്സിസ്റ്റുകളുടെ മാത്രമല്ല – പ്രതികരണക്കാർ പലരുടെയും ശൈലി ഏതാണ്ട് ഒന്നു തന്നെയായിരുന്നു. ആദ്യമൊക്കെ സകലരും മിണ്ടാതിരുന്നു. അരയസമുദായം തിരിച്ചടിക്കുമെന്നും പ്രതികരണം അപ്പോളാവാമെന്നും കരുതി കുറച്ചുനാൾ കാത്തിരുന്നു. അവർ പക്ഷേ അത്ഭുതകരമായ സംയമനം പാലിക്കുന്നുവെന്നും ഇനിയൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും തിരിച്ചറിഞ്ഞപ്പോൾ ചിലർ കാത്തിരുപ്പു മതിയാക്കി ചാടിയിറങ്ങി പ്രകടനങ്ങൾ നടത്തിത്തുടങ്ങി. കേരളം സ്തംഭിപ്പിച്ചുകളയുമത്രേ - എന്താകാര്യം? - “മറിയംബിയുടെ പുനരധിവാസം താമസിക്കുന്നു”!!! അല്ലാതെ, കൂട്ടക്കൊലയല്ല പ്രശ്നം!

ലഘുവായ അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളും ഊതിവീർപ്പിച്ച് വർഗ്ഗീയമായി ആളിക്കത്തിച്ച് രാഷ്ട്രീയമായി അതു മുതലെടുക്കാൻ മാർക്സിസ്റ്റുകൾ നടത്തിയ തന്ത്രം വിജയമായതാണു മാറാട്ടു കണ്ടതെന്ന് അവിടുത്തെ സാഹചര്യങ്ങളറിയാവുന്ന അനവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവരെയെല്ലാം നമുക്കു മാർക്സിസ്റ്റുവിരോധികൾ എന്നു വിളിക്കാം. പക്ഷേ നാം നേരിട്ടു കണ്ടതും കേട്ടതുമായ മറ്റു പലതിൽ നിന്നും നാം എന്തു മനസ്സിലാക്കണം എന്നതാണൊരു ചോദ്യം.

ഇരു സമുദായത്തിലും പെട്ട ഒന്നിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു ആദ്യസംഭവത്തിൽ. അതിലൊരാളുടെ മകൻ നടത്തിയ പ്രതികാരം മാത്രമാണ് പിന്നീട് കൂട്ടക്കൊലയിൽ കണ്ടത് - എട്ടു പേർ പൂർണ്ണമായും ഡസനിൽപ്പരം ആളുകൾ ഭാഗികമായും നിർജ്ജീവമാകാൻ ഇടയാക്കിയത് - എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു മാർക്സിസ്റ്റുകൾ!

അത്തരമൊരു പ്രതികാരം മാത്രമായിരുന്നെങ്കിൽ, പുറത്തുനിന്നുള്ള അനേകം ആളുകൾ ഉൾപ്പെടാനിടയായതെങ്ങനെ – എന്ന ലളിതമായ ചോദ്യത്തിനു പോലും മറുപടിയുണ്ടായില്ല.

വിദേശത്തു നിന്നുള്ള ഇടപെടൽ, വിവിധ സംഘടനകളുടെ പങ്ക്, മാസങ്ങൾ നീണ്ട ഗൂഢാലോചന - എല്ലാത്തിനേയും അങ്ങേയറ്റം നിസാരവൽക്കരിക്കുകയാണു സി.പി.എം. ചെയ്തത്! മനുഷ്യർ "പ്രതികാരം" ചെയ്യുമെന്ന് അവർ ആദ്യമായും അവസാനമായും വാദിച്ചു കണ്ടതും ഈ സംഭവത്തിലാണ്. അതുപോട്ടെ.

ജുഡീഷ്യൽ അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ടു കണ്ടിട്ടുള്ളവർ പറയുന്നത് സംഗതി അത്ര നിസാരമാണെന്നല്ല.

മാറാട് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നിർവ്വഹണത്തിലും മുസ്ലിം മതമൌലികവാദികൾ, ഭീകരർ, മറ്റുശക്തികൾ എന്നിവരുൾപ്പെട്ട വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. (അധ്യായം 10 – പേജ് 254 – ഖണ്ഡിക 2)

മാർക്സിസ്റ്റുകാർ ഇതിനെയൊക്കെ നിസാരവൽക്കരിച്ചുകൊണ്ട് മിണ്ടാതിരിക്കുകയാണോ ചെയ്തത് അതോ ആ കണ്ടെത്തലിൽ നടുക്കം രേഖപ്പെടുത്തിക്കൊണ്ട് പുരോഗമനസാഹിത്യങ്ങളുടെ പ്രളയം തന്നെയുണ്ടായോ എന്നു വിവേകമുള്ളവർ ചിന്തിച്ചു നോക്കട്ടെ.

റിപ്പോർട്ടിൽ നിന്നു ലഭിക്കുന്ന മറ്റു ചില വിവരങ്ങൾ ഇങ്ങനെ:-

മുസ്ലീങ്ങളിൽ ഒരു വിഭാഗം പേർ മാറാടു കടപ്പുത്തുണ്ടായിരുന്ന ക്ഷേത്രത്തിനോടു ചേർന്ന് പള്ളിയായി ഉപയോഗിക്കുന്നതിനു വേണ്ടി അനധികൃത നിർമ്മാണം നടത്തി - മാർക്സിസ്റ്റുകൾ ഭരിക്കുന്ന പഞ്ചായത്ത്, അരയസമുദായത്തിന്റെ പരാതികളും എതിർപ്പുകളും നിരന്തരം അവഗണിച്ചതല്ലാതെ അനധികൃതനിർമ്മാണം തടയാൻ യാതൊരു നടപടിയും എടുത്തില്ല - അതു മാത്രമല്ല, അത് പള്ളി എന്ന നിലയിൽ ആരാധനയ്ക്കായി തുറന്നു കൊടുക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് കത്തെഴുതുക പോലും ചെയ്തു(!) - ആ കെട്ടിടം ഇപ്പോളും അവിടെയുണ്ട്.

ഇതെല്ലാം പോട്ടെന്നു വയ്ക്കാം.

ഏതു ചെറിയ തർക്കത്തിലും നിരന്തരമായി ഒരു പക്ഷം മാത്രം പിടിക്കുന്ന മാർക്സിസ്റ്റു പാർട്ടിയുടെ നയമാണ് തദ്ദേശീയരായ ഹിന്ദുക്കൾ, പ്രത്യേകിച്ച് അരയസമുദായക്കാർ ഒന്നടങ്കം സംഘപ്രസ്ഥാനങ്ങളിലേയ്ക്ക് കടന്നു വരാനുള്ള ആദ്യകാരണങ്ങളിലൊന്ന് എന്നു കൂടി കമ്മിഷൻ റിപ്പോർട്ടിലുണ്ടത്രേ (പേജ് 104 - 106)

(ഇത്തരത്തിൽ അന്ധവും പലപ്പോഴും ആപൽക്കരവുമായ പക്ഷംപിടുത്തം മാറാടിന്റെ മാത്രം പ്രത്യേകതയല്ല. ഏതാണ്ട് എല്ലാക്കാര്യത്തിലും ഇന്നിപ്പോളത് അനുഭവവേദ്യമാണ്. ചിന്തിക്കാൻ തയ്യാറുള്ളവരെ സംബന്ധിച്ചിടത്തോളം.)

ഇതെല്ലാം കഴിഞ്ഞ്, കഴിഞ്ഞ ഒരു ലോക്‌‌സഭാ ഉപതെരഞ്ഞെടുപ്പിൽ, മുസ്ലിം സമുദായക്കാർക്കു ഭൂരിപക്ഷമുള്ള ചില തീരദേശകേന്ദ്രങ്ങളിൽ ഇടതുമുന്നണിയുടേതായി ചില പോസ്റ്ററുകൾ പതിച്ചിരിക്കുന്നതായിക്കണ്ടു.

തലയ്ക്കു കയ്യും കൊടുത്ത് ആകെ വിഷണ്ണരായി ഇരിക്കുന്ന ചില മുസ്ലീം സ്ത്രീകളുടെ ചിത്രം.

എന്നിട്ടൊരു അടിക്കുറിപ്പും.

'മാറാട് - വർഗ്ഗീയതയുടെ ബാക്കി പത്രം' – എന്ന്!!!

ഏറ്റവും അടിയിൽ ചെറുതായി ഒരു അരിവാൾ ചിഹ്നവും!

സ്വന്തം നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചും പോസ്റ്ററുകളിലൂടെ പ്രചരിപ്പിച്ചുമൊക്കെ രാഷ്ട്രീയപ്പാർട്ടികൾ വോട്ടുതേടുന്നുവെങ്കിൽ അതിൽ അസ്വാഭാവികതയൊന്നുമില്ല. അല്ലാതെന്തു പറയാൻ?

ദൈവാധീനത്തിന്, അവർ നിരന്നു കിടക്കുന്ന ജഢങ്ങൾക്കിടയിലിരുന്ന് അലമുയിടുന്ന അരയസ്ത്രീകളുടെ ചിത്രം കാട്ടിയിട്ട് അതു മുസ്ലീങ്ങളാണെന്നൊന്നും വാദിച്ചില്ല. അവരുടെ കുടുംബനാഥന്മാരെ ‘വംശഹത്യ’ നടത്തിയെന്നൊന്നും പറഞ്ഞുവച്ചില്ല. അവരെ വേട്ടക്കാർ’ ‘ഉന്മൂലനം’ ചെയ്യുമെന്നും രക്ഷിക്കാൻ തങ്ങളേയുള്ളെന്നുമൊക്കെയുള്ള അസംബന്ധവാദങ്ങൾ അവതരിപ്പിച്ചു വോട്ടു തേടിയില്ല. അത്രയുമെങ്കിലും നല്ലതെന്നു വേണം വിചാരിക്കാൻ.

പ്രിയ മാർക്സിസ്റ്റുകാരേ – ചോദിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ടു ചോദിച്ചുപോകുകയാണ്. ഇതിന്റെയൊക്കെ നേരേ നിങ്ങൾ ഇനിയും കണ്ണടയ്ക്കുകയാണോ?

മാറാട്ട്‌, നിസാരമായി പരിഹരിക്കാമായിരുന്ന പ്രശ്നങ്ങൾ പക്ഷം പിടിച്ചു വഷളാക്കിയതു മറക്കാം. കൂ‍ട്ടക്കൊലയിലും മറ്റും പ്രവർത്തകർ പ്രതിപ്പട്ടികയിലായതു മറക്കാം.

പക്ഷേ...

എട്ട്‌ ശവങ്ങളും ഡസനിലധികം ജീവച്ഛവങ്ങളും കണ്ട്‌ അലമുറയിടാൻ പോലുമാവാതെ ശ്വാസംനഷ്ടപ്പെട്ടു നിന്ന അരയസ്ത്രികളുടെ മുഖത്തേയ്ക്കു കാർക്കിച്ചുതുപ്പുന്ന മട്ടിലുള്ള ആ പോസ്റ്റർ!

അതെങ്കിലും ഒഴിവാക്കാമായിരുന്നു.

അരയസ്ത്രീകൾക്കു വേണ്ടി വാദിക്കണമായിരുന്നുവെന്നു പറയുന്നില്ല. അരയന്റെ വോട്ട്‌ അരിവാളിനല്ലാത്തിടത്തോളം കാലം അരയൻ ‘മാനവ’പക്ഷത്തല്ല - അവനു നീതിയുമില്ല. അവനത്‌ പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ, അതിനിടയിൽ‌പ്പോലും യാതൊരു ലജ്ജയുമില്ലാതെ തങ്ങളുടെ മുസ്ലീം ആഭിമുഖ്യം മാർക്കറ്റു ചെയ്തതിനു ശേഷം, മറുപടിയായി വോട്ടുതരൂ എന്ന അഭ്യർത്ഥന പരസ്യമായി നടത്തിയത്‌ - അതെങ്കിലും ഒഴിവാക്കണമായിരുന്നു.

ചെയ്തില്ല.

മനസ്സാക്ഷിയുള്ള ഏതെങ്കിലുമൊരു മാർക്സിസ്റ്റുകാരൻ ഇതുവായിക്കുന്നെങ്കിൽ - സുഹൃത്തേ - മനസ്സിലാക്കുക. അതീവഗുരുതരമായ പ്രവണതകളാണിതെല്ലാം. അതൊക്കെ മറ്റുള്ളവർ ചൂണ്ടിക്കാട്ടുന്നതിനുമുമ്പേ നിങ്ങൾ സ്വയം മനസ്സിലാക്കേണ്ടതാണ്. ഇനി അഥവാ ചൂണ്ടിക്കാട്ടിയാൽ‌പ്പോലും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, അതാണ് ഏറ്റവും ഗുരുതരം.

അതിനും മുമ്പ്, ലോക്‌‌സഭയിലേക്കുള്ള മുഖ്യതെരഞ്ഞെടുപ്പു തന്നെ നടന്നപ്പോൾ ആലപ്പുഴയിലെ തീരദേശങ്ങളിൽ മറ്റൊരു തന്ത്രമായിരുന്നു പരീക്ഷിക്കപ്പെട്ടത്. അതു പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദുക്കൾക്കു ഭൂരിപക്ഷമുള്ളിടത്ത് 'മനോജിനു' വോട്ടു ചെയ്യണമെന്നും, ക്രൈസ്തവർക്കു ഭൂരിപക്ഷമുള്ളിടത്ത് 'മനോജ് കുരിശിങ്കലിന് ' വോട്ടു ചെയ്യണമെന്നും ചുവരെഴുതിക്കൊണ്ട്, “അടവുനയം” എന്നാലെന്താണെന്നു പഠിപ്പിച്ചുകളഞ്ഞു മാർക്സിസ്റ്റുകൾ!

അതൊക്കെ താരതമ്യേന നിരുപദ്രവകരമായ – പരോക്ഷവർഗ്ഗീയതയാണെന്നു വയ്ക്കാം. പക്ഷേ, മാറാട്ടെ കൂട്ടക്കൊലയുടെ മുറിവുണങ്ങും മുമ്പ്‌ അതിന്റെ പേരു പറഞ്ഞ് മുസ്ലീം സ്ത്രീകളുടെ ചിത്രം വച്ചു വോട്ടു പിടിച്ചത് കുറേക്കൂടി ഗൌരവമുള്ള പ്രത്യക്ഷവർഗ്ഗീയതയാണ്. ചോരയുടെ നിറമുള്ള കൂസിസ്റ്റു ഭീകരത തന്നെയാണിത്.

ആരും ചൂണ്ടിക്കാണിക്കുന്നില്ല എന്നു കരുതി ഇതൊക്കെ നിസാരമായിത്തള്ളാതിരിക്കുക, മാർക്സിസ്റ്റുകളേ. ചൂണ്ടിക്കാണിക്കുന്നവരുടെ നേരേ അനാ‍വശ്യമായി ചീറാതെയുമിരിക്കുക.


----------------------------
തുടർന്നുള്ള ഭാഗങ്ങൾ:-

അയോദ്ധ്യ
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ‘യില്ലാതെ!
ഗോധ്രാനന്തര കലാപം
ഒറീസ – പോസ്റ്റർ പ്രചാരണം
അതിസം, ഇതിസം ആന്റ് ഫാസിസം
കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!
ജീവന്റെ മതം - പൊന്നാനിയ്ക്കു വടക്കും തെക്കും?
മോഡിയുടെ പ്രസംഗം മോർഫുചെയ്തപ്പോൾ
കോയമ്പത്തൂർ - ‘വിചാരണകൂടാതെ‘ വിധിപ്രഖ്യാപനമോ?

November 28, 2008

കേരളത്തിൽ തീവ്രവാദമില്ല! (ഭാഗം 2 - മാർക്സിസ്റ്റുകളും മതതീവ്രവാദവും)

ഇതിനു തൊട്ടുമുമ്പത്തെ പോസ്റ്റിൽ, 'മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു'വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു മുഖവിലയ്ക്കെടുക്കാത്തത് എന്നതിന്റെ ചില കാരണങ്ങൾ വിശദീകരിച്ചിരുന്നു. അതിന്റെ തുടർച്ചയാണിത്.

തീവ്രനിലപാടുകാരായി അറിയപ്പെടുന്ന ചില സംഘടനകളുമായി മാർക്സിസ്റ്റുകൾക്കുള്ള പ്രത്യക്ഷബന്ധമാണ് ആദ്യഭാഗത്തു സൂചിപ്പിച്ചത്.

(ആദ്യഭാഗം ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ …)

തുടർന്നുള്ള ഭാഗങ്ങളിൽ നയപരമായ ചില പ്രോത്സാഹനങ്ങളേക്കുറിച്ചു സൂചിപ്പിക്കാമെന്നു കരുതുന്നു. പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ – അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധന.

(ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)

ഈ ഭാഗത്തിൽ പരാമർശിച്ചിരിക്കുന്നത് ഇനിപ്പറയുന്ന വിഷയങ്ങൾ.
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’

---------------------------------------------------------

കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ

അന്താരാഷ്ട്രവിഷയങ്ങളിൽപ്പോലും ഇടപെടാറുള്ള ‘മലയാളി’യുടെ പ്രതികരണശേഷിയേപ്പറ്റിയും മറ്റും ഊറ്റം കൊള്ളാറുള്ള സി.പി.എമ്മുകാരൊക്കെ ഇവിടെ നമ്മുടെ കണ്മുന്നിൽത്തന്നെ ചില സംഭവങ്ങൾ നടക്കുമ്പോൾ ഉറങ്ങിക്കിടക്കുകയായിരുന്നു എന്നതു ശ്രദ്ധേയമാണ്.

കോഴിക്കോടു നടന്ന സ്ഫോടനങ്ങൾ - ജെലാറ്റിൻ സ്റ്റിക്കുകൾ പിടികൂടിയ സംഭവം - അതിനോടനുബന്ധിച്ച്‌ പിന്നീടു മറ്റു പലയിടത്തു നിന്നും ആയുധശേഖരം പിടികൂടിയത് - കളമശ്ശേരിയിലെ ബസ് കത്തിക്കൽ - മാറാട് പ്രതികളുടെ വള്ളങ്ങളിൽ നടന്ന സ്ഫോടനം - മിഠായിത്തെരുവിലെ തീ പിടുത്തം – പാനായിക്കുളത്തെ യോഗം - വാഗമണ്ണിലെ ക്യാമ്പ് - ഇങ്ങനെ എത്രയോ എത്രയോ സംഭവങ്ങൾ. തീവ്രവാദബന്ധം സംശയിക്കപ്പെട്ട – ഏറെ ഒച്ചപ്പാടുണ്ടാകുമായിരുന്ന സംഭവങ്ങൾ.

ഇവിടെയെല്ലാം, സി.പി.എമ്മുകാരുടെ പ്രതികരണം ഒന്നു കേൾക്കേണ്ടതും കാണേണ്ടതും തന്നെയായിരുന്നു. അടൂർ ചിത്രങ്ങളെ വെല്ലുന്ന നിശബ്ദതയല്ലാതെ മറ്റൊന്നുമായിരുന്നില്ല അവരിൽ നിന്നു ലഭിച്ചത്!

നമ്മുടെ മൂക്കിനു താഴെ നടന്ന സംഭവങ്ങളുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പലതും അന്യസംസ്ഥാനത്തെ പോലീസ് പറയുമ്പോൾ മാത്രം നാം അറിയേണ്ടിവരിക എന്നതു ദുഖകരമാണ്. കഷ്ടകാലത്തിനതു വല്ല ഗുജറാത്തുപോലീസോ മറ്റോ ആണെങ്കിൽ ഉടനെ അതു 'ന്യൂനപക്ഷപീഢന'മാണെന്നു വാദിക്കാനും, ഇത്തരം സംഭവങ്ങളുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത ഹിന്ദു സംഘടനകളെയാണു നിരോധിക്കേണ്ടതെന്നൊക്കെയുള്ള വിചിത്രപ്രസ്താവനകൾ നടത്താനും പോലും യാതൊരു മടിയുമില്ലാത്ത ചില മാർക്സിസ്റ്റു ബുദ്ധിജീവികളും ഇവിടെയില്ലാതെയില്ല!

സി.പി.എമ്മുകാർ ചെറുവിരലനക്കാൻ പോലും മടി കാണിച്ച - കേസ് ഒതുക്കുവാനായി അവരുടെ ചില നേതാക്കന്മാർ വരെ പ്രവർത്തിച്ചുവെന്ന ആരോപണങ്ങൾ പലതും ഇപ്പോൾ ശരിയായിരുന്നെന്നു തെളിഞ്ഞുകൊണ്ടിരിക്കുന്ന - പല കേസിലേയും പ്രതികൾ ഇപ്പോൾ വിദേശത്തു സുഖവാസമാണെന്നു കേൾക്കുന്നു. ഹിന്ദുമതവിശ്വാസിയല്ലാത്ത ആരെങ്കിലും വഴിയിൽ കാൽതട്ടി വീണാൽ പോലും അവിടേയ്ക്ക് ‘സംഘപരിവാർ ഗൂഢാലോചന‘ എന്ന പദം കൊണ്ടുവന്ന് മുതലെടുക്കാൻ ശ്രമിച്ചുകാണാറുള്ള മാർക്സിസ്റ്റുകൾ ഗൌരവമുള്ള ഇത്തരം അനവധി കേസുകളിൽ മൌനം പാലിച്ചത് അതീവകുറ്റകരമല്ലേ എന്നതാണു സംശയം.

പലർക്കും അസുഖകരമായേക്കാവുന്ന സത്യമാണ് – എന്നാലും പറയാതെ വയ്യ. മേൽ‌പ്പറഞ്ഞമട്ടുള്ള സംഭവങ്ങളുണ്ടാകുമ്പോൾ വലതുമുന്നണിക്കും പലപ്പോഴും മൌനം പാലിക്കാൻ മാത്രമേ കഴിയുന്നുള്ളൂ. ഒന്നു പ്രതികരിക്കാനായെങ്കിലും മുന്നോ‍ട്ടു വരാൻ ഇപ്പോൾ സംഘപരിവാർ പ്രസ്ഥാനങ്ങൾ മാത്രമേയുള്ളൂ എന്നതാണിവിടുത്തെ അവസ്ഥ. അവരെയാണെങ്കിൽ ഏതുവിധേനയും പരാജയപ്പെടുത്താനായി മറ്റുള്ളവരെല്ലാവരും ശതൃത മറന്നു ചേർന്നു നിന്ന് ‘യു.പി.എ’ കളിക്കും എന്ന സാഹചര്യം കൂടി നിലവിലുണ്ട്. ഇത്തരത്തിൽ, തങ്ങൾക്കനുകൂലമായ രാഷ്ട്രീയസാഹചര്യം നിലവിലുള്ളത് തീവ്രവാദനിലപാടുകാർക്ക് അങ്ങേയറ്റം പ്രോത്സാഹനകരമാണെന്നതിൽ സംശയിക്കേണ്ടതില്ല.

എന്തു പോക്രിത്തരം വേണമെങ്കിലും ചെയ്യാം – യു.പി.എ. കളിക്കുന്നവർ തന്ത്രപരമായ മൌനം പാലിക്കുകയോ ഉരുണ്ടു കളിക്കുകയോ ഒക്കെ ചെയ്തു കൊള്ളും – ചിലരാണെങ്കിൽ കേസിൽ നിന്നു വരെ രക്ഷിച്ചു തരും - അഥവാ അവർ എന്തെങ്കിലും പറഞ്ഞാൽത്തന്നെ അത് സംഘപരിവാറിന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചുകൊണ്ടുള്ള പ്രസ്താവനകളാകും എന്ന സൌകര്യമുണ്ട്. തീവ്രവാദത്തെ എതിർക്കാതെ വയ്യ എന്ന അവസ്ഥ വന്നാൽ‌പ്പോലും അവരൊക്കെ ആദ്യം പറയുന്നത് ഇവിടെ സംഘപരിവാർ ‘അരക്ഷിതാവസ്ഥ‘(?) സൃഷ്ടിയ്ക്കുകയാണെ(!)ന്നൊക്കെയുള്ള അസംബന്ധങ്ങളും – അതിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണു തീവ്രവാദം(!) എന്നൊക്കെയുള്ള ന്യായീകരണങ്ങളുമാണ്.

ഇപ്പോളിതാ – മലയാളികളായ കുറച്ചുപേർക്കു കാശുകൊടുത്ത് തീവ്രവാദികളാക്കി കാശ്മീരിലേയ്ക്കയച്ചതു സംഘപരിവാറിന്റെ ഏജൻസിയാവാം(!!!!!!!) എന്ന പ്രഖ്യാപനമടങ്ങുന്ന ഒരു പത്രവാർത്തയുടെ ക്ലിപ്പിങ്ങ് ഇന്റർനെറ്റിൽ പ്രചരിച്ചു കാണുന്നു! ദേശാഭിമാനിയാണോ അതോ തേജസാണോ എന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടു തോന്നുന്നു. രണ്ടിൽ ഏതിൽ വേണമെങ്കിലും പ്രതീക്ഷിക്കാവുന്ന ഒരു പമ്പരവിഡ്ഢിത്തമാണത്.

ഇനിയിപ്പോൾ, മുംബൈയിലിപ്പോൾ നടന്ന ഭീകരാക്രമണം സംഘപരിവാർ സംഘടിപ്പിച്ച നാടകമായിരുന്നെന്ന വാചകം പോലും ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന പ്രസിദ്ധീകരണങ്ങൾ വേറെയുമുണ്ടു മലയാളത്തിൽ. ഇതൊക്കെ നമ്മുടെ ദുരവസ്ഥയുടെ ആഴമല്ലാതെ മറ്റൊന്നുമല്ല കാണിക്കുന്നത്.

തീവ്രവാദത്തെ ‘കൊച്ചാക്കൽ’

തീവ്രവാദത്തോട് അയഞ്ഞ നിലപാടെടുക്കുന്നതിനും പ്രതികരിക്കാൻ മടിക്കുന്നതിനും മാർക്സിസ്റ്റുകൾ പലപ്പോഴും പറയാറുള്ള ഒരു ന്യായമുണ്ട്. "ന്യൂനപക്ഷ തീവ്രവാദത്തിന് ഒരിക്കലും ഫാസിസത്തിന്റെ രൂപം പ്രാപിക്കാൻ കഴിയില്ല. അതിന് രാഷ്ട്രീയമായ പിന്തുണ കിട്ടില്ല. അതുകൊണ്ട് അതിനെ "ഭൂരിപക്ഷ"തീവ്രവാദത്തിന്റെ അടിയിൽ പ്രതിഷ്ഠിച്ചാൽ മതി " എന്നൊക്കെ. ഈപ്പറയുന്ന “പക്ഷ”തീവ്രവാദത്തിന് രാഷ്ട്രീയമായ പിന്തുണ കൊടുക്കുന്നവർ തന്നെയല്ലേ ഇതു പറയുന്നതും എന്നതാണു രസകരം.

ആ വാദം തികച്ചും തെറ്റായ നിലപാടാണെന്നു മാത്രമല്ല - അങ്ങേയറ്റം ആത്മഹത്യാപരവുമാണ്. അതു പറയുന്നവർക്കു രാജ്യമല്ല – സ്വന്തം രാഷ്ട്രീയമാണു വലുത് എന്നു മാത്രമേ അതു കാണിക്കുന്നുള്ളൂ. രാഷ്ട്രീയ പരിഗണനകൾ മൂലമാണ് തീവ്രവാദത്തിനു നേരേ കണ്ണടയ്ക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണത്.

മറ്റു ചിലർ അല്പം കൂടി മനസ്സു തുറക്കാറുണ്ട്. “ന്യൂനപക്ഷതീവ്രവാദത്തെ തുറന്നെതിർക്കാനാവാത്ത സ്ഥിതിവിശേഷവുമുണ്ട് - അതു ഫാസിസ്റ്റുകൾക്കു രാഷ്ട്രീയനേട്ടമുണ്ടാക്കുമെന്നതിനാൽ” - എന്നു തുറന്നു പരിതപിക്കുന്നവരും കുറവൊന്നുമല്ല. (തങ്ങൾ പറഞ്ഞുകൊടുത്താൽ - അല്ലെങ്കിൽ തങ്ങൾ തുറന്നെതിർത്താൽ - മാത്രമേ ജനങ്ങൾക്കു കാര്യങ്ങൾ മനസ്സിലാകൂ – അവർക്കു സ്വന്തമായ തിരിച്ചറിവൊന്നുമില്ല – എന്നൊരു അഹങ്കാരവും ഇവിടെ നിഴലിച്ചുകാണാം.)

ഇതൊക്കെത്തന്നെയാണിവിടുത്തെ യഥാർത്ഥപ്രശ്നം. ഈ രാഷ്ട്രീയപരിഗണനകളാണ് പ്രശ്നം. മതപ്രീണനത്തിന്റെ കാര്യത്തിൽ മാസ്റ്റേർസ് ഡിഗ്രി തന്നെ ഇതിനകം എടുത്തിട്ടുള്ള കൂസിസ്റ്റുപ്രസ്ഥാനങ്ങൾ മിക്കവയും മതതീവ്രവാദപ്രീണനത്തിനു കൂടി പരീക്ഷയെഴുതിക്കൊണ്ടിരിക്കുന്നത് ആശങ്കയോടെയല്ലാതെ കാണാനാവില്ല.

വിശദീകരിച്ചാൽ നീണ്ടുപോകുമെന്നതിനാൽ മുതിരുന്നില്ല. എന്തായാലും, മേൽ‌പ്പറഞ്ഞ മട്ടിലൊക്കെയുള്ള നിസാരവൽക്കരണം തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് നല്ലൊരു പ്രചോദനം തന്നെയാണെന്നതിൽ സംശയത്തിനു വകയില്ല.

----------------------------
തുടർന്നുള്ള ഭാഗങ്ങൾ:-

മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യ
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ‘യില്ലാതെ!
ഗോധ്രാനന്തര കലാപം
ഒറീസ – പോസ്റ്റർ പ്രചാരണം
അതിസം, ഇതിസം ആന്റ് ഫാസിസം
കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!
ജീവന്റെ മതം - പൊന്നാനിയ്ക്കു വടക്കും തെക്കും?
മോഡിയുടെ പ്രസംഗം മോർഫുചെയ്തപ്പോൾ
കോയമ്പത്തൂർ - ‘വിചാരണകൂടാതെ‘ വിധിപ്രഖ്യാപനമോ?